Friday, December 28, 2007

ലോകതത്വം


വീണ്ടും വികാരങ്ങള്‍ മായാപ്രപഞ്ചത്തില്‍,
മാനവ രാശിയെ നോക്കിച്ചിരിക്കുന്നു,
വീണ്ടും പ്രതാപങ്ങള്‍ എന്തിനുമേതിനും
കാണാതെ പോകുന്നു കാണാക്കിനാക്കളെ.
കര്‍മ്മത്തിനും കര്‍മ്മകാണ്ഡത്തിനുമെന്നും,
കഷ്ടതമാത്രമാണെന്നും പ്രതിഫലം!
കാണാത്ത കര്‍മ്മത്തില്‍ വേണ്ടാത്ത മോഹങ്ങള്‍
ഒന്നൊഴിയാതെ നിരത്തിലിറങ്ങുന്നു.
വേദാര്‍ത്ഥങ്ങളെന്നും ചിരിക്കുന്നു
വേദനപോലുമൊരുകാലം രോമാഞ്ചം!
മാനവ ഹ്റദയത്തിന്നാഴിതന്നുള്ളിലെ
നിധികുംഭമാരാലുമെടുക്കുവാനാവില്ല!

Sunday, December 9, 2007

മനുഷ്യമനസ്സ്!

കാലഹരണപ്പെടാത്ത, മോഹങ്ങള്‍ മനുഷ്യമനസ്സിനെ പിന്‍തുടരുന്നു.
ശരീരം പാഴ്വസ്തുവാണെന്ന് മനസ്സിലാക്കുമ്പോഴും
മനസ്സ് കാമത്തിന്റെ പുറകേ പായുന്നു.
രതിക്കു കൊതിക്കുന്നൂ.........
ജന്മങ്ങളില്‍ വസന്തം പേറുന്നു..........
പുതുനാമ്പുകള്‍ ഉണരുന്നു!
സ്ഥായിയായ മനുഷ്യമനസ്സേതാണ്? വിചാരങ്ങളേതാണ്?
അത് മരുഭൂമിയിലെ മരീചികയായ്,
പ്രണയത്തിന്റെ കുളിരായ്,
പ്രേമത്തിനുവേണ്ടി കാത്തുനില്ക്കുകയും ചെയ്യുന്നു.
നിഗൂഡമനസ്സ് സ്ത്രീക്കുമാത്രമാണോ?
ആയിരിക്കാം. അവള്‍ക്ക്, മനസ്സില്‍
ഒരായിരം ചിന്തകളെ ഒളിച്ചു വയ്ക്കാന്‍ കഴിയുന്നു!
അതിലുപരി മോഹങ്ങളേയും, മോഹഭംഗങ്ങളേയും!
പൂര്‍ത്തികരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍ അവള്‍ നിത്യവും ചുമക്കുന്നു!
ഭാരം സഹിക്കുവാനാകാതെ, നെടുവീര്‍പ്പുകളായ്........
അവ പുറത്തുവരാന്‍ ശ്രമിക്കുന്നു. അപ്പോഴും അവള്‍,
പ്രതീക്ഷകള്‍ സൂക്ഷിക്കുന്നു!!!!!
പ്രണയത്തിനു, രൂപവും ഭാവവും പ്രായവുമില്ലെന്ന് മനസ്സിലാക്കുന്നു!!!

Saturday, December 1, 2007

അഗാധമായ പ്രാചീനകാലങ്ങള്‍


മനുഷ്യരെ സ്നേഹിക്കാന്‍ നമുക്ക് മടിയാണ്.
മലകള്‍ സഞ്ചരിച്ചു തുടങ്ങിയാലും നാം സ്നേഹിക്കില്ല.
നമുക്ക് ഒരാള്‍ മരിക്കുമ്പോള്‍ സ്നേഹം തോന്നിയേക്കാം.
ആ സ്നേഹം എവിടെ നിന്നു വരുന്നു?
അസ്ഥികള്‍ക്കുള്ളില്‍ നിന്നോ???
മനസ്സിലെ, അഗാധമായ പ്രാചീനകാലങ്ങളില്‍ നിന്നോ???
ശരീരത്തിനുള്ളിലെ കടലെടുത്തുപോയ
പുരാതന-നാഗരികതകളില്‍ നിന്നോ???
നമ്മെക്കുറിച്ച് നമുക്കൊന്നും അറിയില്ലെന്നൊ???
ജീവിക്കുന്നവനെ, ജീവിക്കാന്‍ പാടുപെടുന്നവനെ,
നാം വെറുപ്പുകൊണ്ട് സ്നാനം ചെയ്ത് വീക്ഷിക്കുന്നു!
എല്ലാ മനുഷ്യാസ്തിത്വങ്ങളെയും സഹിക്കാന്‍
പറ്റാത്ത വിധം ഒരോരുത്തരും ചുരുങ്ങിയിരിക്കുന്നു!
മരിക്കുന്നവനു എതോ നന്മയുടെ ഒരു
പങ്ക് നാം പെട്ടെന്ന് എത്തിച്ചു കൊടുക്കും.
മരിക്കുന്നവന്‍ ഒന്നും എടുക്കില്ലല്ലോ!
അവന്റെ നിസ്വാര്‍ത്ഥതയിലാണ്‌, നമ്മുടെ കണ്ണ്.
നാം എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ സ്നേഹിക്കും???

Saturday, November 24, 2007

വില്‍ക്കാനുണ്ട് കടല്‍

കന്യാകുമാരിയില്‍ പോയപ്പോള്‍ അവിടെ കണ്ട,
കടല്‍ ഞാന്‍ മോഷ്ടിച്ചു കൊണ്ടുപോന്നു.
കടല്‍ എവിടെ സൂക്ഷിക്കും?
ഒരു കൂട്ടുകാരി ചോദിച്ചു?
എന്തു തരം കടലാണിത്?
സങ്കടത്തിന്റെ, പകയുടെ,രതിയുടെ?
ഞാന്‍ പറഞ്ഞു എന്റെ കടല്‍-
ഞാനെന്ന പെണിന്റെ കടല്‍.
പെണ്ണിനെ വീട്ടിനുള്ളില്‍ സൂക്ഷിക്കാനൊക്കുമോ?
അവള്‍ വീണ്ടും ചോദിക്കുകയാണ്.
വീട്ടിലെ പെണ്ണ്‌ ഭാഗികമാണ്‌,
മുഴുവന്‍ പെണ്ണ്‌ മറ്റെവിടെയോയാണ്‌.
ഞാന്‍ കണ്ട മുഴുവന്‍ പെണ്ണിനെയാണ്‌ കൂടെ കൊണ്ടുവന്നത്.
അത് കടലായിപ്പോയി എന്ന് മാത്രം!!
കിടപ്പുമുറിയിലോ, പൂജാമുറിയിലോ, മച്ചിലോ,
വരാന്തയിലോ, മനസ്സിലോ, ഒതുങ്ങാത്ത
ഈ പെണ്‍കടല്‍ ഇനിയെന്തുചെയും?
ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാം!!!!!

Wednesday, November 21, 2007

കാഴ്ചകളുടെ നാനാത്വം


പുറം ലോകം വലിയ ചതിയാണ്
വേഷമോ, കാഴ്ചയോ,വസ്തുവോ
എന്നെ വിശ്വസിപ്പിക്കുന്നില്ല.
തൊട്ടാല്‍ എല്ലാം മഞ്ഞുപോലെ
ഉരുകിപോകുകയാണ്
കണ്‍മുമ്പിലെ വസ്തുക്കള്‍ക്ക്
പൊതുവായ കുലമുണ്ടോ?
ഉണ്ടായിരുന്നെങ്കില്‍ അവ
ഒരേ ഭാഷയില്‍ സംസാരിച്ചേനെ!
മനസ്സില്‍ ഞാന്‍ കണ്ടതൊക്കെ
എന്റെ കണ്ണുകള്‍ കണ്ടില്ല,
കണ്ണുകള്‍ വാരിവലിച്ചിട്ടുതന്ന-
സുന്ദര രൂപങ്ങളൊക്കെയും
എവിടെയോ ഒളിച്ചു പോയി.
കാണാമറയത്തുള്ള കണ്ണുകളേ,
നിങ്ങള്‍ക്ക്, സമാധാനം!
ഈ ലോകം കാഴ്ചയേയല്ല,
കാണാമറയത്താണ്!!!!!!

Monday, November 12, 2007

പ്രണയാവശിഷ്ടങ്ങള്‍


ഈ മനസ്സിലിനി പ്രേമമില്ല!
പ്രണയങ്ങളൊഴിഞ്ഞ മനസ്സിന്റെ
ശ്മശാനപ്പുക മാത്രമേയുള്ളു
പലരും വലിച്ചെറിഞ്ഞ
പ്രണയാവശിഷ്ടങ്ങള്
‍പെറുക്കിക്കൂട്ടി തീയ്യിടുകയായിരുന്നല്ലോ
എന്റെ എക്കാലത്തെയും വിധി.
പ്രണയാവശിഷ്ടങ്ങള്‍ക്കായി
ഞാന്‍ കാത്തിരുന്നു.
യുദ്ധം ചെയ്യാനായി ഓടുന്നവരുടെ
പണം മോഷ്ടിക്കാനായി ഉഴറുന്നവരും
സായാഹ്നസവാരിക്കാരും
എനിക്കു എറിഞ്ഞു തന്ന-
ഈ അവശിഷ്ടങ്ങളൊക്കെയും
യാതൊരു പവിത്രതയും കല്പിക്കാതെ
ഞാന്‍ തീയ്യിട്ടു!
എത്ര സ്വതന്ത്ര, ഞാന്‍!

Friday, November 9, 2007

എകാന്തത




ഏകാന്തതയുടെ ഗ്രഹത്തില്‍


‍ഞാനെന്റെ ദുഃഖങള്‍ക്കായി


ഒരു സ്മാരകം പണിയുകയാണ്ചിന്തകള്‍


ശലഭങളായി പറക്കുകയാണ്


വരുമെന്നുറപ്പിച്ച സുഹ്റുത്തുക്കളുടെ


വിളിപോലുമില്ല


വിലാപങള്‍ ഇപ്പോള്‍ മനസ്സിനകത്താണുള്ളത്


അത് ശരീരത്തിന്റെ അവകാശമാണ്




വിലാപങള്‍ക്ക് ഭാഷയുമില്ലനാടോ, വീടോ ഇല്ല


അവ ഒരിടത്ത് നിന്ന് ഉത്ഭവിച്ച്എങോ പോകുന്നു.


എന്നാല്‍, വഴിയേപോകുന്ന വേദനകള്‍ക്ക് പാര്‍ക്കാന്‍എന്റെ ശരീരം മതിയോ?


ഓര്‍മയുടെ കടല്‍ക്കരയില്‍


ഞാന്‍ നില്‍ക്കുകയാണ്


എന്നാല്‍ എന്റെമനസ്സിപ്പോള്‍ മണല്‍ത്തരികള്‍പോലെ ശിഥിലമാണ്