Monday, December 29, 2008

നവവത്സരാശംസകള്‍

വീണ്ടുംവിടരാന്‍തുടങ്ങുന്നവിശുദ്ധപുഷ്പം

വിദൂരതയില്‍നിന്ന്,വിജനതയില്‍ നിന്ന്,

വിരഹിയെപ്പോലെ വിതുമ്പാതിരിക്കട്ടെ!

മനസ്സെന്ന മഹാനുഭാവന്റെ മനക്കണക്കുകള്‍

മറയില്ലാത്ത മനസ്സോടെ മനസ്സിലാക്കാന്‍

കഴിയട്ടെ!

നാമെല്ലാമൊന്നാണെന്നും,നമുക്കൊന്നും

നഷ്ടപ്പെടാനില്ലെന്നും,നന്മയുടെ വിശുദ്ധിയില്‍

എന്നുമോര്‍ത്തിരിക്കാം!

വാനോളം ഉയര്‍ന്നാലും,വാതോരാതെ

പ്രസംഗിക്കാതെ,വാക്കുകളില്‍ സത്യത്തെ

അലിയിച്ചെടുക്കാം.

വെറുംവാക്കുകള്‍ക്ക് ചെവികൊടുക്കാതിരിക്കാം!

ആത്മാര്‍ത്ഥത പണയത്തട്ടില്‍ കുമ്പിട്ടിരിക്കാന്‍

ഇടയാകാതെ,തലനിവര്‍ത്തിയിരിക്കാന്‍

ആത്മവഞ്ചന നടത്താതിരിക്കാം.

തിന്മയോട് കിന്നാരം പറയാതെ

നന്മയുടെ കണ്ണുകളില്‍ നോക്കിയിരിക്കാം

അവിടെ,

ആകാശത്തോളം അറിവുണ്ട്...

അകലാത്ത ബന്ധമുണ്ട്...

അലിയുന്ന മനസ്സുണ്ട്..

അടുക്കുന്ന ഹൃദയമുണ്ട്..

ആത്മചൈതന്യമുണ്ട്..

ആത്മരോഷംതകര്‍ക്കാത്ത,

ആത്മവിലാപം നടത്താത്ത,

ആരോരുമറിയാത്ത ആനന്ദവുമുണ്ട്!

അരികിലായ്,അകലെയായ്,കാത്തിരിക്കുന്നു;

എന്നെയും,നിന്നെയും,നന്മയെന്ന നമ്മെയും!

എല്ലാസ്നേഹിതര്‍ക്കുംനവവത്സരാശംസകള്‍.

സന്ധ്യ

ഏകാന്ത സന്ധ്യയെമിഴിനീരണിയിക്കും
ഏഴിലമ്പാലയ്ക്കും വേദനയോ?
വിതുമ്പുംവിരഹത്തിന്‍പാഴ്മൊഴിചാലിച്ച
പരിഭവംപൂണ്ടൊരുപൌര്‍ണ്ണമിയോ?

ചൊല്ലിപ്പിരിയുന്ന വിരഹിണിസന്ധ്യതന്‍
വിടരാന്‍ വിതുമ്പുംമധുമൊഴിയോ?
മാറില്‍ തലചായ്ച്ചുറങ്ങാന്‍ തുടങ്ങുന്ന
മാധുര്യമോലും കിനാവുകളോ?

അംബരചുംബികള്‍ എന്നുമെന്മോഹങ്ങള്‍..
ആകാശമുറ്റമെന്‍ കാമനകള്‍...
അകലെ ചിരിക്കുന്ന നക്ഷത്രക്കുഞ്ഞുങ്ങള്‍...
അകലം പാലിക്കുമെന്‍, സാന്ത്വനങ്ങള്‍!

Tuesday, December 23, 2008

പ്രകൃതി

പശ്ചിമാംബരത്തിന്റെപടുകോണിലെവിടെയോ
പാതിവിടര്‍ത്തിയിട്ടഈറന്‍മുടിയുമായ്
സന്ധ്യാമേഘം,
കാല്‍മുട്ടില്‍തലചായ്ച്ച് കണ്‍പൂട്ടിയിരുന്നു!

കാര്‍മുകിലൊളിപ്പിച്ചുവച്ച വാര്‍തിങ്കള്‍
അപ്പോഴും പിണക്കം നടിച്ച് അവളെ
കാണാത്ത ഭാവത്തില്‍ അകലെനോക്കി
നിര്‍വ്വികാരനായിരുന്നു!

വിരഹത്തിന്റെ വേദനയില്‍ ഇന്ദ്രധനുസ്സ്
പോലും മായാവിപഞ്ചികയില്‍ മധുര
ഗാനം ആലപിക്കാന്‍ മറന്നുനിന്നു!

കാമചാപങ്ങളുടെ ചാരുത നിറഞ്ഞ
നിശീഥിനിയില്‍;
കണ്ണുതുറക്കാന്‍ ആവാതെ താമര
മുകുളങ്ങള്‍ കാതോര്‍ത്തിരുന്നു!

ഒരു ഭ്രമരത്തിന്റെ മൂളല്‍ തന്റെ
ഉള്ളിലുണ്ടോ? എന്നപരിഭ്രമവുമായീ.....!


Wednesday, December 17, 2008

കടല്‍

കടലായിത്തീരാനായിരുന്നുയെന്റെ വിധി..
എടുത്താലും കുറയാത്ത കടല്‍!
കൊടുത്താലും തീരാത്ത കടല്‍!

കണ്ണീരിന്റെഉപ്പുകൊണ്ട്എന്നെസൃഷ്ടിച്ച
പകൃതി,
ഏകാന്തതയിലെന്നും എന്നോടൊപ്പമിരുന്നു..

ആഴങ്ങളില്‍ നിന്ന് ആഴങ്ങളിലേയ്ക്ക്
മുങ്ങുമ്പോഴും,
കിട്ടാനിധിയെത്തേടുന്ന മനുഷ്യര്‍
എന്നുമെന്റെവിരുന്നുകാരായിരുന്നു!

വിശക്കുന്നവന് ആഹാരമായും,
ദുഃഖിതന് ആശ്വാസമായും,
വിരഹികള്‍ക്ക് കൂട്ടായും,
ഞാന്‍ അലകളില്‍ സാന്ത്വനമായി
നിത്യവുമെത്തുന്നു!

അതിര്‍ത്തികടക്കുവാനാകാത്ത
എന്റെ ദുഃഖം...
ഞാന്‍ ആരോടാണ് പറയുക?

Sunday, December 14, 2008

ചില നേരങ്ങളില്‍

മനസ്സിനെ അറിയാത്തവള്‍ ഭാര്യയായി..
അതൊരു നിമിത്തമായി!
മനസ്സറിഞ്ഞവള്‍ മിഥ്യയായി
അവളൊരു സങ്കല്പമായി!

ശരീരത്തെ അറിഞ്ഞവള്‍,
ശിരസ്സുയര്‍ത്തിയില്ല...
ശക്തിസ്വരൂപമായ്കരുതിയവള്‍
ശക്തി ആവാഹിച്ചുതന്നതുമില്ല!

മലരുകളായിരം ചിരിതൂകിയ
മലര്‍മെത്തയില്‍,
മധുമാസരാവില്‍ശയ്യയൊരുക്കിയവള്‍
മനസ്സാ,വരിച്ചവള്‍ ആയിരുന്നില്ല!

മനസ്സാന്നിദ്ധ്യം മുറവിളികൂട്ടിയ
സമയങ്ങളില്‍,
മനസ്സാ,വാചാ,കര്‍മ്മണാ,
മനസ്സറിയാതെ മധുരമായ
മന്ദഹാസത്തോടെ മുറുമുറുപ്പില്ലാതെ
മന്ദം മന്ദം കടന്നുവന്നവള്‍
മനസ്സാക്ഷിതന്നെയായിരുന്നുവോ?

അവളെ മറ്റാരുമറിയാതെഞാന്‍
മനസ്സില്‍ ത്തന്നെ സൂക്ഷിക്കട്ടെ?

Wednesday, December 10, 2008

കാര്‍ത്തികദീപം

വൃശ്ചികമാസം പുലര്‍ന്നുഞാന്‍ കണ്ടതും
വൃക്ഷത്തലപ്പിലെന്‍പൊന്‍ വിളക്ക്..
പൂത്തതാമാകാശപ്പൂമരക്കൊമ്പിലായ്..
കണ്ടെന്റെ മാനസ മണ്‍ വിളക്ക്...

ചുറ്റുംനിറഞ്ഞെന്റെ മുറ്റംനിറഞ്ഞെത്തി
കാര്‍ത്തികദീപമായ് നില വിളക്ക്...
മുറ്റം പടിഞ്ഞിരുന്നാലോലമാടിയ
ചെത്തിപ്പടര്‍പ്പിലെന്‍ കല്‍വിളക്ക്...

കാണാതെകണ്ടുഞാന്‍നിന്‍ കവിളത്തൊരു
മാദകപ്പൂമൊട്ടിന്‍ മണിവിളക്ക് ...
ആരാരോവച്ചതാമ്പോലുള്ളപഞ്ചമി
പ്പെണ്ണിന്റെകവിളിലെക്കളിവിളക്ക്..

ചുറ്റുംനിറവിന്റെപൂങ്കാവനംതന്നില്‍
തെളിയിച്ചെടുത്തതാംനിറവിളക്ക്...
അണയാത്തദീപങ്ങളാക്കിപ്പിന്നെയെന്‍
മനമാക്കി,ആത്മദീപമാക്കീ....

Thursday, December 4, 2008

യാത്രക്കാര്‍

പലതരത്തിലുള്ള ഊടുവഴികളിലൂടെയും,
ഇടവഴികളിലൂടെയും,
ചരല്‍നിറഞ്ഞ പാതയിലൂടെയും,
ചെമ്മണ്ണുനിറഞ്ഞവിജനവീഥികളില്‍
വച്ചുയാത്രക്കാര്‍ കണ്ടുമുട്ടുന്നു...

പുല്‍ത്തകിടിനിറഞ്ഞ ഗ്രാമപാതയിലൂടെ..
കുണ്ടുങ്കുഴിയും നിറഞ്ഞനഗരപാതയിലൂടെ..
ഒരുമിച്ചു നടക്കുന്നു..


രാജവീഥികളില്‍ പ്രവേശിച്ച അവര്‍,
പലരും പലതരം..
കാര്യസാദ്ധ്യത്തിനായി നടക്കുന്നവര്‍..
കാര്യമറിയാതെ നടക്കുന്നവര്‍..
നേരമ്പോക്കിനായ് നടക്കുന്നവര്‍..
നേരമില്ലാതെ നടക്കുന്നവര്‍..

വീഥിയില്‍ വച്ചു പിരിയാന്‍ വിധിക്ക
പ്പെട്ടവര്‍,പലരും
നേരറിയാത്തവര്‍...,
അറിയാതെ പിരിയുന്നവര്‍...
അറിഞ്ഞുകൊണ്ട് പിരിയുന്നവര്‍..
നിശബ്ദരായിപ്പിരിയുന്നവര്‍..
കുറ്റപ്പെടുത്തിപ്പിരിയുന്നവര്‍...

എന്നാല്‍,
കുറ്റബോധംകൊണ്ടു ഉള്ളുനീറ്റുന്നവരെയും,
ഇന്നലെയുടെ തെറ്റിന്.മാപ്പിരക്കുന്നവരെയും,
ഒരിക്കലും കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല!
അവര്‍,

മറവികൊണ്ട്, മനസ്സിന്റെ
മാറാപ്പില്‍ മുഖം മറച്ചു
മയങ്ങുകയായിരുന്നു..
മദ്യത്തിനും,മദിരാക്ഷിക്കും
മദ്ധ്യസ്ഥം പറഞ്ഞ്..

വീണ്ടും വീണ്ടും..
മയങ്ങുന്നു,മയക്കുന്നു,മറക്കുന്നു,
മറയ്ക്കുന്നു...
വീഥിയെ,പാദങ്ങളെ,വിദൂരതയെ!









Saturday, November 29, 2008

നിങ്ങള്‍ക്കുവേണ്ടി

ധര്‍മ്മയുദ്ധം വീണ്ടുംനടക്കുന്നുഭൂമിയില്‍;
ധര്‍മ്മംജയിക്കുവാന്‍പൊരുതുന്നു നിങ്ങളും..!
ധര്‍മ്മത്തിന്‍ കാഹളം മുഴങ്ങുന്നുമുന്നിലായ്
ധര്‍മ്മംജയിക്കട്ടെയെന്നുംമഹത്വമായ്..!

ഒത്തിരിസ്നേഹം പകുത്തുനല്‍കാം;
മനസ്സിലെന്നുംനിങ്ങളെഓര്‍ത്തുവയ്ക്കാം;
ധീരസ്മരണയായ്,നിറഞ്ഞുനില്‍ക്കൂ
പ്രിയസോദരരേ,ഭാരതപുത്രന്മാരെ..

കാലങ്ങളായിരം കണ്ടുനില്‍ക്കും..
നിങ്ങള്‍തന്‍വീരജന്മങ്ങളെ..
ഭാരതാംബതന്‍പ്രിയപുത്രന്മാരെ;
നിങ്ങള്‍ക്കുവേണ്ടി,ഇതാഒരു സ്നേഹഗീതം..

Friday, November 28, 2008

സര്‍വ്വംസഹ

പ്രകൃതീ ,ഇന്ന് നീയും അസ്വസ്ഥയാണോ?
തോരാത്ത കണ്ണുനീരില്‍ കുളിക്കാന്‍,
തയ്യാറെടുക്കുകയാണോ?

വിടപറയുന്ന വീരന്മാരെക്കാണാന്‍
വരുന്ന ചെമ്പനിനീര്‍പ്പൂക്കള്‍ക്കും
ഇന്ന് കണ്ണുനീര്‍ നിറയുന്ന മുഖം..

ഈകൊടുംതണുപ്പത്തുംഞാന്‍വിയര്‍ക്കുന്നു;
കോരിച്ചൊരിയുന്ന മഴയിലും
അഗ്നിനാളങ്ങളെന്നെ വിഴുങ്ങുന്നു;

ശ്വാസത്തിന്റെതണുപ്പിന്
ശ്മശാനത്തിന്റെ ഗന്ധം ;
നിശ്വാസത്തിനാകട്ടെ,കരിഞ്ഞ
മാംസത്തിന്റെ മടുപ്പിക്കുന്ന മണം;

ഓരോഹൃദയമിടിപ്പിനും
ഒരുപെരുമ്പറയുടെ സ്വരം;
ഒലിച്ചിറങ്ങുന്ന വിയര്‍പ്പിന്,
മനസ്സുരുകിത്തീര്‍ന്ന
ദ്രാവകത്തിന്റെകൊഴുപ്പ്;

കണ്ണുകള്‍ നിറയുവാനോ,
കരയുവാനോ,നോക്കുവാനോ
ആവാതെ നിര്‍ജ്ജീവമായതുപോലെ;

ഞാന്‍ ആരെയോ തേടുന്നു;
എവിടെയോ നഷ്ടപ്പെട്ട എന്റെ
സ്വരൂപത്തിനെത്തന്നെയാണോ?

Tuesday, November 25, 2008

ഓര്‍മ്മകള്‍

ഓര്‍മ്മകളോടിക്കളിക്കുന്ന മുറ്റത്ത്,
ഓമനച്ചെപ്പു തുറന്നുവച്ചു.
ഓര്‍ക്കുവാനാകാത്തഓര്‍മ്മകളിന്നെന്റെ
ഓര്‍മ്മയില്‍ രാഗങ്ങളാലപിച്ചു..

ഒരുപാടുസ്നേഹം പകുത്തുനല്‍കിയ
ഒരുപാവമച്ഛനെന്നെനോക്കി,
ഓര്‍മ്മപുതുക്കിതന്നുള്ളിലായിന്നെന്റെ
ഓര്‍മ്മയില്‍ പൊന്മുത്തമേകി..

ഒത്തിരിക്കാലം ഓടിക്കളിച്ചൊരു
പൂമുഖമുറ്റവുമിന്നെന്നെനോക്കി...
ഓമനിക്കാനായിയെത്തുമെന്നമ്മതന്‍
നെഞ്ചകം തന്നില്‍ ഞാന്‍ മയങ്ങീ..

ഓര്‍ത്തിരിക്കുവാനാവാത്തനൊമ്പരം,
ഏട്ടന്റെ രൂപത്തില്‍മുന്നിലെത്തി..
ഞെട്ടറ്റമൊട്ടുപോല്‍ എന്നെവിട്ടോര്‍മ്മകള്‍
ഏട്ടന്റെ മുന്നിലായ്,ഞാന്‍ വിതുമ്പീ..

പ്രണയത്തിന്‍ രൂപത്തിലാദ്യമായ്‌വന്നെന്റെ
ആത്മാവില്‍ വച്ചതാംതിരികെടുത്തി;
അറിയാത്ത ഭാവത്തില്‍ അകലെയായ്പോയൊരു
പ്രണയിയെ ഞാനിന്നുമോര്‍ത്തുപോയീ.....

Friday, November 21, 2008

രാഗം

അറിയാതെശ്രുതിമീട്ടിയ..
മണിവീണയിന്നെന്റെ,
മനതാരിന്‍ മടിയില്‍മയങ്ങിവീണു...
മനമുരുകിരാഗങ്ങളാലപിച്ചൂ...

മധുമാസരാവിന്റെ മാദകഭംഗികള്‍,
അറിയാതെയെന്തിനോ കണ്‍തുടച്ചു..
കാമുകിയായിന്നുമാറിത്രിസന്ധ്യയും...
കാതരയായിന്നു നിന്നുപോയീ....

നീലക്കടല്‍ നീളേ നീളുന്ന മോഹത്തിന്‍
ആഴങ്ങള്‍ തെല്ലുമറിഞ്ഞതില്ല...
അഴലായെത്തിക്കരം പിടിച്ചിന്നവന്‍
വിടവാങ്ങിപ്പോയതുകണ്ടുനിന്നു..ഞാന്‍
വിരഹാഗ്നിതന്‍ ചൂടില്‍ യാത്രചൊല്ലീ...

Tuesday, November 18, 2008

കാവ്യം

കാവ്യം പുതുവസ്ത്രത്തിന്റെപകിട്ടില്‍
പരാതിപറഞ്ഞു;
കവിത കവിയോടു ഗര്‍വ്വുകാട്ടി,
കരുണകാട്ടാതെ നിന്നു.

കവി സമൂഹത്തിനുമുന്നില്‍,
എന്തുചെയ്യണമെന്നറിയാതെ എന്നും
എല്ലായ്പ്പോഴും,ഏങ്ങിക്കരഞ്ഞു.

സമൂഹംസദാചാരംമറന്നു
സദാസമയവുംസകലതിലും
കുറ്റം ആരോപിക്കാന്‍ ശ്രമിച്ചു.

എന്തുചെയ്യണമെന്നറിയാതെ,
കാണികള്‍ നോക്കിനിന്നു..

തൂലിക കൈയ്യിലെടുത്ത അവര്‍,
നാടുനീളെ,ചുവരുകള്‍തോറും
എഴുതിപ്പിടിപ്പിച്ചു...

അമര കാവ്യം സദാചാരം...!
കവിതാ കാലം കദനകാലം...!

Friday, November 14, 2008

അമ്പിളിമാമന്‍

നിറപൊന്‍പുഞ്ചിരിതൂകിനിന്നു..
പൊന്നമ്പിളീ,നീയിന്നാദ്യമായീ...
പൂത്താലം മുന്നില്‍നിരത്തിനില്പൂ..
നിന്‍ കാല്‍ക്കല്‍ ഞങ്ങള്‍..ഭാരതമക്കള്‍...


ചന്ദ്രനും,ഇന്ദ്രനും നിന്റെസ്വന്തം...
ചന്ദനകാന്തിയും നിന്‍ തിളക്കം..
ചന്ദ്രകാന്തക്കല്ലു ജ്വലിച്ചുനില്‍ക്കും,
പൊന്നമ്പിളിമാമനോ ,എന്റെ സ്വന്തം!

പൌര്‍ണ്ണമിരാവില്‍ നീചിരിച്ചൂ....
മനതാരിലായിരം,തിരിതെളിച്ചു..
മറയാത്തസ്നേഹസന്ദേശവുമായ്...
പുണര്‍ന്നുനിന്നെ,ഞങ്ങള്‍,ഭാരതമക്കള്‍....!




.

Tuesday, November 11, 2008

ബന്ധങ്ങള്‍

ബന്ധങ്ങള്‍ പലതരം
ബന്ധനങ്ങള്‍ പോലെ.
ചിലത് ജീവപര്യന്തം,
മറ്റുചിലത് അല്പകാലം.

ചിലതാണെങ്കിലോ,കേവലം
നൈമിഷികം!
മനസ്സില്‍ മരണംവരെഅസ്വസ്ത
തയുണ്ടാക്കുന്നഓര്‍ക്കാനിഷ്ടപ്പെടാ
ത്തഓര്‍മ്മകള്‍!

ഓര്‍മ്മകളില്‍ ഓര്‍ത്തുവയ്ക്കാന്‍,
എന്നെന്നും ഓര്‍ത്തിരിക്കാന്‍,
മരിച്ചാലും മരിക്കാത്തഓര്‍മ്മകള്‍!

മറക്കാന്‍ ശ്രമിച്ചാലും കഴിയാത്തവ,
ഓര്‍ക്കാന്‍ തന്നെക്കഴിയാത്തവ.
ഓര്‍മ്മകളെ,പുറംതിരിഞ്ഞുനിന്ന്
അറിയാത്തതായിഭാവിക്കുമ്പോള്‍..


സ്പന്ദനങ്ങളില്‍ പോലുംചൂടു
പിടിക്കുന്ന,
തീവ്രസ്മരണകള്‍ മയങ്ങാന്‍പാടു
പെടുന്നു.

നഷ്ടപ്പെട്ട ബന്ധങ്ങള്‍,പൊടിതട്ടി
എടുക്കാന്‍ മനസ്സ് മന്ത്രിക്കുമ്പോഴും,
പൊട്ടിച്ചെറിയാന്‍,വിവേകം
വിവശയായിഉപദേശിക്കുന്നു!

Thursday, November 6, 2008

സമയം

കാലം മാന്ത്രികവിരലുകളാല്‍
തലോടി,തിരിച്ചുപോകുന്നു.
എന്നും എപ്പോഴും അനുവാദത്തിന്
അവസരം തരാതെ.....

അറിയാത്ത ഭാവത്തില്‍,അലസമായി
അവന്‍ അന്ധനായ അതിഥിയെപ്പോലെ
അലോസരപ്പെടുത്തുന്നു.

അലതല്ലിയൊഴുകുന്ന അഴലുകള്‍
അവന്‍ അറിയാത്തതായി
അഭിനയിക്കുന്നു.

രാവും ,പകലും വന്നുപൊയ്ക്കൊണ്ടി
രിക്കുന്നു.
മഴയും മഞ്ഞും പ്രകൃതിയെപ്പുണര്‍ന്നു
മതിവരാതെ കടന്നുപോകുന്നു.
മൂടുപടം മാറ്റി നിലാവ് പുഞ്ചിരിക്കുന്നു.
കരിമ്പടം പുതച്ചുവീണ്ടും രാത്രിയോടൊപ്പം
മയങ്ങുന്നു.

ചപലവികാരങ്ങളെമൂടിപ്പുതച്ചചിന്തകള്‍
ഒരു വര്‍ഷത്തെ, ജീവിതത്തില്‍നിന്നും
അടര്‍ത്തിമാറ്റുന്നു!

പുലരിയെപ്രതീക്ഷിച്ച്,പുതുമണവാട്ടിയായി
അഭിനയിക്കുന്നനിശാഗന്ധിപ്പൂക്കള്‍,
ഓര്‍ക്കാറുണ്ടോ?
പിറന്നു വീഴാന്‍ വെമ്പുന്ന പുലര്‍ക്കാലം
നീണ്ടപ്രതീക്ഷകള്‍ക്കപ്പുറം,
നിശ്വാസമുതിര്‍ത്ത്,പഴയപുതപ്പിനുള്ളില്‍
ക്ഷീണിതയായി ഉറങ്ങുമെന്നും,

അന്ന് അവളുടെ ആയുസ്സിന്റെ ദൈര്‍ഘ്യം
ഒരു ദിവസംകൂടി,കുറഞ്ഞുകഴിഞ്ഞിട്ടു
ണ്ടാകുമെന്നും!


ശ്രീദേവിനായര്‍.

Tuesday, November 4, 2008

ജന്മങ്ങള്‍

ജീവിതമെന്ന നഗ്നസത്യം
ജന്മമെന്ന മഹാസത്യത്തില്‍
ലയിച്ചുതീരുമ്പോള്‍,
അറിയാത്ത അര്‍ദ്ധസത്യങ്ങള്‍
പലതും നാം കാണാതെപോകുന്നു.

നിലനില്‍പ്പിന്റെനിര്‍മ്മാണത്തില്‍,
നിന്ദയുടെ നീര്‍ച്ചാലുകള്‍വെട്ടി-
ത്തെളിക്കാന്‍വെറുപ്പില്‍ക്കൂടി
യാണെങ്കിലും വ്യാമോഹിക്കുന്നു.

ഉള്ള് പതറുമ്പോഴും,
ഉള്ളതുപറയാന്‍
ഉപേക്ഷ കാണിക്കുന്നു!


ശ്രീദേവിനായര്‍.

Sunday, November 2, 2008

കടലാസ്സുപൂവ്

കടലാസ്സുപൂവിന്റെ ഇതളുകളില്‍തട്ടി
ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികള്‍,
ഇന്നലെയുടെനോവുകളെ
കഴുകിക്കളയുകയാണോ?

ആടിയുലയുന്ന ഇതളുകളില്‍ വെള്ളം
തഴുകിത്തലോടാതെ,ക്രൂരമായി
നോവിച്ചൊലിച്ചിറങ്ങുകയാണോ?


അവളെ കഠിനസ്നേഹംകൊണ്ട്
നൊമ്പരപ്പെടുത്തുന്നമഴത്തുള്ളികള്‍,
എന്റെ ബന്ധങ്ങള്‍ പോലെ...

ഞാനുമൊരുകടലാസ്സുപൂവു
തന്നെയല്ലേ?


ശ്രീദേവിനായര്‍.

Sunday, October 26, 2008

നിഴലുകള്‍

വിടചൊല്ലിപ്പിരിയുമ്പോള്‍
വിടവാങ്ങലിന് വികാരശൂന്യത.
വീണ്ടും വരാമെന്ന് വീണ്‍ വാക്കു
പറയുമ്പോള്‍,
വിരഹത്തിന്റെ വേദന..

എന്നും കാണുമെന്നും,എപ്പോഴും നില
നില്‍ക്കുമെന്നും മോഹിക്കുമ്പോഴും,
വെറുതെ വെറുപ്പിന്റെ പുകമറ
സൃഷ്ടിച്ചു വേദനയുടെ നെരിപ്പോടു
നീറുന്നതറിയാതിരിക്കാന്‍ ശ്രമിച്ചു...

നേടിയതൊന്നും നേട്ടമല്ലെന്നും,
കണ്ടതൊന്നും കാഴ്ച്ചയല്ലെന്നും,
കേട്ടതൊന്നും കേള്‍വിയല്ലെന്നും
എന്നെ പഠിപ്പിച്ചതാരാണ്?

ഭൂമി,അമ്മയാണെന്നും,
നക്ഷത്രങ്ങള്‍, കുഞ്ഞനുജന്മാരാണെന്നും,
അമ്പിളി, മാമനാണെന്നും.
എന്നോടു പറഞ്ഞതാരാണ്?

ബന്ധങ്ങളില്‍ സത്യമില്ലെന്നും
ബന്ധുക്കളില്‍ ആത്മാര്‍ത്ഥതയില്ലെന്നും,
ബന്ധനം ശാപമാണെന്നും,
ഞാനറിഞ്ഞത് സ്വയം തന്നെയല്ലേ?

കര്‍മ്മം സത്യമാണെന്നും,
മോഹം നിത്യമാണെന്നും,
കാലം മറവിയാണെന്നും,
കദനം ഓര്‍മ്മയാണെന്നും.
എന്തേ,ഞാനിതുവരെയറിഞ്ഞില്ല?


ശ്രീദേവിനായര്‍.

Monday, October 20, 2008

ഓര്‍മ്മകള്‍

മനസ്സെന്ന മരീചികയില്‍ മറവിയെപ്പുണരാന്‍
മടികാണിച്ചുഞാനെന്നുംമനസ്സില്‍സൂക്ഷിക്കുന്ന
മഹാസംഭവമാണ് ഓര്‍മ്മകള്‍.

മൂടിപ്പുതച്ചുറങ്ങാന്‍ വെമ്പുന്ന അവയെ
മന്ദം മന്ദമെന്റെ വരുതിയിലാക്കി,
മനപ്പൂര്‍വ്വം മയക്കം അഭിനയിക്കുന്ന
മനസ്സാക്ഷിയെ ഞാന്‍ വശീകരിക്കുന്നു.

മറ്റെങ്ങോമറന്നുവച്ചമനസ്സിനെഉണര്‍ത്താന്‍
മറ്റെല്ലാംമറക്കാന്‍,ഉപദേശിക്കുമ്പോഴും
മാറ്റമില്ലാത്തമനസ്സുമായ്,
മനോഹരമായിച്ചിരിച്ച്,
മനസ്സിലേയ്ക്കെന്നും കടന്നുവരുന്നു.

മന്ദാരപ്പൂവുപോലെ,നിലാചന്ദ്രനെപ്പോലെ,
മധുരസ്മരണയുണര്‍ത്തുന്ന
മധുമന്ദഹാസവുമായ്,
മാറില്‍ ചേര്‍ന്നുമയങ്ങുന്നു.

മരണത്തില്‍ പോലും പിരിയാന്‍
മടിയാണെന്ന്മൌനമായിപ്പറഞ്ഞ്
മൂകാനുരാഗത്തിന്റെ
മാസ്മരചിന്തയിലൊരു
മകരമാസ സന്ധ്യപോലെമനസ്സില്‍
മങ്ങാതെ,മറയാതെ നില്‍ക്കുന്നു!

മാനം നിറയെ നക്ഷത്രങ്ങളും,
മന്ദമാരുതന്റെ തലോടലുമായ്
മനസ്സെന്ന മഹാനുഭാവന്‍
മനം മയക്കുന്ന ചിരിയുമായ്,
മതിമറന്നു നില്‍ക്കുന്നു!


ശ്രീദേവിനായര്‍.

Wednesday, October 15, 2008

ജീവിതം

ജീവിതം, ഒരുപരീക്ഷണശാലപോലെ;
അതില്‍ഏതെല്ലാം വസ്തുക്കള്‍
പരീക്ഷണവിധേയമാണ്?

മനസ്സ്, എന്ന രാസത്വരകം എന്തിനോടും
ചേര്‍ന്ന് നില്‍ക്കാന്‍ തയ്യാറാകുന്നു!
പരീക്ഷണ ഫലം വന്നുകഴിയുമ്പോള്‍,
പിന്മാറേണ്ടിയും വരുന്നു!

ജീവിതം,ഒരുകടങ്കഥ പോലെ;
മനസ്സിലാക്കാന്‍ കഴിയാത്ത,
ഒട്ടനവധി ചെറുകഥകളും,
ഉപകഥകളും,നിറഞ്ഞ ഒരു വലിയ
കടങ്കഥ!

അത് ചുരുളഴിയുമ്പോള്‍;
കഥയുടെ വരികളില്‍ കണ്ണീരിന്റെ
നനവ്!

ജീവിതം, ഒരു ആവര്‍ത്തനമാണ്;
ആരൊക്കെയോ,എവിടെയൊക്കെയോ,
വായിച്ചും,കേട്ടും പുതുമനഷ്ടപ്പെട്ട
ഒരു വിരസമായ ചരിത്രം!

അതില്‍ ഒന്നും പുതുമയുള്ളതല്ല;
പഴമയുള്ളതുമല്ല;
മടുപ്പ് തോന്നിക്കുന്ന ഒരു
മഹാ സംഭവം!


ശ്രീദേവിനായര്‍.

Thursday, October 9, 2008

നോവുകള്‍

എന്നെ വിട്ടുപോകാന്‍ വെമ്പുന്ന
ആത്മാവിന്റെ പിടച്ചില്‍ ഞാനറിഞ്ഞു.
നോവിന്റെ അനുഭവം പക്ഷേ ഞാന്‍
അറിഞ്ഞതേയില്ല!

യഥാര്‍ത്ഥത്തില്‍ ഞാന്‍ ദുഃഖങ്ങളൊന്നും
അറിയുന്നതേയില്ല.
എവിടെയും നിര്‍വ്വികാരതമാത്രം!

വര്‍ഷങ്ങള്‍ക്കുമുമ്പ് കടന്നുവന്ന
സമയം എന്റെ അറിവില്‍ രോദനമായ്
നിന്നിരുന്നു..

അത് കാലം എന്നെ കരയിപ്പിച്ച
കണക്കുകളേക്കാള്‍ എത്രയോ
ചെറുതായിരുന്നു!

അമ്മയുടെ ഉദരത്തിലെ സുരക്ഷിതത്വം
ഞാന്‍ പിന്നീടൊരിക്കലും
അറിഞ്ഞതേയില്ല!

നീണ്ടവര്‍ഷങ്ങള്‍ക്കുശേഷം,
അമ്മയോടുപോലും യാത്രപറയാതെ;
തിരിച്ചുപോകാന്‍ തയ്യാറെടുക്കുമ്പോള്‍,

ഞാനും,നന്ദിയില്ലാത്തവളായിപ്പോകുന്നു;
അറിയാതെയെങ്കിലും!


ശ്രീദേവിനായര്‍.

Saturday, October 4, 2008

അറിവ്

അനേകജന്മങ്ങള്‍വ്രതമെടുത്തുചെയ്ത
കര്‍മ്മങ്ങളൊന്നും,
എന്നെലക്ഷ്യപ്രാപ്തിയിലേയ്ക്ക്
നയിച്ചില്ല.

അവയെല്ലാം അറിവില്ലായ്മയുടെ
പ്രതിരൂപങ്ങളായിഭവിക്കുകയും
ചെയ്തു.

എന്നാല്‍,ആത്മാവിന്റെഅറിവില്‍നിന്നും
പ്രകാശമായെത്തിയ ഒരേഒരുകര്‍മ്മത്തില്‍,
ഞാന്‍ സായൂജ്യം നേടി.

ആ,കര്‍മ്മമാകട്ടെഎന്റെജന്മത്തെ
മോക്ഷപ്രാപ്തിയിലെത്തിക്കാന്‍
പ്രാപ്തവുമായിരുന്നു.

അമ്പലങ്ങള്‍തോറും കയറി
ഭഗവാനെ വലം വച്ചുതൊഴുതു.
പക്ഷേ,ഭഗവാന്‍ നോക്കിയിരുന്നതല്ലാതെ
പ്രസാദിച്ചില്ല.

എന്നാല്‍ മനസ്സ് പൂര്‍ണ്ണമായുംസമര്‍പ്പിച്ച്
ഒരുതവണവലംവച്ചുപ്രാര്‍ത്ഥി
ച്ചപ്പോള്‍ ഭഗവാന്‍ എന്നില്‍
പ്രസാദമായ് എത്തി.


ശ്രീദേവിനായര്‍.

Wednesday, October 1, 2008

പ്രണയം

എന്നില്‍കത്തിപ്പടരുന്ന
പ്രണയമുണ്ട്.
അതാരോടാണെന്ന് ഞാനറിയുന്നില്ല.

ആഞ്ഞടിക്കുന്ന തിരമാലകള്‍?
ഉണ്ട്!
ദിശയറിയാതൊഴുകുന്നപ്രവാഹങ്ങള്‍?
ഉണ്ട്!
കൊടുങ്കാറ്റും,പേമാരിയുമുണ്ട്!


പക്ഷേ,ഞാനറിയുന്നില്ല.,
ആരോടാണ്,എന്തിനോടാണ്,
എപ്പോഴാണെന്ന്.

ഭൂമിപിളരുന്നദുഃഖം?
ഉണ്ട്.,തീര്‍ച്ചയായുമെന്നില്‍
നക്ഷത്രത്തിളക്കമുള്ളആകാശവുമുണ്ട്.
അവിടെ ചന്ദ്രക്കലയും,നിലാവും
എത്തിനോക്കുന്നുമുണ്ട്!

എല്ലാപ്രകൃതി ദൈവങ്ങളും
എന്നെയറിയാനായി ശ്രമിക്കുന്നുവോ?

ഞാന്‍,എന്നെ അറിയാനായി എന്നേ
കാത്തിരിക്കുന്നു!



ശ്രീദേവിനായര്‍.



Monday, September 29, 2008

എനിയ്ക്ക് ഉറങ്ങണം

സാന്ത്വനമില്ലാതെ,
പരിരംഭണമില്ലാതെ,
പരിദേവനവും,പരിഭവവുമില്ലാതെ,

മൂളാതെ,തല്ലാതെ,അലയാതെ
നെടുവീര്‍പ്പില്ലാതെ,
മുറുമുറുപ്പില്ലാതെ,
പൊട്ടിച്ചിരിയില്ലാതെ,

പരിഹസിക്കാതെ,
വീമ്പിളക്കം കാണാതെ,
വീമ്പുപറയാതെ,

ഉറക്കം നടിക്കാതെ,
സ്വപ്നങ്ങള്‍ ഇല്ലാതെ!

ശ്രീദേവിനായര്‍.

Tuesday, September 16, 2008

തിരുവോണം

തിരുവോണരാത്രിവിടപറഞ്ഞൂ,
തിരികെവരാമെന്നുകാതില്‍മൊഴിഞ്ഞു.
തീരാത്തമോഹമായെന്നെക്കൊതിപ്പിച്ചു,
തീര്‍ത്തുംവിഫലമായ്പോയ്മറഞ്ഞൂ.

ഇനിയുംഉണരാത്തസ്വപ്നങ്ങളില്‍,
കസവുടുത്തുകുണുങ്ങിനിന്നൂ.
പൊന്നോണമായിപ്പരിഭവംപങ്കിട്ടു,
പൂത്തുനിന്നൂപൂമുറ്റങ്ങളും.

വീണ്‍വാക്കുചൊല്ലിപ്പിരിയുവാനായി,
വിരുന്നിനെത്തുന്നുപതിവുപോലെ.
പൊന്നോണമെന്നുംപൂഞ്ചേലചുറ്റുന്നൂ
അറിയാത്തഭാവത്തില്‍കാലങ്ങളായ്....


ശ്രീദേവിനായര്‍.

Friday, September 12, 2008

പുനര്‍ജ്ജന്മം

പുനര്‍ജ്ജനിച്ചീടുകദിവ്യതേജസ്സുമായ്,
എന്നിലൂടിന്നു,നീപുണ്യജന്മമായീ..
കണ്‍ തുറന്നെന്നെനോക്കുമോവീണ്ടും,
അമ്മയെന്നെന്നെവിളിച്ചീടുമോ?

കവിതയോ,എന്‍പുനര്‍ജ്ജന്മമോനീ?
ഇതുവരെകാണാത്ത ഉണര്‍വ്വുകളോ?
എന്നിലലിഞ്ഞുനീഞാനായിത്തീരുമോ?
എന്നെയറിയുന്ന നീകവിതേ?

എന്മനസ്സാകുമീയടച്ചിട്ടകോവിലില്‍,
ഇതുവരെ മിഴിനീരു വറ്റിയില്ലാ..
മിഴിതുറന്നെന്നെനോക്കുവാനാവാതെ,
ഇന്നുംതലതാഴ്ത്തി നീകാത്തിരിപ്പൂ.

അരുമയായ്നിന്നൊരുനിന്മേനിതന്നില-
ന്നാദ്യമായ്പെയ്തൊരുകൂരമ്പുകള്‍,
ഇനിയുംതടയുവാനാവാതെനിന്നാലോ?
ഈജന്മം,പാഴ്ജന്മമായിപ്പോകാം!


ശ്രീദേവിനായര്‍.

Tuesday, September 9, 2008

മഴയുടെ നനവ്

മഴയിലൂടെ കണ്ടമുഖങ്ങളെല്ലാം
ഓര്‍മ്മയിലുണ്ട്.
വൃദ്ധരായവര്‍ കുട്ടികളായിമാറിയ
കാഴ്ച്ചയായിരുന്നു അത്.
കുട്ടികള്‍ പ്രായത്തെമറന്ന് ഏതോ
ലോകത്തെ കുതൂഹലമായിമാറി.


മഴ ഓരോരുത്തരുടേയും ഭാവനയാണ്.
മഴ ജരാനരകളെയും,സുഖദുഃഖങ്ങളെയും
നനവാക്കി,ഒന്നാക്കി,ഒരേമന്ത്രമാക്കി,
രാഗമാക്കി മാറ്റുന്നു.

മഴയുടെ ശബ്ദത്തില്‍പണ്ടുകേട്ട
പാട്ടുകള്‍ ആവര്‍ത്തിച്ചു.
ലോകത്തിന്റെ അപരിചിത
നിയമങ്ങള്‍ചിറകടിച്ചുപൊങ്ങി.

ഭൂമിയിലെ വികാരങ്ങള്‍ പോലെ
മഴയുടെ അമ്പുകളും
നിരാലംബരെ ദുഃഖത്തിലാഴ്ത്തി.

മഴയ്ക്ക് മനസ്സില്ല;
മഴകാണുന്ന,കൊള്ളുന്ന ഓരോന്നിനും
മനസ്സ് അനുവദിച്ചുകിട്ടുന്നതിന്റെ
രഹസ്യമറിയില്ല,

മഴയുടെ നനവ്
ചരിത്രാതീതമായ സംജ്ഞയാണ്.
ഇനിയും വിലയിരുത്താന്‍
ശാസ്ത്രം പരാജയപ്പെട്ട,രഹസ്യം.





ശ്രീദേവിനായര്‍.

എല്ലാ,പ്രിയപ്പെട്ടവര്‍ക്കുംഎന്റെ

ഓണാശംസകള്‍.

Sunday, September 7, 2008

ഒരുതിരിഞ്ഞു നോട്ടം.

മൂന്നുദിവസം കഴിഞ്ഞു തിരിച്ചു
വന്നാല്‍
ഞാന്‍ ദിവ്യജന്മമായിപ്പോകാം..
അഞ്ചുദിവസം കഴിഞ്ഞാലോ?
അന്ത്യകര്‍മ്മങ്ങള്‍ തുടങ്ങിക്കഴിയും!

എന്നാല്‍ ,നാലുദിവസം കഴിഞ്ഞുതന്നെ
മടങ്ങാമെന്നു കരുതി.
ഒളിക്കണ്ണിട്ടു നോക്കിയപ്പോള്‍
കണ്ട കാഴച്ചകള്‍;

മാരീചവേഷം പൂണ്ടമായാവികളെ
ത്തന്നെയായിരുന്നോ?

സ്നേഹം അഭിനയിച്ചിരുന്ന എന്റെ
ബന്ധുക്കള്‍,കൈകൊട്ടിച്ചിരിക്കുന്നതു
ഞാന്‍ കണ്ടു!

വിചിത്രമായലോകം;
നേരില്‍നിന്നും,നെറികേടിലേയ്ക്ക്
കൂപ്പുകുത്തുന്നവരെ കണ്ട് ഞാന്‍
നിര്‍വ്വികാരയായി.

സ്നേഹം കൊണ്ടെന്നെ വീര്‍പ്പു
മുട്ടിച്ച്,നന്നായിഅഭിനയിച്ചവരുടെ
മുതലക്കണ്ണീര്‍വീണ്,എന്റെശരീരം
നനഞ്ഞു.

കാല്‍ക്കല്‍ കുമ്പിടാനെന്ന ഭാവത്തില്‍
ചിലര്‍ കാലുപിടിച്ചു ഞെരിച്ചു.
അന്ത്യ ചുംബനത്തിനെന്ന വ്യാജേന
ചിലര്‍ മുഖം കടിച്ചു പറിച്ചു.

വാവിട്ടു നിലവിളിക്കുകയാണെന്ന
ഭാവത്തില്‍ മറ്റുചിലര്‍,
വായില്‍ത്തോന്നിയതൊക്കെ വിളിച്ചു
കൂവി..

ദുഃഖത്തിന്റെ മറവില്‍ കുടിച്ചു
കൂത്താടിയ എന്റെ സഹോദരങ്ങളെ
കണ്ടു ഞാന്‍ പൊട്ടിച്ചിരിച്ചൂ...

ഇല്ല,ഒന്നും നഷ്ടപ്പെട്ടിട്ടില്ലാ...
ഒരു തിരിച്ചറിവുമാത്രം,
തിരിച്ചുകിട്ടിയതു പോലെ...

മിന്നുന്നതെല്ലാം പൊന്നല്ലാ...

ഇതാരോ,പണ്ടേയ്ക്കു പണ്ടേ...
എന്നോടു പറഞ്ഞതാണല്ലോ?
പുതിയതുവല്ലതും?




ശ്രീദേവിനായര്‍.
8-9-2008

Thursday, September 4, 2008

ഇവിടെ,ഇങ്ങനെ....

വലിയവിളക്കു കാലിനു
ചുവട്ടില്‍ ബന്ധുവിനെകാത്തു
നില്‍ക്കുകയായിരുന്നുഞാന്‍.
ഉറക്കച്ചടവില്‍മുഖം
തിരുമ്മിയെങ്കിലും കാത്ത്
നില്പുതുടര്‍ന്നു.

സെക്കന്റ് ഷോകഴിഞ്ഞെത്തിയ
ഒരു മിന്നാമിനുങ്ങ്,
രണ്ടു വട്ടമെന്നെ ചുറ്റിപ്പറന്ന്
കാര്യം തിരക്കിയെങ്കിലും
ഞാന്‍ പറഞ്ഞില്ല.

വലിയ വെളിച്ചത്തിനുതാഴെ
അഭയംതേടിയ എന്നെ
മിന്നാമിനുങ്ങ്പരിഹസിക്കുകയും
ചീത്തവിളിക്കുകയും ചെയ്ത
ശേഷം മടങ്ങിപ്പോയീ...

ഉയിരു തേടിയലഞ്ഞ
ഒരുകാറ്റ്,
എന്നെ പിന്നില്‍ നിന്ന്
തള്ളിയശേഷം
മുഖം കാണിക്കാതെ
ഓടിരക്ഷപ്പെട്ടു!



ശ്രീദേവിനായര്‍.
4-9-2008.


മരം

മരച്ചില്ലയില്‍ വന്ന കാറ്റ്
എവിടെപ്പോയീ?
ഭൂമിയില്‍ നിന്നുണര്‍ന്നുവന്ന
കാറ്റില്‍ അറിയാത്തതാം
ഗാന വീചികള്‍.

കാറ്റിന്റെ സ്പര്‍ശം മറ്റൊരു
ജീവിത സാന്നിദ്ധ്യമായി.
കാറ്റു തിരിച്ചുവന്നില്ല,
പകരം മറ്റൊരുകാറ്റുവന്നു.

കാറ്റു പറഞ്ഞു;
എന്റെ പേര് അശ്വത്ഥം
ഞാനൊരു മരമാണ്.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ്
വെട്ടിമാറ്റപ്പെട്ട മരം.

മരത്തിന്റെ കുലത്തിലെ
ഉപേക്ഷിക്കപ്പെട്ടവേദത്തെതേടി
ഇറങ്ങിയതാണ് ഞാന്‍.

നഷ്ടപ്പെട്ട ജീവിതാര്‍ത്ഥങ്ങളുടെ
തെരുവുകളിലിപ്പോള്‍
മനസ്സ് അനാഥമാണ്.

അര്‍ത്ഥരാഹിത്യത്തിന്റെ
ചതുപ്പു നിലങ്ങളിലാണ്
എന്റെ വാസം.



ശ്രീദേവിനായര്‍


Wednesday, September 3, 2008

കാഴ്ച്ചകളുടെ നാനാത്വം

പുറം ലോകം വലിയചതിയാണ്.
വേഷമോ,ദൃശ്യമോ,വസ്തുവോ
എന്നെ വിശ്വസിപ്പിക്കുന്നില്ല.

തൊട്ടാല്‍ എല്ലാം മഞ്ഞുപോലെ
ഉരുകിപ്പോകുകയാണ്.
കണ്‍ മുമ്പിലെവസ്തുക്കള്‍ക്ക്
പൊതുവായ കുലമുണ്ടോ?

ഉണ്ടായിരുന്നെങ്കില്‍ അവ
ഒരേ ഭാഷയില്‍ സംസാരിക്കുമാ
യിരുന്നു!
മനസ്സില്‍ ഞാന്‍ കണ്ടതെല്ലാം
എന്റെ കണ്ണുകള്‍ കണ്ടില്ല.

കണ്ണുകള്‍ വാരിയെടുത്തസുന്ദര
രൂപങ്ങളൊക്കെയും എവിടെയോ
ഒളിച്ചുപോയീ.
എന്റെപ്രകൃതിമനസ്സിലെവിടെയോ
താളം പിടിക്കുന്നു.

കാണാമറയത്തുള്ള കണ്ണുകളേ
നിങ്ങള്‍ക്ക് സമാധാനം.
ഈലോകം കാഴ്ചയേയല്ല.
കാണാമറയത്താണതെപ്പോഴും!

ലോകമാണെന്ന് തെറ്റിദ്ധരിപ്പിച്ച്
ആരാണ് നമ്മളിലേയ്ക്ക് വരുന്നത്?
മനസ്സ് മാറാതെ ജീവിക്കാനേ
കഴിയില്ലെന്നോ?

നിമിഷം തോറും മനസ്സുമാറ്റാനും
എനിയ്ക്കാവില്ലല്ലോ?


ശ്രീദേവിനായര്‍.

Tuesday, September 2, 2008

ഗുമസ്തന്‍

പട്ടിണിമരണത്തിന്റെയും
പനിയുടെയും
മദ്ധ്യത്തിലിരുന്ന്ഞാന്‍
സിനിമാപ്പാട്ടുകേള്‍ക്കുകയാണ്.

പത്രങ്ങള്‍ വായിക്കാനെടുത്തെങ്കിലും
ഫ്രീകിട്ടുന്നപരസ്യങ്ങള്‍
അരിച്ചുപെറുക്കിവായിച്ചു.

സ്വര്‍ണ്ണം വാങ്ങിയാല്‍
മൊബൈല്‍ ഫോണ്‍ ഫ്രീ.?
കമ്പ്യൂട്ടര്‍ വാങ്ങിയാല്‍
സ്റ്റാന്‍ഡ് ഫ്രീ.

റോഡ് അപകടങ്ങളുടെ വാര്‍ത്ത
കള്‍ എന്നെ സ്പര്‍ശിച്ചില്ല.
പത്രം താഴെയിട്ട്ഞാന്‍ എഫ് എം
റേഡിയോ‍ ഓണാക്കി.

വാര്‍ത്തവേണ്ടാത്തതുകൊണ്ട്
സ്റ്റേഷന്‍ മാറ്റി.
ഹിന്ദിപാട്ടുകള്‍ ആസ്വദിച്ചു.

റോഡിലൂടെപോയപ്രക്ഷോഭങ്ങളോ,
ചന്തയിലെ കൊലപാതകമോ
എന്നെ അലട്ടിയില്ല.

വൈകിട്ട് അഞ്ചാകാന്‍
ഞാന്‍ ഒരുപാട് കാത്തിരുന്നു.




ശ്രീദേവിനായര്‍.



Sunday, August 31, 2008

ശില്പം

ദേവദാരുമരത്തിന്റെ മുന്നില്‍
പ്രതിഷ്ഠിച്ചിരുന്ന നഗ്നസ്ത്രീയുടെ
ശില്പം കാണാന്‍ തിരക്കേറുകയാണ്.


നഗ്നത ആകര്‍ഷണമാണോ?
ശില്പിയ്ക്ക് നഗ്നതയോടാണിഷ്ടം.
അവയവങ്ങളെല്ലാം അളന്ന്
വാര്‍ത്തെടുത്തതാണ്.

ശില്പത്തിനുകാമം വേണ്ടാ.
കാണികള്‍ക്ക് മതി.
ശില്പം കണ്ണുതുറക്കാന്‍ശ്രമിച്ചെങ്കിലും
ശില്പിപറഞ്ഞു;

നീ വെറും പ്രതിമയാണ്.
നിന്റെ അവയവങ്ങളെല്ലാം
കാണികള്‍ക്കുള്ളതാണ്.

നീ വെറുതെ നിന്നാല്‍ മതി,
കാണാന്‍ വരുന്നവര്‍ ഏതുവേണ
മെന്നു നിശ്ചയിച്ചു കൊള്ളും.
നിനക്ക് കാമം വിധിച്ചിട്ടില്ല.

ശില്പം ചോദിച്ചു അതറിയാന്‍
ഞാനെത്രനാള്‍ കാത്തിരിക്കണം?

ശില്പി പറഞ്ഞു;
കാത്തിരിക്കേണ്ടാ.
കാത്തിരുന്നാല്‍ ,നീ മനോരോഗിയാകും.
നിനക്കു നിന്റെ യാതൊന്നിലും
അവകാശമില്ല.

നീവെറും കാഴ്ച്ച വസ്തുവാണ്.
നിന്റെ ഉടലില്‍ തീ പിടിക്കുന്നതു
കാണാന്‍ ജനങ്ങള്‍ വരുന്നുണ്ട്.

നീഅവരെ,തീപിടിപ്പിക്കണം.
ശില്പം ഇതുകേട്ട് ഭയന്നു വിറച്ചു.
ആവിറയലില്‍ നിന്ന് എങ്ങനെയോ
തീപടര്‍ന്നു.
ആതീയില്‍ ശില്പം വെന്തു വെണ്ണീറായീ.



ശ്രീദേവിനായര്‍.

Saturday, August 30, 2008

മേഘങ്ങള്‍

മേഘങ്ങള്‍ ഒളിപ്പിച്ചുവച്ച
ആകാശത്തിന്റെ തുണ്ടിനുവേണ്ടി
ഞാന്‍ പ്രാര്‍ത്ഥിച്ചു.

അലറിപ്പെയ്ത മഴയില്‍
എന്റെ ഏകാന്തത
വ്യാഘ്രത്തെപ്പോലെ എന്നെനേരിട്ടു.

മേഘങ്ങള്‍ എന്താണ് മറയ്ക്കു-
ന്നതെന്നറിയാന്‍,
ഞാന്‍ മഴയിലേയ്ക്കിറങ്ങിനോക്കി.

ഏതോ അപസര്‍പ്പകരാവിന്റെ
രൌദ്ര സംഗീതികയായി
ആകാശം മറഞ്ഞുതന്നെ നിന്നു.

മേഘങ്ങള്‍ വഴിമാറിത്തുടങ്ങിയപ്പോള്‍
മഴയും നൃത്തമവസാനിപ്പിച്ചു.

മഴയും മേഘങ്ങളും
ഉത്തരാധുനിക സംജ്ഞകളായി
എന്നെ കബളിപ്പിക്കുകയായിരുന്നോ?

മേഘങ്ങള്‍ സൂചകമാണോ?
മഴയാണോ സൂചിതം?

മേഘങ്ങളുടെ സൂചകങ്ങള്‍
പല അര്‍ത്ഥങ്ങളായി
എവിടെയോ ചിതറിവീണു.

മഴയുടെ സൂചിതങ്ങള്‍
തോന്നിയ അര്‍ത്ഥങ്ങളായി
പെരുകിക്കൊണ്ടിരുന്നൂ.

മേഘങ്ങളും,മഴയും
അറിയാത്ത അര്‍ത്ഥപ്പെരുക്കങ്ങളില്‍,
അവനിസ്സഹായരായിരുന്നൂ.


ശ്രീദേവിനായര്‍.

Friday, August 29, 2008

തുടക്കം

എല്ലാതുടക്കങ്ങളും ഇങ്ങനെയൊക്കെ
ത്തന്നെയാണ്. അല്ലേ?

ഒരാളെമാത്രം എപ്പോഴും ഒളിഞ്ഞു
നോക്കുക,
അയാളുടെ പ്രവര്‍ത്തികള്‍ മാത്രം
ശ്രദ്ധയില്ലാത്തഭാവത്തില്‍ശ്രദ്ധിക്കുക,
അയാളെ ഊണിലും ഉറക്കത്തിലും
ഓര്‍മ്മിക്കുക,

ഈഅസുഖം ഒരു സുഖമാവുമ്പോള്‍
അതിന്റെ പേര്.എന്താണെന്ന്
അറിയാതെ ബുദ്ധിമുട്ടും!

പുലിക്കൂട്ടില്‍ പൂച്ചസുരക്ഷിതയാണോ?
എന്നു വിശ്വസിക്കാം അല്ലേ?
മറ്റൊരു പൂച്ചയെ കാണുന്നതുവരെ!

നെയ്യപ്പം തിന്നാല്‍.
രണ്ടുണ്ടു ,കാര്യം...
അപ്പവും തിന്നാം...
..........................?

Wednesday, August 27, 2008

പിരിയാന്‍ എത്ര ദുഃഖം

ജീവിതം നിഴലുകളായി
ഞരമ്പുകളായി,
ഓര്‍മ്മകളായിമറ്റൊരാളിലേയ്ക്ക്
പ്രവേശിക്കുകയാണ്.

ഇത്തിരി നേരത്തെ സൌഹൃദം,
നൊടിനേരം കൊണ്ട് ആത്മാവിന്റെ
ഭാഗമായബന്ധങ്ങള്‍,പ്രണയങ്ങള്‍,
ഓരോകാലത്തിന്റെ മാന്ത്രികത,

ഏതു മാന്ത്രികവിരലുകളാണ്
ഈ കാലത്തില്‍ത്തന്നെ
നമ്മെ ഒന്നിപ്പിച്ചത്?

ഹൃസ്വമാം കാലത്തില്‍
പരിചിത ബന്ധങ്ങള്‍ക്കിടയില്‍
നാം ഉറ്റവരായി,
പിരിയുമ്പോള്‍ നമുക്കെത്രദുഃഖം.

കാലങ്ങളായി നാം ഒന്നായിരുന്നെന്ന
ധാരണയില്‍
നാം ചിരകാലവ്യക്തികളാണെന്ന്
വിചാരിക്കുന്നു.

കാലം മാറുമ്പോള്‍
നാം വെറും പഴങ്കഥകള്‍മാത്രം.

നമ്മെക്കുറിച്ചുള്ള
മറ്റുള്ളവരുടെ ഓര്‍മ്മകളും
ഉപയോഗശൂന്യമായ,
വൃത്തിഹീനമായ പാത്രങ്ങള്‍പോലെ,
എവിടെയോ ഉപേക്ഷിക്കപ്പെടുന്നു.


ശ്രീദേവിനായര്‍.

Tuesday, August 26, 2008

ശാപമോക്ഷം


ഏതോ ബ്രാഹ്മണശാപം പൂണുനൂലില്‍
കൊരുത്തിട്ട പാതിവ്രത്യം,
വിരഹത്തിന്റെ മാറില്‍ തലചായ്ക്കുമ്പോള്‍
മന്ത്രങ്ങളില്‍ മനസ്സുകുരുങ്ങിക്കിടന്നു.

തീര്‍ത്ഥാടനം വഴിമുട്ടിനിന്നപ്പോഴെല്ലാം
ആത്മാവ് ശാപമോചനം ആവശ്യപ്പെടു-
കയായിരുന്നു.

കണ്ണുനീരിന്റെ ഉപ്പുള്ള രാത്രികള്‍
അലമുറയിട്ടു കരയാതെ,
പശ്ചാത്താപത്തിന്റെ ഗംഗാസ്നാനം
അന്യേഷിച്ചു തളര്‍ന്നു.

ബ്രഹ്മചര്യം നഷ്ടപ്പെട്ട ചുണ്ടുകള്‍
ചുംബനത്തിലമര്‍ന്നപ്പോള്‍,
അരയിലെ ചരടില്‍കോര്‍ത്തമന്ത്രങ്ങള്‍
ഉഗ്രസര്‍പ്പങ്ങളായ്;
വിഷം ചീറ്റിയത്,

ആരുടെ നേര്‍ക്കായിരുന്നു?
ബ്രഹ്മചര്യത്തിന്റെ ദിവ്യത്വത്തിലേയ്ക്കോ?
പാതിവ്രത്യത്തിന്റെ പരിശുദ്ധിയിലേയ്ക്കോ?


ശ്രീദേവിനായര്‍

Monday, August 25, 2008

ഒരു മത്സ്യം കേരളതീരം കാണുന്നു.

അറബിക്കടലിന്റെ ഉള്ളില്‍നിന്ന്
ഒരു മത്സ്യം നീന്തിത്തുടിച്ചു വരികയാണ്.
സ്രാവുകളെയും തിമിംഗലങ്ങളെയും
വെട്ടിച്ചു പായുകയാണത്.

തീരെ ചെറുതല്ലാത്ത
അതിന്റെ തലയില്‍
മിന്നുന്ന എന്തോഉണ്ട്.

ചിറകുകള്‍ ചലിപ്പിക്കാതെയും
ചലിപ്പിച്ചുംഅതുതന്റെ നീന്തല്‍
പാടവം പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരുന്നൂ.

ചിലപ്പോള്‍ അതു ജലാശയത്തില്‍
നിശ്ചലമാണ്.
ആയിരക്കണക്കിനാളുകള്‍ തന്റെ
ചലനങ്ങള്‍ നിരീക്ഷിക്കാന്‍
ഗാലറിയിലിരിക്കുന്നുവെന്ന്
അതു സങ്കല്‍പ്പിക്കുന്നപോലെ.

ജലത്തിനുള്ളിലെ വിവരിക്കാ-
നാവാത്തനിറംതന്റെ നിറമാണെന്ന്
മത്സ്യംവിചാരിച്ചു.

നിറങ്ങളില്‍നീന്തിത്തുടിക്കുന്നതില്‍
മത്സ്യം ആഹ്ലാദിച്ചു.
ഇല്ലാത്തശത്രുവിനെയും
ഉണ്ടെന്നുസങ്കല്‍പ്പിച്ചു.

ജലം എങ്ങോട്ടാണുപോകുന്ന-
തെന്നറിയാതെമത്സ്യംചാഞ്ഞും
ചരിഞ്ഞുംവാള്‍പയറ്റുകാരനെ
പ്പോലെ വെട്ടിമാറിക്കൊണ്ടിരുന്നൂ.

സമുദ്രത്തിനുള്ളിലേയ്ക് വരുന്ന
തരംഗശക്തിയില്‍
മത്സ്യം കാമോത്സുകനായി.

ഇണചേരല്‍ വെറും
പ്രായോഗികതമാത്രം.

മനസ്സും ശരീരവും
വേര്‍പിരിയാത്ത അവസ്ഥയില്‍
മത്സ്യം ചലനത്തെയും
മോഹത്തെയും വേര്‍തിരിച്ചില്ല.

നീന്തിത്തുടിച്ച്
കേരളതീരത്ത്എത്തുമ്പോഴേയ്ക്കും
മത്സ്യത്തിന് ഉത്സാഹം കൂടി.
ആഴംകുറഞ്ഞ ,ബോട്ടുകള്‍
ഇളക്കി മറിച്ചതീരത്ത്
പക്ഷേ,മത്സ്യങ്ങളസ്വസ്തരാവുന്നത്
ആ മത്സ്യം കണ്ടു.


ശ്രീദേവിനായര്‍.






Sunday, August 24, 2008

വാക്കുകള്‍

എന്റെ വാക്കുകള്‍ ഒട്ടും
സംസ്ക്കാരമില്ലാതെ
എന്നെ ഉപേക്ഷിച്ച് യാത്രയായി.

സംസ്ക്കരിക്കാത്ത വാക്കുകള്‍
കവിതയാകാന്‍
ശ്രമിച്ചപ്പോഴൊക്കെഞാന്‍ വിലക്കീ.

വാക്കുകള്‍ പറഞ്ഞു;
ഞങ്ങള്‍ക്ക് കവിതയാകണം.
കവിയാണ് അവരുടെ ശത്രുവത്രെ!

വാക്കുകള്‍ കവിയെ വിട്ട്
സ്വയം രംഗം പിടിച്ചെടുക്കുകയാണ്

വാക്കുകള്‍ക്ക് കവിതയാകാനുള്ള
മണ്ണെവിടെ?

വാക്കുകള്‍ പറഞ്ഞു;
മണ്ണു ഞങ്ങള്‍ വാങ്ങും.
ലോകം മുഴുവനായി വാങ്ങിയാലും
മതിവരാത്ത വാക്കുകള്‍
അന്യേഷിച്ചതുസത്യത്തെയായിരുന്നു.

ഒടുവില്‍ അവര്‍ തോല്‍വി സമ്മതിച്ച്
വീടിന്റെ പടിവാതില്‍ക്ക-
ലെത്തിയപ്പോള്‍
ഞാന്‍ ചോദിച്ചു;എന്തു പറ്റി?

വാക്കുകള്‍ പറഞ്ഞു;
ഞങ്ങള്‍ തോറ്റു.
സത്യത്തെ മാത്രം കണ്ടെത്താനായില്ല.
സത്യാന്യേഷകരെ ,
എത്രവേണമെങ്കിലും തരാം.


ശ്രീദേവിനായര്‍.

അര്‍ത്ഥം

അര്‍ത്ഥം തേടിനമ്മള്‍
അക്ഷരങ്ങളിലേയ്ക്കുപോകുന്നു.
അക്ഷരങ്ങളും നിസ്സഹായരാണ്

ആരുടെയോഅര്‍ത്ഥം പേറി
വാക്കുകളുംനിശ്ചേഷ്ടരായി.

നിശ്ചലമാം വാക്കുകളില്‍
കോരി നിറയ്ക്കാന്‍
പച്ചകുത്തിയ എന്റെ മനസ്സിലിപ്പോള്‍
തകര്‍ന്നുപോയ അര്‍ത്ഥങ്ങളൊന്നുമില്ല.

അര്‍ത്ഥമില്ലാത്തലോകത്ത്
ജീവിക്കാനാണ് രസം.

പൂരിപ്പിച്ചു കിട്ടുന്ന അര്‍ത്ഥം
ഛര്‍ദ്ദിച്ചിട്ടഭക്ഷണ പദാര്‍ത്ഥം പോലെ
എന്നെ മടുപ്പിക്കുന്നു.


ശ്രീദേവിനായര്‍.

Saturday, August 23, 2008

എന്റെ കവിത

എന്റെ ഈകവിതകള്‍ രണ്ടെണ്ണവും
വിവര്‍ത്തനം ചെയ്തത്,
സിമി.

സിമിയ്ക്ക് എന്റെ നന്ദി.




ശ്രീദേവിനായര്‍








Emptiness

My return from the shores of love,
was to my mind's burning forests

And now I know,that the true nature
of this empty world,
Is only the warmth of mind

And I wish,that everything in mind
will find its place
in the list of rights

yes, we are empty,
the loveless ones
we are empty even genetically.


singer
I sang songs,
No one heard it
It was not meant to be heard

And what ever I called songs
turned to wails

All the tunes,when sung by me
turned to moans
And still,people call me
a singer





Wednesday, August 20, 2008

ഇര

വേനല്പക്ഷികളേ,നിങ്ങള്‍വന്നുവോ?
എന്നെയീവിഫലമാം മാംസക്കൂടിനുള്ളില്‍
നിന്നുവേര്‍പെടുത്തുമോ?

കേവലമര്‍ത്ത്യഭാവങ്ങള്‍,നഷ്ടമാകുമീ
വേനല്‍ വഴികളില്‍ ഞാന്‍ വെറുമൊരു
ഉടല്‍.

നിങ്ങള്‍ക്കെന്നെയും കൊത്തി വിഴുങ്ങാം.
ഞാന്‍ നിങ്ങള്‍ക്ക് നല്ല ഇരയായിരിക്കും.

നല്ലഇരയാകാന്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്‍
ഉണ്ടെങ്കില്‍പറയുമല്ലോ?
ഇരയാകാന്‍ ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു.

ജീവിതം നല്‍കിയ യാതനകള്‍ക്കൊന്നിലും
പരാതിയില്ലാ.
എല്ലാം നന്നായി ആസ്വദിച്ചു.

ഇതൊന്നുമില്ലായിരുന്നെങ്കില്‍ എന്റെ
അറിവ്,അപൂര്‍ണ്ണമാകുമായിരുന്നൂ..

ഇപ്പോള്‍ എല്ലാം മനസ്സിലായി.
ഇര..ശരീരം...ജീവിതം....

ശ്രീദേവിനായര്‍.

Monday, August 18, 2008

എന്റെ കവിതകള്‍


.

ശ്രീദേവി നായര്‍