Saturday, August 14, 2010

അച്ഛന്‍

ഒരുവിളികേള്‍ക്കാതെ,
അച്ഛനെക്കാണാതെ,
ഇച്ഛയിലിന്നെന്റെ,
സ്വച്ഛത മരിയ്ക്കുന്നു.


നഷ്ടമാംസ്നേഹത്തിന്‍
മിഴിയിതള്‍ക്കോണില്‍ഞാന്‍,
രക്തബന്ധത്തിന്റെ
നോവിന്നറിയുന്നു.


മറവിയിലാഴ്ത്തിയോ?
മനസ്സിന്റെ ദുഃഖങ്ങള്‍,
മധുരമാം ചുംബനം
മൌനമായ്,തേങ്ങിയോ?


ശ്രീദേവിനായര്‍.

Wednesday, August 4, 2010

ആവേശം.

ആശകളെന്നും ആശിക്കാനുള്ളതാണ്,
അനുഭവിക്കാനുള്ളതല്ല.
ആത്മനൊമ്പരങ്ങള്‍ അനുസരണയില്ലാത്ത
വികൃതിക്കുട്ടികളാണ്,


അവ അസമയങ്ങളില്‍ അലറിക്കരയുന്നു.
അലോസരപ്പെടുത്തുന്നു.

അസ്തമയ സൂര്യന്റെ ആകാംക്ഷയില്‍,
ആനന്ദം ആവേശമാക്കിയ അലയാഴി,
അണയുന്ന സൂര്യനെ അരുമയായ്,
അലിയിച്ചുആത്മസംതൃപ്തി നേടുന്നു.

ആകാശവും,ആവേശവും ഒരേപോലെ,
അകലങ്ങളില്‍ അഭയം തേടുന്നു!

ശ്രീദേവിനായര്‍.
(ഇരുളിന്റെ വേദാന്തം)