Saturday, December 31, 2011

ഭാവങ്ങള്‍





ഭാവങ്ങളില്‍ തീവ്രത നിഴലിക്കുന്ന മുഖങ്ങളില്‍
സൌന്ദര്യമുണ്ടായിരുന്നു.
സന്ദേശവും ,സന്ദേഹവുമുണ്ടായിരുന്നു.

ലക്ഷ്യമില്ലാത്തചിന്തകളുടെ ശരവേഗങ്ങള്‍ക്ക്
സ്ഥാനചലനങ്ങളുടെ മോഹഭംഗങ്ങളുണ്ടായിരുന്നു,
 നോട്ടത്തിന് കാത്തിരിപ്പിന്റെ അക്ഷമയുണ്ടായിരുന്നു.

അടച്ചിട്ട വാതിലുകളില്‍ അടയാത്ത വിരികളുണ്ടാ
യിരുന്നു.
തുറന്ന ജനാലകളില്‍ മറഞ്ഞ നിഴലുകളും.

എങ്കിലും;
തീവ്രമായ  വികാരങ്ങളില്‍ ലഹരിയുണ്ടാ
യിരുന്നു;
കയ്പ്പിന്റെ  മധുരവും.




ശ്രീദേവിനായര്‍



“എല്ലാ സ്നേഹിതര്‍ക്കും നവവത്സരാശംസകള്‍  “

Tuesday, December 6, 2011

പൊയ്മുഖം










ഒരു ചിത്രത്തിലോ,ശില്പത്തിലോ
കഥയിലോ,കവിതയിലോ കാണാത്ത
പൊയ്മുഖത്തെത്തേടിയലഞ്ഞ ഞാന്‍
അത്ഭുതപ്പെട്ടത്;
സ്വന്തം മുഖം  കണ്ണാടിയില്‍
കണ്ടപ്പോഴാണ്!
 

 സത്യത്തിന്റെ മുഖം തേടിയ
എന്നെ നിരാശയുടെ നീര്‍ക്കയത്തിലേയ്ക്ക്
 തള്ളിക്കളയാന്‍ ശ്രമിക്കുമ്പോഴെല്ലാം

ഞാന്‍  എന്റെ  അന്യേഷണം
തുടരുകയായിരുന്നു!





ശ്രീദേവിനായര്‍

Thursday, November 17, 2011

ശ്രീഅയ്യപ്പന്‍




പതിനെട്ടുമലകള്‍ തന്‍ സേവ്യനായി,
പതിനെട്ടുപടികള്‍ തന്‍ നാഥനായി,
പതിനായിരം വേദങ്ങള്‍തന്‍ അര്‍ത്ഥമായി,
പരിപാവനന്‍ ശ്രീ അയ്യപ്പനായി.


മണികണ്ഠനാം ശ്രീ ഉണ്ണിയായി,
മാനസചോരനാം വിഷ്ണുപുത്രനായി,
ശിവതനയനായ ശ്രീധര്‍മ്മശാസ്താവായി,
വാണരുളുന്നൂ ശബരിമലയില്‍  .




കണ്ണിനുകണ്ണായ്,കാതിനു കാതായ്,
മൂകര്‍ക്കുനാവായ്  നീ മാറിടുമ്പോള്‍,
വൈകുണ്ഠനാഥനും,ശ്രീരുദ്രദേവനും,
സല്പുത്രനായ് നീ വാണിടുന്നൂ..




ശ്രീദേവിനായര്‍

Wednesday, October 26, 2011

ദീപാവലി




ദീപാവലി എന്റെ മോഹാവലി,
മോഹങ്ങള്‍ കോര്‍ത്തൊരു ദീപാവലി ;
ദീപത്തിന്‍ മോഹങ്ങള്‍ കാണാത്തൊരീ-
മണ്ണിന്‍,മോഹത്തിന്‍ താഴ്വര ദീപാവലി.


പുഞ്ചിരി തൂകുമീ ദീപാവലി,
കാതടച്ചീടുമീ നാദാവലി,
കണ്ണീരു കാണാത്ത ജ്വാലാവലി,
വെണ്ണീറായ് തീരുന്ന ശോഭാവലി.

ദീപങ്ങള്‍ ദീപങ്ങള്‍ കണ്‍ തുറന്നീടുന്ന,
വിണ്ണിന്റെ പുണ്യമീ,ദീപാവലി.
മണ്ണിന്റെ  മക്കള്‍ക്കു ഹര്‍ഷമായെത്തുന്നു,
വര്‍ഷത്തിലൊന്നായ് ദീപാവലി.



“എല്ലാ പ്രിയപ്പെട്ടവര്‍ക്കും  എന്റെ  ദീപാവലി
ആശംസകള്‍“


ശ്രീദേവിനായര്‍

Monday, October 17, 2011

ത്രിമൂര്‍ത്തികള്‍




ഞാനൊന്നും കണ്ടില്ല.
കണ്ടതെല്ലാം എന്റെ  മനസ്സാണ്.
മനസ്സിനപ്പുറം കണ്ട കാഴ്ചകള്‍;
കണ്ടതാരാണെന്ന് ഇപ്പോഴും
എന്റെ ശരീരം അറിയുന്നില്ല.


മനസ്സ്,ശരീരം,ആത്മാവ് ഇതെല്ലാം
പരസ്പരം കോര്‍ത്തിണക്കിയത്
ആ‍രായിരിക്കാം?

തോന്നലുകള്‍ മാത്രമാണെങ്കില്‍
അതിന്റെ ഉറവിടം അന്യേഷിക്കുന്ന എന്നെ
സഹായിച്ചതാരാണ്?


മനസ്സോ?ശരീരമോ?ആത്മാവോ?
അന്യേഷണം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു;
എന്നിലെ ത്രിമൂര്‍ത്തികള്‍  !




ശ്രീദേവിനായര്‍  .

Wednesday, October 5, 2011

ദേവി




നാദബ്രഹ്മമേ,പരബ്രഹ്മമേ..
നാദവിദ്യാത്മക സൌഭാഗ്യമേ....
നാകലോകത്തിന്‍ അനശ്വരമേ...
നാമരൂപത്തില്‍ വണങ്ങുന്നു ഞാന്‍

സൌഭാഗ്യ സമ്പല്‍ക്കരീ ദേവി നീ...
സൌമ്യേ സനാതനേ ,സമ്പൂര്‍ണ്ണനീ...
സൌന്ദര്യ രൂപേ,സങ്കീര്‍ത്തനപ്രീയേ..
സൌശീല സന്തുഷ്ട സദാശിവനീ.....


നിത്യം വണങ്ങുന്നു നിന്‍ ചരണാംബുജം...
നിത്യ വസന്തങ്ങള്‍ നിറഞ്ഞു നില്‍ക്കാന്‍
നിത്യേ നിരഞ്ജനേ,നിന്മുന്നില്‍ കേഴുന്നു...
നിത്യം, ഈജന്മം സഫലമാകാന്‍ ..





ശ്രീദേവിനായര്‍

Monday, September 12, 2011

ഓര്‍മ്മ




സന്തോഷത്തില്‍ നീ, എന്നെ ഓര്‍ക്കുക.
ദുഃഖത്തിലും!
ഓര്‍മ്മകളുടെ ഉണര്‍വ്വിലും,മയക്കത്തിലും
എന്നെഓര്‍ക്കുക!
എന്നാല്‍ മറവിയെ പുണരുമ്പോള്‍
നീ വീണ്ടുമോര്‍ക്കുക;
അതും, 
എനിയ്ക്കുവേണ്ടിമാത്രം!



ശ്രീദേവിനായര്‍

Wednesday, August 31, 2011

താദാത്മ്യം




എന്റെ ശരീരത്തിനെ ഞാന്‍,എത്രമാത്രം സ്നേഹിച്ചിരുന്നു
വെന്ന് മനസ്സിലാക്കിയത്;
അമ്മയുടെ ശരീരം ഭസ്മമായി എന്നെ നോക്കിച്ചിരിക്കുമ്പോ
ഴായിരുന്നു!

കണ്ണുകള്‍ ആരുടേതായിരുന്നു?
കണ്ണാടിയില്‍ക്കണ്ട മുഖത്തിന്റെ സാമ്യം
ആരുടേതായിരുന്നു?
ചുണ്ടുകള്‍?
അറിയില്ല,ഒന്നുമെനിയ്ക്കറിയില്ല;
പക്ഷേ,
ഒന്നുമാത്രം എന്നെ അതിശയിപ്പിച്ചു;

വേദനയുടെ  നെരിപ്പോടില്‍ അമ്മയെ
ക്കുറിച്ചുള്ള ചിന്തകള്‍ നീറ്റിയെടുക്കാന്‍
 രക്തബന്ധത്തിനു തീവ്രമായ കഴിവ്
നല്‍കിയ  ശക്തിയ്ക്ക് അല്പവും കളങ്കമില്ലായിരുന്നു!

അതുതന്നെയല്ലേ,പൊക്കിള്‍ക്കൊടിബന്ധവും?


അമ്മയുടെ  ആത്മാവിനു  ശാന്തിനേരുന്നു!




ശ്രീദേവിനായര്‍


Wednesday, August 17, 2011

ദിവസങ്ങള്‍





ഞാന്‍ ദിവസങ്ങളെണ്ണിക്കാത്തിരുന്നത്
കഴിഞ്ഞ കാലങ്ങളെ പുണര്‍ന്നതറിയാനല്ല;
കഴിയാത്ത പിറവിയെ ഉള്‍ക്കൊള്ളാനാണ്.

വിരഹിണി സന്ധ്യയെ നോക്കിനിന്നത്
ഓര്‍മ്മ പുതുക്കാനല്ല,
വീണ്ടും വിടരുന്ന വിശുദ്ധ പുഷ്പങ്ങളെ
കാണാനായി മാത്രവും!


കുളിരുള്ള രാത്രികളെ മോഹിച്ചത്
നിദ്രയില്‍ അലിയാനല്ല;
ഉണരാത്ത സ്വപ്നങ്ങളെ ഉണര്‍ത്താനായിരുന്നു.

കണ്ണുകള്‍ മെല്ലെയടച്ചത്
ഇന്ദ്രിയസുഖം നേടാനല്ല;
അകക്കണ്ണിന്റെ  കാഴ്ച്ച വീണ്ടെടുക്കാനായിരുന്നു!


ശ്രീദേവിനായര്‍

“എല്ലാ പ്രീയപ്പെട്ടവര്‍ക്കും
ഓണാശംസകള്‍  “

Friday, August 5, 2011

സൌഹൃദം




കണ്ണടച്ചാലും മനസ്സിന്റെ മുറ്റത്ത്
കണ്ണീരൊപ്പുന്നു കാലമാം തോഴന്‍
ഓര്‍മ്മകള്‍ തന്നുടെ ഓലക്കുടക്കീഴില്‍
ഓര്‍ക്കാതിരിക്കുന്നു കപടമായ് തോഴന്‍


മയില്‍പ്പീലിയും പിന്നെ മഷിത്തണ്ടുമായി,
അക്ഷരക്കൂട്ടത്തില്‍ നിന്നൊപ്പം കൂടി,
നിന്നെക്കുറിച്ചുള്ള ചിന്തകള്‍കൊണ്ടുഞാന്‍
മനസ്സില്‍ പണിഞ്ഞൊരുമഴവില്‍ക്കൂടാരം . 


കണ്ണുകള്‍ കൊണ്ട് കഥകള്‍ പറഞ്ഞു
മനസ്സുകള്‍ കൊണ്ടു ചിത്രം മെനഞ്ഞു,
ഒരുമയായെന്നും ഒപ്പം നിന്നു,
പിരിയാത്ത മനസ്സുമായ് പിറകേയലഞ്ഞു.


കൂട്ടായ് നിന്നൂകൂടേനടന്നൂ.
അറിയാത്ത അര്‍ത്ഥങ്ങള്‍ അറിയിച്ചുതന്നൂ,
അകലേയകന്നൂ അറിയാതെ നിന്നൂ,
അരികിലേയോര്‍മ്മകള്‍ നിഴലായ് മറഞ്ഞൂ.


പഴകിയതാളുകള്‍ വെറുതേമറിച്ചു,
അറിയാത്ത പേരിനായ് പരതിത്തളര്‍ന്നൂ,
ഓര്‍മ്മയിലിന്നെന്റെ പേരിനായ് വീണ്ടും,
വെറുതേ തെരഞ്ഞു നീ പുസ്തകത്താളില്‍


നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൊണ്ടുഞാന്‍
മനസ്സിന്റെ മണിമുറ്റത്തൂഞ്ഞാലുകെട്ടീ,
പാടാന്‍ തുടിച്ചൊരെന്മനം വീണ്ടും,
അറിയാത്ത ദുഃഖ ത്തിന്‍ ഈണങ്ങള്‍ മീട്ടി.



ശ്രീദേവിനായര്‍

Saturday, July 2, 2011

മനസ്സ്




പരിശ്രമത്തിനും,വിശ്രമത്തിനുമിടയില്‍
വീണുകിട്ടിയ ഒരു നിമിഷത്തെ;
ഞാനെന്റെ സ്വന്തമെന്നു വിളിച്ചു.

അതിന്റെ ഉടമ ഞാന്‍ തന്നെയാണെന്ന
തിരിച്ചറിവ്;
എന്റെ സ്വത്വമെന്തെന്ന്
എന്നെപ്പഠിപ്പിച്ചു!

ഏകാന്തനിമിഷങ്ങളില്‍ എണ്ണിയാല്‍ തീരാത്ത
സ്വപ്നങ്ങളെത്തേടിയലഞ്ഞ ചിന്ത
പലവട്ടം പതറി.

കാന്തികശക്തിയുള്ള കണ്ണുകളെ
അഭിമുഖീകരിയ്ക്കാനാവാത്ത മനസ്സ്  എന്നും
നിസ്സഹായയായിതലകുമ്പിട്ടു നിന്നു!


ശ്രീദേവിനായര്‍

Wednesday, June 1, 2011

ബാല്യകാലം



കെട്ടിപ്പിടിച്ചുനടന്നുഞാനെന്നുടെ,
അമ്മതന്‍ കാതില്‍ മൊഴിഞ്ഞകാര്യം;
പള്ളിക്കൂടവാതില്‍ കാത്തിരുന്നേരവും,
ഓര്‍ത്തിരുന്നമ്മയെങ്കാലൊച്ചകേള്‍ക്കാന്‍

“ഞാനില്ലയങ്ങോട്ടുഞാനില്ലയങ്ങോട്ട്,
അമ്മയെവിട്ടുഞാനെങ്ങുമില്ല”
പള്ളിക്കൂടംവേണ്ട,പൊന്നുടുപ്പും വേണ്ട
അമ്മതന്‍ നെഞ്ചിലെച്ചൂടുമതി.

കാലം കഴിഞ്ഞൂ,ഞാനെത്രമാറി,
കോലാഹലങ്ങള്‍കണ്ടുനിന്നൂ.
കണ്ണീരണിഞ്ഞൊരെന്‍ പൊന്നമ്മ നല്‍കിയ,
തേന്മുത്തമിന്നും ഞാനോര്‍ത്തുപോയീ.


അമ്മതന്‍ സ്നേഹത്തിന്നാഴക്കടലില്‍,
ഇന്നുമൊരായിരംവൈഡൂര്യങ്ങള്‍,
സ്നേഹത്തിന്‍ പാലാഴിതന്നില്‍ ഞാന്‍ തേടുന്നു,
വീണ്ടുമൊരിക്കലെന്‍ ബാല്യകാലം!


ശ്രീദേവിനായര്‍

Thursday, May 19, 2011

ആര്‍ദ്രം




ഒരു വട്ടം മാത്രം തിരിഞ്ഞുനോക്കി,
നിന്നെക്കാണാത്തകണ്‍കളില്‍ അശ്രുതിങ്ങി.
അറിയാതെ പലവട്ടം കണ്ണുചിമ്മി,
ഞാനറിയാതെ കണ്ണീര്‍ അലിഞ്ഞിറങ്ങീ.


അലതല്ലും മോഹങ്ങളാര്‍ദ്രമായീ,
എന്റെആത്മാവിന്‍ സന്ധ്യകളേകയായീ,
അശരീരിപോല്‍ കാറ്റിന്‍ മര്‍മ്മരങ്ങള്‍,
അലിവാര്‍ന്നൊരെന്‍ കദനമേറ്റുചൊല്ലീ.




ശ്രീദേവിനായര്‍

Sunday, March 27, 2011

തീരം




തിരമാലകളെത്തേടിയലഞ്ഞൊരു,
തീരമണഞ്ഞമണല്‍ത്തരിഞാന്‍;
തീരാമോഹനസ്വപ്നമലിഞ്ഞൊരു,
തീരമടിഞ്ഞുഅലിഞ്ഞൂഞാന്‍.


മണല്‍ത്തരിമേലേ ചെറുകാറ്റുകളായ്,
പ്രണയസമീരന്‍ തഴുകുമ്പോള്‍;
മറ്റൊന്നിനെയുമറിയാതറിയും,
മണ്ണില്‍മയങ്ങിയവിണ്ണിനെഞാന്‍.


ഓര്‍ക്കാറുണ്ടീകടലിനെയെന്നും,
ഓര്‍മ്മയിലെന്നുമുണര്‍വ്വുകളായ്;
ഒരുമിക്കാനായ്ക്കഴിയാത്തൊരു-
നിറകടലലയെന്നുംകണ്ണീരായ്.



ശ്രീദേവിനായര്‍.

Saturday, February 19, 2011

ആറ്റുകാലമ്മ





സന്താപനാശിനി സന്തോഷകാരിണി,
സന്താനസൌഭാഗ്യദായകീ,
സൌമ്യേ സദാകാല സത്കാരിണീ
സംഗീതികേ സത്ദാനേശ്വരീ.



സ്വര്‍ല്ലോകദായകീ സ്വര്‍ഗ്ഗേശ്വരീ,
സമ്പത്കരീ സ്വപ്നസാക്ഷാത്കരീ,
സൌരഭപ്രീയേ സാധുശീലേ,
സമ്പൂര്‍ണ്ണരൂപേ,സുമംഗലേ.



സത്കാരപ്രീയേ സദാശിവേ,
സമ്മോദ ദായികേ സനാതനേ.
ആറ്റുകാലമ്മേ കാത്തരുളൂ,
അന്നപൂര്‍ണ്ണേശ്വരീ അഭയരൂപേ!



ശ്രീദേവിനായര്‍.

Monday, February 14, 2011

പനിനീര്‍പുഷ്പം





രാഗപുഷ്പം ,എന്റെ ഓര്‍മ്മയില്‍,
ആരോ വിരിയിച്ച,ജീവപുഷ്പം.
മാറും കിനാക്കളില്‍ മാല്യംകൊരുക്കുമീ,
മധുരകാലത്തിന്റെ മനോജ്ഞപുഷ്പം.




തീര്‍ക്കും തടവറ മനസ്സിന്നുള്ളിലായ്,
സ്നേഹം തുടിയ്ക്കുമീചുവന്നപുഷ്പം.
ഉള്ളിലെ പ്രണയത്തിന്‍ ചൂടില്‍ വിരിയിച്ച,
രക്തം കിനിയും മന്ത്രപുഷ്പം.


മഞ്ഞുകണങ്ങളില്‍  കണ്ണീര്‍ചാലിച്ച,
കാലം മറക്കാത്ത പനിനീര്‍പുഷ്പം.,
 പ്രണയവസന്തങ്ങള്‍ എന്നും നിനക്കായീ
  നേര്‍ച്ചകള്‍ നേരുന്നു പ്രേമപൂര്‍വ്വം!


ശ്രീദേവിനായര്‍.

Tuesday, February 8, 2011

സൌന്ദര്യം





സ്നിഗ്ദ്ധസൌന്ദര്യമേ,നിന്നിലാവാഹിച്ച
നിത്യമാം ശില്പത്തിന്‍ ചാരുരൂപം;
നിത്യതയിലിന്നു ശാന്തമായ്ത്തീര്‍ന്നുവോ?
നിന്നെയറിഞ്ഞൊരീശില്പിതന്നില്‍.



നിരുപമസൌന്ദര്യമേ,നിന്മനമണ്ഡപം,
നൃത്തച്ചുവടില്‍ മദിച്ചിരുന്നോ?
നിന്നെയറിയാത്ത കാണികള്‍തന്മുന്നില്‍,
അന്നു നീയാദ്യമായ് തേങ്ങി നിന്നോ?


അറിയാന്‍ശ്രമിച്ചൊരു ചിത്രകാരന്‍തന്റെ,
ചിത്രത്തില്‍  നീവീണ്ടും പ്രോജ്ജ്വലിച്ചു;
ഒരു രേഖാചിത്രമായ് അന്നവന്‍ തന്നുടെ,
കൈകളില്‍ വീണ്ടും പുനര്‍ജ്ജനിച്ചു.


ഏതോ പുനര്‍ജ്ജന്മമൊന്നില്‍ നീ വീണ്ടും,
എഴുതാന്‍ മറന്നൊരു കവിതയായീ.
എങ്കിലും സൌന്ദര്യ രൂപമേ,നിന്നുള്ളില്‍
ഏങ്ങലടിയ്ക്കും മനസ്സുകണ്ടു!



ശ്രീദേവിനായര്‍

Sunday, January 30, 2011

നഷ്ടങ്ങള്‍




അശരീരിയായിരുന്നോ?
ഞാനിന്നുമറിഞ്ഞതില്ല,
കാവ്യങ്ങളായിരുന്നോ?വെറും
കവിതകളായിരുന്നോ?



മറക്കാതെമനസ്സിന്നും പുറകേപായുന്നു,
കവിയുടെ ആത്മവിലാപമായീ.
അലയാതെ നിഴലുപോല്‍
അലിയുന്നു ഞാനുമിന്നും,
അറിയാതെയറിയുന്നാഹൃദയരാഗം!


കുളിരേകാന്‍ മഴയായ് പൊഴിയുന്നു
നിത്യവുമലിവൂറും ഹൃദയത്തിന്‍രാഗതാളം,
പ്രണയത്തിന്‍മിഴിനീര്‍,മഴതന്റെവര്‍ണ്ണങ്ങള്‍,
മഴവില്ലിന്‍ നിറമായി,നഷ്ടപ്രണയമായീ.


തേടുന്നു ഞാനിന്നും നനവാര്‍ന്ന കണ്‍കളാല്‍,
വിരഹത്തിന്‍ ശൂന്യതകണ്ടു നില്‍ക്കാന്‍.


നഷ്ടങ്ങള്‍നഷ്ടങ്ങള്‍ആത്മാവിന്‍പുഷ്പങ്ങള്‍,
വിടരാത്തമൊട്ടുപോല്‍ കൂമ്പിനിന്നു.
സ്വപ്നങ്ങള്‍സ്വപ്നങ്ങള്‍,മനസ്സിന്റെപുണ്യങ്ങള്‍,
വിടവാങ്ങി വീണ്ടും തിരിച്ചുവന്നോ?



ശ്രീദേവിനായര്‍

Tuesday, January 25, 2011

മനസ്സ്



മനസ്സിന്റെ മടിത്തട്ടില്‍ മയങ്ങാന്‍ കിടന്നൊരു,
മനക്കട്ടിയില്ലാത്ത മധുരസ്വപ്നം;
മനസ്സാക്ഷിമരവിച്ച മലരില്ലാമധുപനായ്,
മറനീക്കിമരുവുന്നു മറവിയുമായ്.


മധുപനെത്തേടി അലയുന്നു നിത്യവും,
മധുരമാം സ്വപ്നങ്ങള്‍ ചഷകവുമായ്;
മറക്കാതെ നിത്യവും മറ്റെങ്ങോതിരയുന്നു,
മനസ്സിന്റെ മാന്ത്രികത്താക്കോലിനായ്!


ശ്രീദേവിനായര്‍.

Saturday, January 1, 2011

പുലരി

ഞാനിതാവീണ്ടും വിരുന്നിനെത്തുംപൊന്‍
പുലരിയെക്കാണുവാനായി നിന്നു.
പാഴ്മനം കാണാതുഴലുമെന്‍ മണിവേണു
ഗാനമുതിര്‍ത്തുമയങ്ങീ.


പാഴ്ശ്രുതിമീട്ടുമെന്‍ തംബുരുവെന്തിനോ
വീണ്ടും മിഴിനീര്‍തുടച്ചൂ
നീറുമെന്നുള്ളവും എന്തിനോകേണു
നിന്മനം തേങ്ങുന്ന കാഴ്ചകണ്ടു.


ചുറ്റമ്പലങ്ങളില്‍ തേടിഞാനെന്തിനോ
ഉള്ളം കലങ്ങിയ മനസ്സുമായീ,
കാണാത്തമട്ടില്‍ തിരിഞ്ഞുനിന്നീടുന്ന
ദേവനുമെന്നെക്കണ്ടതില്ല.!


ശ്രീദേവിനായര്‍.


“പ്രിയപ്പെട്ടവര്‍ക്കെല്ലാം എന്റെ
നവവത്സരാശംസകള്‍“