Tuesday, December 29, 2009

നവവത്സരാശംസകള്‍





സൃഷ്ടിച്ചെടുത്ത ലാഭങ്ങള്‍ ലാഭം,
നഷ്ടപ്പെടുമ്പോള്‍ അവ നഷ്ടവും.
തിരിച്ചുവരാത്ത സങ്കല്പങ്ങളെ
ഒരിക്കലുമോര്‍ക്കാതിരിക്കാം.


ജീവിതനേട്ടങ്ങള്‍യഥാര്‍ത്ഥനേട്ടങ്ങള്‍
അല്ല;
അതു കാണുന്ന,അനുഭവിക്കുന്ന രീതി
കളിലെ വെറും തോന്നല്‍ മാത്രം.



കാത്തിരിപ്പുകളുടെയാത്രയാണുജീവിതം.
വഴിയില്‍ക്കണ്ട മുഖങ്ങളിലെല്ലാം
പ്രതീക്ഷയുടെ തിളക്കം.


മേഘവര്‍ഷങ്ങള്‍ക്കിടയില്‍
മൂടല്‍മഞ്ഞുപെയ്ത താഴ്വാരങ്ങള്‍,
ചിന്തകളെ പ്രലോഭിപ്പിച്ചു
കൊണ്ടേയിരിക്കുന്നു.


തീര്‍ത്ഥയാത്രയുടെ സുകൃതം പോലെ,
മനസ്സ് നിറഞ്ഞ മംഗള വാദ്യം പോലെ,
ആകാശം നിറച്ചുവച്ച അഭിലാഷങ്ങളില്‍
“സ്നേഹത്തിന്റെ സ്വരം മാത്രം“.


പുതുവര്‍ഷത്തില്‍ എന്റെ പ്രിയ
പ്പെട്ടവര്‍ക്ക് സ്നേഹത്തിന്റെ
പനിനീര്‍ പൂക്കള്‍...


ശ്രീദേവിനായര്‍

Sunday, December 27, 2009

ബാക്കിപത്രം

നിലാവിലും വെയിലിലുംനിണമൊഴുക്കാം.
സങ്കല്പങ്ങളില്‍ കാമം വിതറാം,
രതി പടര്‍ത്താം.
എന്നാലുമെന്റെ പ്രണയത്തിനു
നീ കാത്തിരിക്കരുത്,
ആത്മാവിനു വിലപേശരുത്.


ശരീരം ശിശിരകാലം പോലെ.
അതില്‍ സ്വപ്നവസന്തങ്ങള്‍
വിരിയിച്ചെടുക്കാന്‍മോഹങ്ങള്‍ധാരാളം.


ഏഴുരാവും പകലും മധുവിധു
ആഘോഷിക്കുക.
പക്ഷേഎന്നെ ഓര്‍ക്കരുത്.

നിനക്കായി മിടിക്കുന്ന ഹൃദയവും
നിന്നെ പൂട്ടിവച്ച മനസ്സും
എന്നും എന്റെ മാത്രം സ്വന്തം.

അതില്‍ നിറയെ ഭൂതകാലത്തിന്റെ
നൊമ്പരസ്പന്ദനങ്ങള്‍
ബാക്കിപത്രം പോലെ!



ശ്രീദേവിനായര്‍.

Tuesday, December 22, 2009

കടല്‍

അലകടലേ നീയെത്ര ധന്യ!
നിന്നിലലിയാന്‍ കൊതിക്കുന്ന
നിന്നെ മോഹിക്കുന്ന,
മനസ്സുകളില്‍ നീയിന്നും ആര്‍ദ്രയാണ്,
സൌമ്യയാണ്,അജ്ഞതയുംഅറിവുമാണ്.

നിന്നിലഭയംതേടുന്നഞാന്‍നിന്നിലെ
നന്ദിയുടെ ഉപ്പുമാത്രം.
പ്രപഞ്ചത്തിന്റെ നന്ദി
ആകെസ്വാംശീകരിച്ച നീ,


കരയിലെ നന്ദികേടിനെക്കണ്ടു കണ്ണീരൊ
ഴുക്കുന്നുവോ?

രക്തത്തിനും,കണ്ണുനീരിനും,
ജീവരസങ്ങള്‍ക്കും ഉപ്പു അലിയിച്ച
നിന്റെ അസ്തിത്വം
എന്നെ ഒരു ഉപ്പുപ്രതിമയാക്കിമാറ്റി
ക്കൊണ്ടേയിരിക്കുന്നു.


നന്ദികേടിന്റെ നാഴികകളില്‍
മനുഷ്യബന്ധങ്ങള്‍ക്ക്സ്നേഹം നല്‍കി
ഞാന്‍ സത്യത്തിന്റെ മഹാസമുദ്രത്തില്‍
അലിഞ്ഞു ചേരട്ടെ!




ശ്രീദേവിനായര്‍

Monday, December 14, 2009

അക്ഷരം



അക്ഷരങ്ങളെന്നും എന്റെ
മോഹങ്ങളായിരുന്നു.
എന്നെ സ്നേഹിച്ചിരുന്നു,
വെറുത്തിരുന്നു.
ഒപ്പം പ്രണയിച്ചിരുന്നു.


സ്നേഹത്തില്‍അവന്‍ അമ്മയായിരുന്നു,
ശാസനയില്‍ അവന്‍ അച്ഛനായിരുന്നു.
നിയന്ത്രണത്തിലോ?
ഏട്ടനും!


ചിലപ്പോഴൊക്കെ ആരോരുമറിയാതെ
കാമുകനായിവന്ന്
എന്നെപിന്തുടര്‍ന്നിരുന്നു.



രണ്ട്-അക്ഷരങ്ങളെന്നും എന്റെ
പരാജയങ്ങളായിരുന്നു.
അമ്മ-യില്‍ കൂടി സ്നേഹവും,
പ്രേമ-ത്തില്‍ കൂടി കാമുകനും,
രതി-യില്‍കൂടി പങ്കാളിയും
ബന്ധം പങ്കുവച്ചുകൊണ്ടേയിരുന്നു.


പിരിയാന്‍ നേരം
ഞാന്‍ അവരോട് പറയാന്‍
കാത്തു വച്ചിരുന്നതും,രണ്ടേരണ്ടു
അക്ഷരംമാത്രം -വിട!


കടം-കൊണ്ടമനസ്സും,നിശ-യുടെ ശ്വാസവും
മുളയ്ക്കാന്‍ പാടുപെടുന്ന ബീജവും
കണക്കുകള്‍ തെറ്റിയ്ക്കുമ്പോള്‍
ഞാന്‍ വീണ്ടും തെരയുന്നൂ,

എന്റെ നഷ്ടപ്പെട്ട ബന്ധങ്ങളെ,
പ്രിയപ്പെട്ട അക്ഷരങ്ങളെ!



ശ്രീദേവിനായര്‍

Wednesday, December 9, 2009

പ്രതീക്ഷ




പ്രണയം നിറച്ചവഴികളെല്ലാം
നിന്റേതായിരുന്നു.
കാത്തിരിപ്പിന്റെ സുകൃതം,
അഭിനിവേശം,
നിന്റെ ഹൃദയമിടിപ്പിന്റെ
വേഗത കൂട്ടിക്കൊണ്ടേയിരുന്നു.

എന്നാല്‍,
ഇരുളിനെ പ്രണയിച്ചഞാന്‍
കണ്ണുതുറക്കാന്‍ മറന്നുപോയിരുന്നു.

ഏകാന്തതയില്‍ നിലാവണിയിച്ച
കുപ്പായത്തില്‍ നീ കാത്തിരുന്നപ്പോ
ഴെല്ലാം ,
നിരാശയുടെ കറുത്തവസ്ത്രം
പുതച്ച് നീയറിയാതെ മയങ്ങാന്‍
ഞാന്‍ പാടുപെടുകയായിരുന്നു.



ശ്രീദേവിനായര്‍
(പ്രണയാവശിഷ്ടങ്ങള്‍)

Saturday, November 28, 2009

ഓര്‍മ്മകള്‍





ഓര്‍മ്മപ്പുസ്തകത്തിന്റെ താളുകള്‍
നിശ്വാസക്കാറ്റില്‍ ഒന്നൊന്നായി
മറിഞ്ഞുകൊണ്ടിരുന്നു.
കടലാസ്സിന്റെ ഓരത്തു ഞാനെഴുതിയ
കദനങ്ങളുടെ അക്കങ്ങള്‍ കണ്ണടച്ചു
ദിവസങ്ങളെ മറന്നു.


കാണാനാവാത്ത വിധം
കണ്ണുനീര്‍കൊണ്ടു വിധിയും
അവയെ മറച്ചുപിടിച്ചു.

തലോടിനോക്കി അറിയാന്‍ ശ്രമിച്ച
വിരലുകള്‍;
നഖക്ഷതംകൊണ്ട് വികൃതമാക്കിയ
പ്രണയത്തെ തെരഞ്ഞുപിടിക്കാന്‍
ശ്രമിച്ചുകൊണ്ടിരുന്നു.


ശ്രീദേവിനായര്‍
(പ്രണയാവശിഷ്ടങ്ങള്‍)

Tuesday, November 24, 2009

നീ





ആത്മാവിന്റെ ഉള്ളറകളിലെവിടെയോ
അറിയാതെകിടന്ന ഒരുതുണ്ട് ഭൂമി,
ഞാനറിയാതെ കൈയ്യേറിയ നിന്നെ
കുടിയൊഴിപ്പിക്കാന്‍ ഞാനിന്നും
അശക്തയാണ്!

ഉടമസ്ഥാവകാശം ചോദിക്കാന്‍ ഒരിക്കലും
നീ വരരുത്,
കാരണം എന്റെ ആത്മാവുപോലും
പണയപ്പെട്ടതാണ്!

എനിയ്ക്ക് സ്വന്തം,ഞാന്‍ പോലുമല്ല
എന്ന അറിവ് എന്നെ വേട്ടയാടപ്പെടു
മ്പോള്‍നിന്നെ ഞാനെവിടെയാണ്
സ്വന്തമാക്കിവയ്ക്കേണ്ടത്?


ശ്രീദേവിനായര്‍.
(പ്രണയാവശിഷ്ടങ്ങള്‍)

Monday, November 23, 2009

അക്ഷരം വില്പനയ്ക്ക്



പഴകിയ അക്ഷരങ്ങള്‍ വില്ക്കാന്‍
അവര്‍ തയ്യാറായീ.
വാങ്ങാനെത്തിയവര്‍ നിരാശരായില്ല.
അക്ഷരച്ചന്തയില്‍ കാശിനു പത്ത് അക്ഷരം!



വിലനോക്കീ.തൂക്കം നോക്കീ,
കടലാസ്സിന്റെ ഗുണം നോക്കീ...
ഉറപ്പുനോക്കീ...!



ആക്രിക്കാരന്റെ കുട്ടയില്‍ പുസ്തകം
പൊട്ടിപ്പൊട്ടിച്ചിരിച്ചപ്പോള്‍ ഞാന്‍
ആശ്വസിച്ചു.
എന്റെ അക്ഷരം എന്റെ കൈയില്‍
ത്തന്നെയുണ്ടല്ലോ?


പുതിയ അക്ഷരങ്ങള്‍പേടിച്ച്
ചന്തയുടെ തിരുമുറ്റത്ത് കാത്തുനിന്നു,
ഉടയവനെയും കാത്ത്....


ഉത്തരം വന്നു;
നിങ്ങള്‍ ഒന്നുകില്‍ ഖദര്‍ അണിയുക.
അല്ലെങ്കില്‍ കാവിയെങ്കിലും.
അതുമല്ലെങ്കില്‍ ചുമപ്പ്.
അക്ഷരം നിരാശയോടെ
സ്വന്തം വസ്ത്രത്തില്‍ നോക്കീ..

മലയാളത്തിന്റെ സ്വന്തം വസ്ത്രം
നാണിച്ചു തലതാഴ്ത്തീ..
ഒപ്പം അക്ഷര ശുദ്ധിയും!



ശ്രീദേവിനായര്‍.

Thursday, November 19, 2009

പ്രണയം




ദുഃഖങ്ങള്‍ വാരിവിതറി
പ്രാണനില്‍ നിറച്ച പ്രണയങ്ങളില്‍
ഞാനെന്റെ ജീവനാഡികളെ ശക്തി
പ്രാപിപ്പിച്ചെടുത്തു.


പ്രിയമുള്ളതും,അപ്രിയമുള്ളതും.
രണ്ടായിതരം തിരിഞ്ഞുനിന്നു.
അവയുടെ കണ്ണുകളില്‍;


ആത്മാവിനെ അന്യേഷിച്ചവയെ
ആത്മാംശമായും,
ആര്‍ത്തിപ്രാപിച്ചവയെമോഹ
രൂപമായുംകണ്ടുഞാന്‍അതിശയിച്ചു.


കാഴ്ച്ചയിലും കേള്‍വിയിലും എന്നെ
കാണാന്‍ കഴിയാത്ത അംശങ്ങളെ
ഏതുരൂപമായാണു ഞാന്‍ തെരയുക?




ശ്രീദേവിനായര്‍

Wednesday, November 18, 2009

ശില്പി





ഏഴുനിറങ്ങളുംചാലിച്ചെടുത്തൊരു
ശില്പങ്ങളായിരംപൂര്‍ണ്ണമായീ.
ഏഴരരാവിന്റെനീലനിലാവില്‍
സുന്ദരിമാരായവര്‍കണ്‍തുറന്നൂ...


ശില്പിതന്‍ മോഹങ്ങള്‍രാ
വിന്റെദുഃഖമായ്,
ശില്പത്തിന്നാശകള്‍ നൊമ്പരമായ്.
ശില്പമായ് മാറിയ ദേവമനോഹരീ
ശില്പിയക്കണ്ണടച്ചാരാധിച്ചൂ.



ശില്പിയറിയാതെ,ശില്പങ്ങളറിയാതെ
ശില്പസൌന്ദര്യവുമറിഞ്ഞിടാതെ,
രാവിന്റെയോരോനിമിഷവുംപിന്നിട്ട്,
മായയാലന്നവള്‍ മറഞ്ഞുപോയീ.....




ശ്രീദേവിനായര്‍

Sunday, November 15, 2009

വ്യാമോഹം




താഴ്വാരങ്ങളിലെസന്ധ്യയ്ക്ക്എന്നും
തണുപ്പ്,വിരഹത്തിന്റെചൂട്.
വിദൂരതയിലെ പ്രതീക്ഷകളായീ
സ്വപ്നങ്ങള്‍!

പ്രണയത്തിന്റെകൊടുക്കല്‍ വാങ്ങലു
കളില്‍പരിധിവിട്ടപരിവേഷങ്ങള്‍.
മനക്കണക്കുകള്‍!

വേഷഭൂഷാദികള്‍ക്കും,
അപക്വചിന്തകള്‍ക്കും,
എന്തുംനേടാമെന്നവ്യാമോഹം!

ബന്ധങ്ങളില്‍ ഭാവ തീവ്രത.
ഓരോ കാലത്തിനുംഓരോപ്രണയം!

അവയിലെല്ലാംഅളന്നുതിട്ടപ്പെടുത്തിയ
ലാഭനഷ്ടങ്ങളുടെഓര്‍മ്മക്കുറിപ്പുകള്‍,
ക്ലിപ്തപ്പെടുത്തിയ കാലാവധികള്‍,
പ്രലോഭനങ്ങള്‍!

കടംകൊണ്ടമനസ്സുകള്‍ക്ക്
കടപ്പാടുകളില്‍ മരണം!
വീണ്ടുമൊരു പുനര്‍ജ്ജനനം!

ബുദ്ധിയുടെ ഒളിപ്പോരാളികള്‍ക്ക്
എന്നും പഴയ നിലം പടനിലം!


ശ്രീദേവിനായര്‍

Friday, November 13, 2009

വിശപ്പ്






അന്തിനേരമായപ്പോളെന്നമ്മനല്‍കിയ
കഞ്ഞിയിലെന്‍ കണ്ണീരുപ്പുചേര്‍ത്തൂ
മോന്തിക്കുടിക്കുമ്പോളെന്മനമെന്തിനോ
നാളത്തെയന്നത്തിനായ് ഓര്‍ത്തുനിന്നു..

കഞ്ഞിക്കലത്തില്‍തവിയിട്ടിളക്കീ
എന്നമ്മയില്ലാത്തവറ്റിനെത്തേടിമെല്ലെ,
കുഞ്ഞനിയനുനല്‍കുവാനായി
കഞ്ഞിവെള്ളത്തില്‍ പരതിവറ്റ്.


വീര്‍ത്തവയറാല്‍കുനിയാന്‍കഴിയാതെ,
കൊച്ചനിയത്തീകരഞ്ഞിരുന്നൂ
കരയുന്നകുഞ്ഞിനെകൈയ്യിലെടുത്തമ്മ
നിറയുന്ന കണ്‍കളില്‍ നല്‍കിയുമ്മ.


ഇറയത്തെമണ്‍ചിരാതുകത്തിച്ചുവയ്ക്കാന്‍
അമ്മ തെരഞ്ഞൂയെണ്ണ വീണ്ടും,
കാലിയാംകുപ്പിയെടുത്തുനോക്കി
നഷ്ടബോധത്താല്‍ പിറുപിറുത്തൂ.


രാവേറെയായപ്പോള്‍പാതിമയക്കത്തില്‍,
കൂരതന്‍ കതകില്‍ കേട്ടു മുട്ട്,
അമ്മതന്‍ നിദ്രയ്ക്കു ഭംഗം വരുത്തി
എന്നച്ഛന്‍ ക്ഷീണിതനായി മടങ്ങിയെത്തീ.





ശ്രീദേവിനായര്‍

Sunday, November 8, 2009

പരിഭവങ്ങള്‍






തിക്തമാമനുഭവമേറെയുണ്ടെന്നിന്റെ
പരിത്യക്തമാകുമീ മോഹങ്ങളില്‍,
ശക്തമാംഭാഷയില്‍ പ്രതികരിച്ചീടുവാന്‍
ശക്തിയില്ലാത്തൊരീപെണ്മനം ഞാന്‍!



അശക്തമാംവാക്കുകള്‍ചൊല്ലിപ്പതംവന്ന
നാവിനുമുണ്ടേറെപ്പരിഭവങ്ങള്‍,
സത്യത്തിന്മുഖംമൂടിവയ്ക്കുന്നയെന്നോട്
മൌനമായെന്നുമവള്‍പിണങ്ങിനില്‍ക്കും.


തൊട്ടുതലോടിമയക്കീയവളെഞാന്‍
എന്‍വഴിനീളേനടത്തിച്ചിടും.
ഉള്ളിലടങ്ങാത്ത ദുഃഖഭാരം പേറി,
മിണ്ടാട്ടമില്ലാതെതിരിഞ്ഞുനില്‍ക്കും.


ഞാനറിയാതവളെന്നും തനിച്ചിരുന്നാ
രെയോനോക്കിക്കാത്തിരിക്കും,
ഏറുന്ന ദുഃഖംകടിച്ചമര്‍ത്തീനിത്യം
ജീവിതസത്യത്തെപ്പഴിച്ചിരിക്കും!




ശ്രീദേവിനായര്‍

Saturday, November 7, 2009

സ്നേഹം





ഏകാന്ത പഥികരുടെ ദുഃഖങ്ങള്‍
ഏറ്റുവാങ്ങി,
സ്നേഹത്തിന്റെ അവശിഷ്ടങ്ങള്‍
കരുതിവച്ച്,


ബന്ധങ്ങള്‍ക്കറുതിവരുത്തിയ
കണ്ണീര്‍ക്കണങ്ങള്‍ സ്വരൂപിച്ച്,
കാമാര്‍ത്തരുടെയും,വിരഹികളുടെയും
കദനഭാരം ചുമന്ന്,



നിഷ്ക്കളങ്ക നൈര്‍മ്മല്യത്തിന്
ഇടംതേടിയ ഞാന്‍ എന്റെ മനസ്സിനെ
പലപ്പോഴും പലതായിക്കണ്ടു.


ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാനും,
കരയുമ്പോള്‍ കരളുരുക്കാനും,
പഠിച്ച ഞാന്‍ മനുഷ്യരുടെ മായാ
വലയത്തില്‍ അകപ്പെട്ട ഒരു പ്രപഞ്ച
സത്യം മാത്രമായി ദിനവും മാറി
ക്കൊണ്ടിരുന്നു.




നോവുകള്‍സഹിച്ച്ഞാനെന്റെമനസ്സിനെ
കാറും കോളും നിറഞ്ഞ തിരകളില്‍
അടക്കിവയ്ക്കുമ്പോഴും ,
കരയെപ്പുണരുമ്പോഴും,


കരയില്‍ നിന്നും പിണങ്ങിമാറി
ഉള്‍ വലിയുമ്പോഴും,തീരം
എന്നെ വെറുതെവിടാതെ
ഉറ്റുനോക്കുന്നു.


ഒടുവില്‍ വാരിപ്പുണരാന്‍
എത്തുമെന്ന് അവള്‍ക്കറിയാം.


വിരഹത്തിന്റെ വേര്‍പാടിനു
ശേഷം കണ്ടുമുട്ടുന്ന
കാമുകിയെപ്പോലെ !




ശ്രീദേവിനായര്‍

Tuesday, November 3, 2009

കിനാവുകള്‍





മോഹ ചക്രത്തിന്റെ തറിയില്‍
കിനാവുകള്‍ ,
ഏകാന്തതയില്‍നെയ്തെടുത്ത
സങ്കടക്കസവിന്റെഊടും പാവും;
ഇഴതെറ്റിയരതിയുടെയുംപകയുടെയും
നിറങ്ങളില്‍ നഗ്നതയുടെ
അടയാളം ചെയ്തവയായിരുന്നു.



കാണാതെ കാണുന്ന വസ്ത്രം
തെളിനീരുപോലെ സുന്ദരമായിരുന്നു.
സ്ഫടികം പോലെ സുതാര്യമായിരുന്നു.
ആരോഹണാവരോഹണങ്ങള്‍ അവയില്‍
തെളിഞ്ഞുകൊണ്ടേയിരുന്നു.

നഗ്നതയുടെ ഗൂഢമോഹം
മറയ്ക്കപ്പെടുകയെന്ന വികാരം മറന്നു.

നിമിഷ ചക്രത്തിന്റെ കറക്കത്തില്‍
ഒരുമിക്കാനാവാതെ ഊടും
പാവും വേര്‍പിരിഞ്ഞുകൊണ്ടേയിരുന്നു.




ശ്രീദേവിനായര്‍

Wednesday, October 28, 2009

മുഖംമൂടി




സ്വപ്നങ്ങള്‍ ആയിരം വര്‍ണ്ണങ്ങളുള്ള
വര്‍ണ്ണത്തുമ്പികളായി പറന്നുപൊങ്ങി.
ചിന്തകള്‍ ചിറകുകരിഞ്ഞ ശലഭങ്ങളപ്പോലെ
പറക്കുവാനാവതില്ലാതെ പരിസരം
മറന്നുനിന്നു.


മോഹങ്ങള്‍ സോപ്പുകുമിളകളെപ്പോലെ
പതഞ്ഞുപൊങ്ങി.
മോഹഭംഗത്തിന്റെ ഇറ്റുവീണ ഒരുതുള്ളി
വിയര്‍പ്പില്‍ ഞാന്‍ അവയെ കഴുകി
ക്കളഞ്ഞു.


അഗാധതയില്‍ ആഴിയെന്നും സൌന്ദര്യം
സൂക്ഷിക്കുന്നു.
മറച്ചുവയ്ക്കപ്പെടുന്ന നിധിയെ ത്തേടുന്ന
കണ്ണുകള്‍.


നിലാവിലും,നിശയിലും ആകാശം മൂടി
വയ്ക്കാന്‍ ഒരു മൂടിതേടുകയായിരുന്നു
ഞാന്‍.
ഒരിക്കലും തേടിയതൊന്നും നേടിയില്ല
എന്ന തോന്നല്‍.
ഒടുവില്‍;
ഞാന്‍ കണ്ണടച്ചു ഇരുളിനെ കളിയാക്കി.


എന്നിട്ടും,
ഏഴുനിറങ്ങളും ഒളിഞ്ഞിരിക്കുന്ന പകല്‍
എന്നെ ത്തേടിയെത്തി.
അപ്പോള്‍ ഞാന്‍ എന്നെ മറയ്ക്കാനൊരു
മുഖംമൂടി തേടുകയായിരുന്നു!



ശ്രീദേവിനായര്‍

Sunday, October 25, 2009

കണക്കുകള്‍











ഉണര്‍വ്വിന്റെ നിമിഷങ്ങളങ്ങ
ളോരോന്നും സ്മരണയെ തൊട്ടു
ണര്‍ത്തുന്നഉറക്കച്ചടവിന്റെ
ഭാവങ്ങളായിരുന്നു.




പകലിനെ മറന്ന രാവുകള്‍.
രാവിനെ മറന്ന പകലുകള്‍
ഇണചേരാന്‍ മടിക്കുന്ന രാവുകള്‍,
ഇമയനങ്ങാത്ത പ്രഭാതങ്ങള്‍.
വിരഹത്തിന്റെ സന്ധ്യകള്‍
സംയോഗത്തിന്റെ പാതിരാവുകള്‍.



പ്രകൃതിയെക്കാക്കുന്ന പ്രപഞ്ചവും
പ്രപഞ്ചത്തിന്റെ സ്വന്തം ശക്തിയും.
വിശദീകരിക്കാനാവാത്ത വിസ്മയത്തിന്റെ
അപാര പാരമ്യതയില്‍;
കേവലമൊരുമണല്‍ത്തരിപോലെ നാം...


അനന്തമായ അഗാധതയിലേയ്ക്ക്,
നീലിമയിലേയ്ക്ക്,ആഴിയുടെ അകലങ്ങ
ളിലേയ്ക്ക് അടുക്കാന്‍ ശ്രമിക്കുന്നു.


പരാജയംകൊണ്ട് വിജയംകൈവരി
ക്കാമെന്ന വ്യാമോഹം
പരാജയങ്ങളിലൂടെ വിജയത്തിലേയ്ക്കു
ള്ള വഴികള്‍തേടുന്നു.



വീഥികളിലെ തടസ്സങ്ങള്‍ ഓരോന്നായ്
എണ്ണിത്തിട്ടപ്പെടുത്തുന്നു.
ഒന്ന്,രണ്ട്.മൂന്ന്..
എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത
സംഖ്യകളുടെ കണക്കുകളിലേയ്ക്കും
അളവില്ലാത്ത കോടികളുടെ
കള്ളക്കണക്കുകളിലേയ്ക്കും!





ശ്രീദേവിനായര്‍

Wednesday, October 21, 2009

കാലം





ചിന്തയിലെന്നുമേ ചിന്തയായ്ത്തീരുന്ന
ചിന്താപുഷ്പമേ,കാലമേ...
ചൈതന്യമോനീചാഞ്ചാട്ടമോ,
ചപലമാം മനസ്സിന്റെ മനസ്താപമോ?


മാറ്റങ്ങളിലെന്നുമ്മാറ്റമായ് തീരുന്ന
മാനവഹൃദയത്തിന്‍ പരിണാമമോ?
പരിതാപമോ,പലമോഹമോ?
പരിലാളനമാകുംപരിഭവമോ?


ചുറ്റും നിറയുന്നു ഗദ്ഗദങ്ങള്‍..
ചുറ്റാതെചുറ്റുന്നു വിശ്രമങ്ങള്‍..
വിടചൊല്ലിപ്പിരിയുന്നുമോഹങ്ങളും..
മനസ്സാകുമശ്വത്തിന്‍ ആശകളും..



മനസ്സേ,കരയാതെ കാത്തിരിക്കു..
മനതാരില്‍ മോഹങ്ങള്‍ മറന്നേയ്ക്കു..
ഒരുപുലര്‍ക്കാലത്തെ കാത്തിരിക്കാം...
വരുമെന്നു നിനച്ചു ആശ്വസിക്കാം..




ശ്രീദേവിനായര്‍

Friday, October 16, 2009

ആവേശം






ആവാഹനംകൊണ്ട് ആശങ്കയും
ആവേശംകൊണ്ട് അഹങ്കാരവും
ആലസ്യംകൊണ്ട് അജ്ഞതയും
അനുരാഗംകൊണ്ട്അറിവ് കേടും
അധികരിച്ചുകൊണ്ടേയിരിക്കുന്നു.




ആവനാഴിയിലെ അമ്പുകള്‍
അനസ്യൂതം അലയുമ്പോള്‍
അറിവ് അജ്ഞത അകറ്റി
അരികിലെത്തുന്നു.


ആത്മാവിനോടൊത്ത്,
അണയാത്ത അഹംബോധമായി
അകലെയായീ,അരികിലായീ,
അറിയുന്നു.



ശ്രീദേവിനായര്‍

Wednesday, October 14, 2009

നന്മ




ഒരുവരിയെങ്കിലുമെഴുതാനായെങ്കില്‍
നന്മയെന്നെഴുതീടാംകൈകളാല്‍ ഞാന്‍..
ഒരുചിത്രം മാത്രംവരയ്ക്കുവാനായെങ്കില്‍
അമ്മതന്‍ ചിത്രംഞാന്‍ വരച്ചുവയ്ക്കാം.



ഒരു നോട്ടം മാത്രംനോക്കാന്‍ കഴിഞ്ഞെങ്കില്‍
നോട്ടത്തില്‍ ദീനരെ കണ്ടുനില്‍ക്കാം.
ഒരു ചിരിമാത്രം നല്‍കുവാനായെങ്കില്‍
പ്രകൃതിയെനോക്കിഞാന്‍ പുഞ്ചിരിക്കാം.


ഒരു ദുഃഖം മാത്രം അനുവാദമെങ്കിലോ,
ദുഃഖിക്കും മനസ്സിനെ താങ്ങിനിര്‍ത്താം.
ഒരുസുഖം മാത്രമേ കിട്ടുവാനുള്ളെങ്കില്‍,
ആസുഖമെന്നുമായ് മറച്ചുവയ്ക്കാം.



ശ്രീദേവിനായര്‍

Thursday, October 8, 2009

ആശ്വാസം





ഉഷ്ണത്തിന്റെ സൂര്യകിരണങ്ങള്‍
ഉരുകിക്കൊണ്ടിരിക്കുമ്പോള്‍
ആശ്വാസത്തിന്റെ ചന്ദ്രരശ്മികള്‍
അലിവിന്റെ സാന്ത്വനമേകുന്നു.



ഭൂമിക്കടിയിലെ നിഗൂഢരഹസ്യങ്ങളില്‍
ആഴ്ന്നിറങ്ങുന്ന ജീവന്‍
ആശാകിരണങ്ങളുടെ അവിശ്വസനീയമായ
ആശ്രയങ്ങളില്‍ ആശയവിനിമയം
ആഗ്രഹിക്കുന്നു.



അറിയാത്ത അറിവുകളുടെ
ആജ്ഞാവര്‍ത്തിയായി അലയുമ്പോഴും
അന്യനെ അറിഞ്ഞുകൊണ്ട്
ആശ്വസിപ്പിക്കാന്‍,
ആശീര്‍വ്വദിക്കാന്‍,
ആശിക്കുന്നു.



സൌന്ദര്യത്തില്‍ വൈരൂപ്യത്തിനും,
പ്രണയത്തില്‍കാമത്തിനും,
അകലാത്ത ആത്മബന്ധമുണ്ടെന്ന്
അറിഞ്ഞത് എന്നാണ്?


ആത്മാവിന് അറിയാത്ത അറിവുകള്‍
മനസ്സിനെ മനസ്സിലാക്കിയത്
മനസ്സാക്ഷിതന്നെയാണോ?


മനസ്സറിയാത്ത മനക്കണക്കുകള്‍
മനസ്സമ്മതമില്ലാതെ മുന്നില്‍ വന്നുനിന്ന്
മുട്ടുകുത്തുമ്പോള്‍,ഞാന്‍
മറ്റെല്ലാം മറക്കുന്നു.
മനസ്സെന്ന മൂഢയെമാത്രം
മാനിക്കുന്നു.
മാറ്റമില്ലാതെ!


ശ്രീദേവിനായര്‍

Saturday, October 3, 2009

പുഴ

പുഴയൊരുഅഴകായ് ഒഴുകുമ്പോള്‍..
അഴകേ നിന്‍ ചിരികാണുന്നൂ..
നിഴലിന്‍പുഞ്ചിരികണ്ടൂഞാന്‍
അഴലുകളൊക്കെ മറക്കുന്നൂ....


നിറയുംനീര്‍മഴനിറവുകളായ്...
നീലനിശീഥിനിതന്മാറില്‍..
നീയറിയാത്തൊരുപ്രണയവുമായ്..
നിന്നെക്കാത്തുമയങ്ങുന്നൂ...


പുഴയൊരു അഴലായ് ത്തീരുമ്പോള്‍
അഴലേ നിന്മിഴികാണുന്നൂ..
നിറയും മിഴിനീര്‍ കാണാതെ...
വഴിയറിയാതെഞാന്‍ ഉഴലുന്നൂ....



ശ്രീദേവിനായര്‍

Tuesday, September 29, 2009

പിറവി

പിറവിയെടുക്കാന്‍ കൊതിച്ചയെന്നെ
ഭൂമിയിലേയ്ക്ക് കടത്തിവിട്ടത് ആരാണ്?
ലോകം കാണാന്‍ കണ്ണുതുറക്കും മുന്‍പ്
പ്രാണവായുതന്ന് രക്ഷിച്ചതാരായിരിക്കാം?



അര്‍ത്ഥമറിയാത്ത ശബ്ദംകൊണ്ട് ഞാന്‍
ചുറ്റും നിന്നവരോട് പറഞ്ഞത് എന്തായിരുന്നു?
കണ്ണീരിന്റെ വിലയറിയാതെ
കരഞ്ഞുകൊണ്ടേയിരുന്നത് എന്തിനു
വേണ്ടിയായിരുന്നു?


ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നുവെന്ന്
അറിയാതെ ,
ബന്ധുക്കളോട് ചേര്‍ന്ന് സുഖമായുറങ്ങി
യത് ,

അമ്മയാണ് സത്യം എന്ന അറിവ്
മുലപ്പാലിലൂടെ നുകര്‍ന്നത്,
കണ്ണു തുറന്നും അടച്ചും ചിരിച്ചത്
ലോകത്തിന്റെ നിസ്സഹായതയില്‍,
ജന്മത്തിന്റെ തിരിച്ചറിവില്‍,
പരിഹസിക്കാന്‍ മാത്രമായിരുന്നുവോ?


ശ്രീദേവിനായര്‍

Friday, September 25, 2009

അക്ഷരദേവി



മൂകമാം രാവുകള്‍കാത്തുനിന്നു..
ആയിരം നോമ്പുകള്‍നോറ്റുനിന്നൂ...
മൌനസമാഗമ വേളകളില്‍,
മൌനം വാചാലമായ് പിറന്നൂ...



അക്ഷരമാലകള്‍ എന്‍ ജീവരാഗങ്ങള്‍....
അക്ഷമയാലെന്‍ മനം കവര്‍ന്നു..
അരക്ഷണം കൊണ്ടുഞാനറിഞ്ഞതെല്ലാം,
അനുഗ്രഹമായ് ത്തീര്‍ന്നുമുന്നില്‍നിന്നു.....


അരമണികെട്ടിയ അക്ഷരങ്ങള്‍
നിറമാല ചാര്‍ത്തിയ നിറദീപമായ്..
അഭയമായ് നിന്നൂ ഞാന്‍ മുന്നിലായീ..
അനുവാദമോടെ ഞാന്‍ പുണര്‍ന്നവളെ...


നവരാത്രിപൂജക്കൊരുങ്ങിനിന്നു.
നവരത്നമായ് മുന്നില്‍ ജ്വലിച്ചുനിന്നു..
നവരാത്രിമണ്ഡപം തിളങ്ങിനിന്നു..
നവനവ മോഹങ്ങളായി മുന്നില്‍...




ശ്രീദേവിനായര്‍

Thursday, September 24, 2009

സമയം





ജീവിതത്തില്‍ ഇനി സമയമെത്ര,ബാക്കി?
അതറിയാന്‍ ഞാന്‍ ഇടയില്ലായിടങ്ങളി
ലൊക്കെ ചികഞ്ഞു നോക്കി.


കണ്ണെത്താത്ത ദൂരത്തോളം,
കാതെത്താത്ത കാലത്തോളം,
ശബ്ദം അലയിട്ട്.നുരയിട്ട്,
ഉണര്‍ത്തുന്ന നിമിഷങ്ങള്‍ തോറും
ഞാന്‍ പരതി.

നിരാശകള്‍കൊണ്ട് ആശകളെയും,
വിസ്മൃതികൊണ്ട് സ്മൃതിയെയും
ഉണര്‍ത്താമെന്ന് എന്നെ അറിയിച്ച
ശക്തിയെ അറിയാതെയറിഞ്ഞു!



ഓരോനിമിഷത്തെയും,നിമിഷാര്‍ദ്ധ
ങ്ങളെയും,വിഭജിക്കാന്‍ ഞാന്‍,എന്റെ
മനസ്സിലെ ആവനാഴികളില്‍
ശരങ്ങളെതെരഞ്ഞു.


ഏതുശരത്തിനായിരിക്കാം ജീവിത
ബന്ധങ്ങളെയും,ചിന്തകളെയും
വിഭജിച്ചുതരാന്‍ കഴിയുക?


മനസ്സെന്ന മാന്ത്രികന്‍ എന്നും
എവിടെയും പിടിതരാതെ കറങ്ങി
നടക്കുന്നതും,
പ്രപഞ്ചസത്യങ്ങളില്‍ വിലയിക്കുന്നതും
അകലങ്ങളില്‍ അലയുന്നതും
ഞാനറിയുന്നു.


ഉള്ളിലെ നീരാളിപ്പിടുത്തത്തില്‍
നിന്നും
ബാഹ്യലോകത്തിന്റെ വാതായനങ്ങള്‍
കടന്നുവരാന്‍ ശ്രമിക്കുന്ന
ജീവിത സമസ്യകളില്‍;


ഞാന്‍ അഭയം തേടുന്നത് സമയത്തിലല്ല,
എന്നില്‍ തന്നെയാണെന്ന നഗ്നസത്യം
എന്നും വിസ്മരിക്കപ്പെടുന്നുവോ?





ശ്രീദേവിനായര്‍

Monday, September 21, 2009

ഗാനം




ഓര്‍മ്മയിലെന്നെന്നെമയില്‍പ്പീലിചാര്‍ത്തി
ഓമനക്കണ്ണന്‍ വിരുന്നു വന്നു...
ഓമനയായിനിന്നവന്‍ ചാരെ ,ഞാന്‍
ഓമനിച്ചേറെ നിന്നുപോയി.



ഓമനയാണവന്‍ ,ഓമലുമാണവന്‍
ഓടക്കുഴല്‍ വിളി കേട്ടുണര്‍ന്നു....
ഓടിത്തളര്‍ന്നുഞാന്‍ചാരത്തണഞ്ഞപ്പോള്‍
ഓര്‍മ്മയിലിന്നവന്‍ കണ്ണനായീ..


കായാമ്പൂവര്‍ണ്ണന്‍ കാണിക്കയാലെന്റെ
കാണാമനസ്സിനെ കണ്ടുനിന്നു..
കാണാനിധിയായികണ്ടുഞാന്‍ കണ്ണനെ
കാതരായ് മനം കാത്തുവച്ചു..


ഈരേഴുലോകവുംകണ്ടുഞാന്‍കണ്ണനില്‍
കണ്ടതെല്ലാം പിന്നെമായയായീ...
സ്വര്‍ഗ്ഗവും കണ്ടുഞാന്‍നരകവും
കണ്ടു ഞാന്‍,
നാകലോകത്തിലും നരകത്തിലും.



നന്മയും കണ്ടുഞാന്‍ തിന്മയും
കണ്ടുഞാന്‍,
പാരിലും മാനവ ഹൃദയത്തിലും..




ശ്രീദേവിനായര്‍

Friday, September 18, 2009

അറിവ്







സങ്കല്പത്തില്‍ സമരസപ്പെടാനുള്ള
സാമാന്യബോധം ,
മനുഷ്യമനസ്സിന്റെ എക്കാലത്തെയും
മോഹം.


പുഞ്ചിരിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന
ഉപചാരം,
നിമിഷങ്ങളുടെ ദീര്‍ഘശ്വാസത്തില്‍
ഹൃദയം കവരുമ്പോള്‍,
നാളത്തെ പകല്‍ ചിന്താമൂകമാകുന്നു.



ഇന്നലെകള്‍ ചിന്താശൂന്യമാകുമ്പോള്‍
പലതും മറവിയെപ്പുണരുന്നു.



പക്വതവന്ന ബന്ധങ്ങള്‍ക്ക് പറയാന്‍
വാക്കുകള്‍ അധികമില്ല;
പക്ഷേ കാണാന്‍ കണ്ണുകള്‍ ധാരാളം.
മോഹങ്ങള്‍ അതിലധികം;എന്നാലോ
സമയം തീരെക്കുറവ്!



എന്റെ സ്നേഹിതന്‍ സമ്പന്നനായിരിക്കണ
മെന്ന് ഞാന്‍ മോഹിക്കുന്നില്ല;
കാരണം,അവന്റെ സമയം കണക്കു
കൂട്ടലുകള്‍ക്കുമാത്രമുള്ളതാകാം!



എന്നാല്‍ ബുദ്ധിമാനായിരിക്കണം
എന്തെന്നാല്‍,
അവനില്‍ക്കുടി ഞാന്‍ ലോകത്തെ
മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നു.
എന്നെയും...!



ശ്രീദേവിനായര്‍

Tuesday, September 15, 2009

ഓര്‍മ്മകള്‍




കാലം കുറിച്ചൊരു കമനീയ ചിന്ത...
കദനം നിറഞ്ഞൊരു കണ്ണീരിന്‍ കവിത..
കാണാതെപോയൊരു കനവിന്റെ നിഴലായ്
കണ്മണീ നീയിന്നും തെരയുന്നുയെന്നെ..



ചിന്തകളൊരുകാലം വ്യര്‍ത്ഥമായ് തീരാം..
ഓര്‍മ്മയിലെന്നുംഞാനന്യയായ് മാറാം...
അറിയാതെകൈമോശംവന്നൊരു മാനസം
അലിവായീതേങ്ങും ഇനിയുള്ളകാലം..


ശ്രീദേവിനായര്‍

Friday, September 11, 2009

വലുതും ചെറുതും




ആരു വലിയവന്‍ എന്ന് ചിന്തിച്ചഞാന്‍
ചിന്തകളെ ഏകാന്ത ചിന്തകളാക്കി,
ആകാശത്തോളം ഉയരത്തില്‍ പ്രതിഷ്ഠിച്ചു.



ആശ്രിതന്മാര്‍ നിരന്നുനില്‍ക്കുന്ന
പടിവാതില്‍ ഉള്ളവരോ?
അരുമയായ അംഗരക്ഷകര്‍
അനുഗമിക്കുന്നവരോ?


എത്ര ശ്രമിച്ചിട്ടും മനസ്സിലാക്കാന്‍
കഴിയാത്ത സത്യം;
യഥാര്‍ത്ഥ അറിവ് എന്ത്
എന്ന്തന്നെയായിരുന്നു.


ശത്രുവിന്റെ ശത്രു മിത്രമെന്നും,
ശത്രുവിന്റെ മിത്രം ശത്രുവെന്നും,
ചിന്തിക്കുന്ന ജനതയുടെ ആത്മാവ്
എവിടെ ഞാന്‍ വീണ്ടും ചിന്തിച്ചു.


നെറ്റിയില്‍ പേരെഴുതാത്തതൊന്നും
ചന്തയില്‍ വില്‍ക്കപ്പെടില്ലയെന്ന സത്യം
ഞാന്‍ വീണ്ടും മനസ്സിലാക്കി.



ഉല്‍പ്പന്നത്തിന്റെ കാമ്പിലല്ല,
കഴമ്പിലല്ല,
കാര്യമെന്നും അതിന്റെ പേരിലാണെന്നും
ഉള്ള സത്യവും കണ്ടറിഞ്ഞു.



വിലപിടിപ്പുള്ള കുപ്പിയിലെ മലിനജലം
മുന്തിയ പനിനീരിനെപ്പോലും തോല്‍പ്പി
ക്കുന്നത് നോക്കിനിന്നു.

കൂടുതല്‍ചിന്തിച്ചാല്‍
ഞാന്‍ചിന്തകനാവില്ലല്ലോ?

“ചിതലരിച്ച എന്റെ ചിന്തകളെ
ഉറങ്ങാന്‍ അനുവദിച്ച ഞാന്‍
അവ എന്നെങ്കിലും ഉണരുന്നതുവരെ
കാത്തിരിക്കാന്‍ തീരുമാനിച്ചു.“


ശ്രീദേവിനായര്‍

Monday, September 7, 2009

സത്യം


ഞാന്‍,
സ്വര്‍ണ്ണത്തെ തിരിച്ചറിഞ്ഞത്
ചെമ്പിന്റെ അനുഭവത്തിലൂടെ
ആയിരുന്നു.


തങ്കത്തെ കണ്ട് വിസ്മയിച്ചത്,
വെള്ളിയുടെ മാസ്മര ലോകത്ത്
വച്ചാണ്.


കരിയില്‍മറഞ്ഞ കനലിന്റെ ശോഭ
ഒരു കുഴലിലൂടെ തെളിയിച്ചവനെ
നോക്കിനിന്നു.


മൂടിവച്ച സത്യത്തിന്റെ ചാരം
ഊതിക്കളയുന്ന അവനെ,
കണ്ണ് ചിമ്മാതെ നോക്കിനിന്നു.


അവനെ ഞാന്‍ “സത്യമെന്ന്“ വിളിച്ചു.....




ശ്രീദേവിനായര്‍.


Sunday, September 6, 2009

അറിവുകള്‍




അറിയാത്ത ഭാഷ,അറിയാത്ത
ബന്ധം പോലെ.
അകലുന്ന നിമിഷം ,അറിയുന്ന
നൊമ്പരം പോലെ.


അറിവിന്റെ അനുഭവം അനുവാ
ചക ഹൃദയം പോലെ;
അലിയുന്ന രാഗവായ്പുകളില്‍
കിനാക്കളുടെ തൂവല്‍ സ്പര്‍ശം.



അമാവാസിയുടെ ഇരുളിലും
പൌര്‍ണ്ണമിത്തിളക്കം.
പുഞ്ചിരിക്കുന്ന ചുണ്ടുകളില്‍
കണ്ണുനീരിന്റെ ഉപ്പുരസം.


അണയാത്ത ദീപം പോലെ,
അലയുന്ന നിശ്വാസത്തില്‍
തളരാത്ത മുകുളം പോലെ,
അറിവിന്റെ അമരത്ത് അജ്ഞാത
അനുഭവങ്ങള്‍.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന
നഭസ്സിലെ,
അഭിനയക്കാരനായ മേഘത്തെപ്പോലെ
അറിവുകള്‍ പലതുമെന്നെ
മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു!




ശ്രീദേവിനായര്‍

Sunday, August 30, 2009

തിരുവോണം

എല്ലാസുഹൃത്തുക്കള്‍ക്കും
എന്റെ സ്നേഹത്തോടൊപ്പം,
“ഓണാശംസകള്‍!“


ഓണനിലാവു പകര്‍ന്ന സന്ധ്യ...
ആലോലമാടിത്തളര്‍ന്ന സന്ധ്യ...
നറുമ്പട്ടുചേലയുടുത്തരാത്രി....
നിലാമഴയില്‍ കുതിര്‍ന്ന രാത്രി....


ഉത്രാടപ്പൂമഴചൊരിഞ്ഞുനിന്നു....
തിരുവോണമായ് നിറഞ്ഞുനിന്നു..
തിലകമായ്,തിളക്കമായ്,പൊന്നോണമായ്..
മാവേലിമന്നനെ,കാത്തുനിന്നു...


മലയാളിമനസ്സിന്റെ മധുരോര്‍മ്മകള്‍..
മനതാരിലെന്നും തിരുവോണമായ്....
അകതാരിലായിരം ആശകളായ്..
അവസാനമില്ലാതെ കാത്തുനില്‍പ്പൂ....


ശ്രീദേവിനായര്‍.

Friday, August 14, 2009

ഭാഷ




മനസ്സില്‍ തൊടുന്ന വരികളില്‍
ഞാനെന്റെ ഹൃദയത്തിന്‍ ഭാഷ
എഴുതിവച്ചു.


ഹൃത്തടം തഴുകിവന്ന കാറ്റില്‍
മധുരനൊമ്പരത്തിന്റെ വാസന.
ഒരിക്കല്‍ കാത്തിരുന്ന കാലത്തിന്റെ
കമനീയ വഴികളില്‍;


കാരിരുമ്പിന്റെ മുള്ളാണികള്‍
ക്രൂരമായെന്നെ നോവിക്കുന്നു.
നല്‍കാന്‍ കരുതിവച്ചതെല്ലാം
ഇന്നും മനസ്സില്‍ ഒളിഞ്ഞിരിക്കുന്നു.


മിന്നല്‍ പ്രവാഹത്തെ പിടിച്ചെടുക്കാന്‍
വെമ്പുന്ന കാന്തത്തെപ്പോലെ,
ജീവനെ കാത്തുനില്‍ക്കുന്ന
ചിന്തകളില്‍ ചൂടിന്റെ ഉഷ്ണരസം.
ആര്‍ദ്രതയുടെ നയനരസം.


കാഴ്ച്ചകള്‍ക്കപ്പുറം കടം വാങ്ങിയ
വികാരങ്ങളുടെ മേല്‍ക്കുപ്പായം,



ഉമിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന
അരിയുടെ മഹത്വം,
നീറുന്ന ഉമിക്കുള്ളിലെ പൊന്നിന്
കാണില്ലെന്ന അനുഭവ വിശ്വാസം!





ശ്രീദേവിനായര്‍