Wednesday, December 22, 2010

അര്‍ത്ഥം

ജീവന്റെ നിഘണ്ടുവില്‍ അര്‍ത്ഥമറിയാത്ത
നിരവധി വാക്കുകള്‍ എന്നെ,
ഞാനറിയാതെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു.


സ്വന്തം അര്‍ത്ഥം അറിയാന്‍ ഉഴറിനടന്ന
അവയെക്കണ്ടു ഞാന്‍ പരിഭ്രമിച്ചു.

എന്നാല്‍,

അര്‍ത്ഥമറിയുന്ന ചിലവാക്കുകള്‍ എന്നെ
വീണ്ടും,വീണ്ടും തിരിഞ്ഞുനോക്കിയപ്പോള്‍,
എനിയ്ക്കു ചിരിവന്നു.

കാരണം,

അവയിലെല്ലാം എഴുതിയിരുന്ന അര്‍ത്ഥങ്ങള്‍
ഒന്നു തന്നെയായിരുന്നു!



ശ്രീദേവിനായര്‍.

Wednesday, December 8, 2010

ആര്‍ദ്രത

മുകുളാര്‍ദ്രഭാവങ്ങള്‍ വിങ്ങുമ്മനസ്സിലായ്,
മലര്‍തിങ്ങിനിന്നൂയിന്നാര്‍ദ്രമായീ.
മേഘാര്‍ദ്രവര്‍ഷം കനിഞ്ഞുനല്‍കീവീണ്ടും,
മോഹാര്‍ദ്രമായീയെന്‍ മിഴിനിറഞ്ഞൂ.



മഴപെയ്തു ആര്‍ദ്രമായ് മിഴിതുറന്നൂ,
മഴനീര്‍ത്തുള്ളികള്‍ കഥപറഞ്ഞൂ.
മനമറിയാതാശകള്‍ തുടുതുടുത്തൂ,
ഒരു മഴത്തുള്ളിയോളമായുസ്സുമായീ!



ശ്രീദേവിനായര്‍.

Monday, November 22, 2010

ആത്മമിത്രം

ഇന്നലെയും ആത്മാവന്യേഷിച്ച ആത്മമിത്രത്തെ
ഞാന്‍ കണ്ടു.
ആത്മാവറിയാതെ അലഞ്ഞ അവന്റെ ആത്മ
രോഷങ്ങള്‍,
ആത്മരോദനങ്ങളായി മാറിക്കൊണ്ടേയിരുന്നു.

അകലങ്ങളില്‍ അലഞ്ഞ അത്മാവിന്റെ
ആഴങ്ങളിലേയ്ക്ക് അവന്‍ അലസനായി
അലഞ്ഞുകൊണ്ടേയിരുന്നു.

അവനറിയാത്ത അവന്റെ ആത്മാവ്,
അപ്പോഴൊക്കെ അവനെ പരിഹസിക്കുകയാ
യിരുന്നു!


ശ്രീദേവിനായര്‍.

Monday, November 15, 2010

പനിനീര്‍പ്പൂവ്

നീ,
നമ്മുടെ ശരീരത്തെ മറക്കുക.
ആത്മാവിനെ തെരയുക.
നമ്മുടെ പ്രണയം ദേശകാലഭേദമൊക്കെ
മറന്ന്,
യുഗയുഗങ്ങളായി അലഞ്ഞു തിരിയുന്ന
പ്രണയ സാഫല്യത്തെ പൂര്‍ത്തീകരിക്കട്ടെ!


അവിടെ നമുക്ക് ഉടയാടകളില്ല.
രതിബന്ധങ്ങളില്ല,
നീയും ഞാനുമെന്ന ഭേദമില്ല.

നിന്റെ പ്രണയത്തിനു പകരം തരാന്‍
എന്റെ ആത്മാവില്‍ പൂത്തുലഞ്ഞ
പ്രതീക്ഷയുടെ ഒരു പനിനീര്‍പ്പൂവുമാത്രം!

അതിലിറ്റു വീഴുന്ന ഓരോപനിനീര്‍ത്തുള്ളിയും
നീ എന്നില്‍ നിറയ്ക്കുന്ന സ്നേഹത്തിന്റെ
ജീവതന്തുക്കളാവട്ടെ!




ശ്രീദേവിനായര്‍.

Sunday, November 7, 2010

ചിന്ത

മനസ്സിന് നല്ലചിന്തകളെയും,
ശരീരത്തിന് നല്ല വസ്ത്രങ്ങളെയുംനല്‍കി.

എന്നാല്‍ ചിന്തകളുടെ തീവ്രതയില്‍
മനസ്സ് അസ്വസ്ഥമായപ്പോഴെല്ലാം,
അവയുടെ ഗഹനതയില്‍ അനിര്‍വ്വചനീയ
മായ ആനന്ദം അനുഭവിച്ചുകൊണ്ടേയിരുന്നു.


ശരീരത്തിന്റെ   സൌന്ദര്യത്തില്‍,
വസ്ത്രങ്ങള്‍ ദു:ഖിച്ചപ്പോഴെല്ലാം
വികാരങ്ങളില്‍ അവ സന്തുഷ്ട
രായിരുന്നു.



ആശ്വാസത്തിന് നിശബ്ദതയെയും,
വിശ്രമത്തിനുഏകാന്തതയെയും,
കൂട്ടുപിടിച്ച ഞാന്‍  മഴത്തുള്ളിയെ
മോഹിച്ചത് ഉള്ളിലെ കടല്‍ കാണാ
തെയായിരുന്നുവോ?



ശ്രീദേവിനായര്‍.

Friday, October 29, 2010

സമസ്യ

ഒരു നിമിഷത്തെ വിരഹം,
ഒരു ദിവസത്തെ കലഹം,
ഒരു യുഗത്തോളം ആഴം!
ബന്ധങ്ങളുടെ തീവ്രത,
ബന്ധനങ്ങളുടെ മതിഭ്രമം.

എല്ലാം വലിച്ചെറിഞ്ഞ് സ്വതന്ത്രയാവാന്‍
കഴിഞ്ഞിരുന്നെങ്കില്‍!


ആത്മാവിന്റെ ഒട്ടിച്ചേരലുകള്‍,
ചിന്തകളുടെ സ്വയംഭോഗങ്ങള്‍,
ഭാവങ്ങളുടെ വികാരപ്രകടനങ്ങള്‍.

എല്ലാം മറന്ന് സ്വതന്ത്രയാവാന്‍
കഴിഞ്ഞിരുന്നെങ്കില്‍!


ഓര്‍മ്മകളുടെ നിബിഡവനങ്ങളില്‍
തിങ്ങിനിരന്ന പ്രണയരാഗങ്ങളില്‍
ഈണംതെറ്റി,വരികള്‍ മറന്ന്,
ഇഴപൊട്ടിയ തന്ത്രികളിലപശ്രുതി
ആലപിക്കുന്നതിനുമുന്‍പ്,

അരങ്ങൊഴിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

ജീവിതമെന്ന സമസ്യയുടെ ചുരുള്‍
അഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
ഞാന്‍ എത്രസ്വതന്ത്ര!


ശ്രീദേവിനായര്‍

Saturday, October 9, 2010

മഴ

രാവേറെയായീയെന്‍ചിന്തകള്‍ പൂവിട്ടു
തിരിതാഴ്ത്തിയെന്നുള്ളിലണയാന്‍ വിതുമ്പു
മ്പോള്‍,
പുലരാത്തപ്രകൃതിയെമാറോടണച്ചുഞാന്‍,
പതിവായിയാലിംഗനംചെയ്തുണരുന്നു.



കുപിതനായെന്നെയൊരുനോക്കുകാണാതെ,
കൈവിട്ടുപോകുന്നു മഴതന്റെ മിഴിനീരാല്‍.
മാനം കറുക്കുമ്പോള്‍ മിഴിതന്നിലണയാത്ത,
മൌനസംഗീതിയായെന്നുള്ളമലയുന്നു.


എന്തോപറയുവാനായുന്നചെഞ്ചുണ്ടില്‍,
വിറയാര്‍ന്ന പ്രണയത്തിന്‍ വരികള്‍
മൂകമായ്.
നനവാര്‍ന്ന മഴനീരിന്‍സ്നിഗ്ദ്ധമാംഭാവങ്ങള്‍,
ഒന്നും പറയുവാനാവാതെ വിടചൊല്ലി.




ശ്രീദേവിനായര്‍.

Thursday, September 23, 2010

സുഖമോ?

ഇത്രനാളിത്രനാള്‍ഞാന്‍
നിന്നോര്‍മ്മയില്‍
അന്യയായ്ത്തീര്‍ന്നിരുന്നോ?
എത്രമേലാശകള്‍ മൊട്ടിട്ടുനിന്നപ്പോള്‍
അന്ത്യമാം വിടചൊല്ലിയോ?



അന്നു നീകണ്ടതാമെന്മുഖം
എന്നുംഓര്‍ത്തിരുന്നോ?
അകലെയെങ്ങോ ഒരുനിഴലായ്മാഞ്ഞു
  കാണാതെയുള്‍വലിഞ്ഞൂ...


വേര്‍പെടാനാവാത്ത മനസ്സുമായ്‌വീണ്ടും
വെറുതെ തപമിരുന്നൂ
നീ...
മരണമായ് മാറിയ നേരവും നിന്നുടെ,
മനതാരില്‍മറഞ്ഞിരുന്നോ?
ഞാന്‍....,
എന്റെ ഓര്‍മ്മയാല്‍, കണ്‍ നിറഞ്ഞോ?


ശ്രീദേവിനായര്‍.

Wednesday, September 15, 2010

ചിത്രം

മാനം കറുത്തു മിഴിനീരണിഞ്ഞു,
മനമാകെ നീറിപ്പുക പടര്‍ന്നൂ.
മനസ്സാക്ഷിമരവിച്ചമറനീക്കിനീ,വീണ്ടും,
മറക്കുടചൂടിതേങ്ങിനിന്നു.

മൂകമാംരാഗമോ,മൌനമാംഗീതമോ?
മറുവാക്കുരയ്ക്കാത്ത ശോകങ്ങളോ?
മായ്ക്കുവാനാകാത്ത മൂകമാം ഭാഷയില്‍
മിഴിനീരണിഞ്ഞൊളിച്ചുനിന്നു.


കണ്ണുനീര്‍ചാലിച്ചെഴുതിയ വര്‍ണ്ണങ്ങള്‍
നിന്‍ ശോകഭാവത്തിന്‍ തീവ്രതയായ്
എന്‍ രൂപഭാവങ്ങള്‍ അതിലാകെനിറയുന്നു,
എന്നെ വിളിക്കുന്നു പ്രണയാര്‍ദ്രമായ്.


ശ്രീദേവിനായര്‍.

Saturday, August 14, 2010

അച്ഛന്‍

ഒരുവിളികേള്‍ക്കാതെ,
അച്ഛനെക്കാണാതെ,
ഇച്ഛയിലിന്നെന്റെ,
സ്വച്ഛത മരിയ്ക്കുന്നു.


നഷ്ടമാംസ്നേഹത്തിന്‍
മിഴിയിതള്‍ക്കോണില്‍ഞാന്‍,
രക്തബന്ധത്തിന്റെ
നോവിന്നറിയുന്നു.


മറവിയിലാഴ്ത്തിയോ?
മനസ്സിന്റെ ദുഃഖങ്ങള്‍,
മധുരമാം ചുംബനം
മൌനമായ്,തേങ്ങിയോ?


ശ്രീദേവിനായര്‍.

Wednesday, August 4, 2010

ആവേശം.

ആശകളെന്നും ആശിക്കാനുള്ളതാണ്,
അനുഭവിക്കാനുള്ളതല്ല.
ആത്മനൊമ്പരങ്ങള്‍ അനുസരണയില്ലാത്ത
വികൃതിക്കുട്ടികളാണ്,


അവ അസമയങ്ങളില്‍ അലറിക്കരയുന്നു.
അലോസരപ്പെടുത്തുന്നു.

അസ്തമയ സൂര്യന്റെ ആകാംക്ഷയില്‍,
ആനന്ദം ആവേശമാക്കിയ അലയാഴി,
അണയുന്ന സൂര്യനെ അരുമയായ്,
അലിയിച്ചുആത്മസംതൃപ്തി നേടുന്നു.

ആകാശവും,ആവേശവും ഒരേപോലെ,
അകലങ്ങളില്‍ അഭയം തേടുന്നു!

ശ്രീദേവിനായര്‍.
(ഇരുളിന്റെ വേദാന്തം)

Sunday, July 18, 2010

ഇരുള്‍





എവിടെയോ ,മറന്നുവച്ച ബാല്യം.
എങ്ങോ,ഉപേക്ഷിച്ച കൌമാരം.
കാണാതെപോയ യൌവ്വനം.
കണ്ടില്ലെന്നു നടിക്കുന്ന വാര്‍ദ്ധക്യം.
ഇതിലെല്ലാം എനിയ്ക്കു ഒരുപോലെ!



ആരുമൊരിക്കലും തിരിച്ചറിയാതിരിക്കാന്‍
ഞാന്‍,ഇന്നെല്ലാപേരെയും നന്നായറിയാന്‍
ശ്രമിക്കുന്നു.


ഞാന്‍ ആരാണെന്ന് എന്റെ ജന്മവും
എനിയ്ക്ക് പറഞ്ഞുതന്നില്ല.

സൂര്യന്‍ ഉദിച്ചുണരുന്നു.
അസ്തമിച്ച് അണയുന്നു.
ചന്ദ്രന്‍ രാത്രിയില്‍ ആരുംകാണാതെ
മറഞ്ഞുനിന്നു നോക്കുന്നു.
നെടുവീര്‍പ്പിടുന്നു.


രാത്രിയുടെ അന്ധകാരം എന്നെ
ഇരുട്ടില്‍ മൂടിപ്പുതച്ചുവയ്ക്കുന്നു.
വേദനകളില്‍ നിന്നുംമറച്ചുവയ്ക്കാമെന്ന
വാഗ്ദാനം നല്‍കി അവന്‍ മറയുന്നു.

എന്നാല്‍ നിസ്സഹായതയുടെ പുലര്‍ച്ചയില്‍
അവന്‍ അഭിനയം തുടരുന്നു.
കണ്ണടച്ച് സ്വയം ഇരുട്ടിലാകുന്നു.
എന്നെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.
ഈ..പകല്‍ വെറും മിഥ്യയാണെന്നും.
ഇരുള്‍ മാത്രം എന്നും സത്യമാണെന്നും!




ശ്രീദേവിനായര്‍
(ഇരുളിന്റെ വേദാന്തം)
പുസ്തകം--5

Tuesday, June 29, 2010

ഭ്രമം





മനസ്സിനുള്ളിലെ അതിശയങ്ങളുടെ
കെട്ടഴിച്ചെടുത്താല്‍,
ഏറ്റവും വിചിത്രമായത് ഭ്രമങ്ങളാണ്.



ഏതിനോടും,എന്തിനോടും,
ഏതു നിമിഷവും തോന്നുന്ന
ഭ്രമങ്ങള്‍!

അതിനടുത്ത് ഭദ്രമായിരിക്കുന്നതോ?
ജല്പനങ്ങള്‍.

ഒന്നിനോടും മമതയില്ലാത്ത മനസ്സിന്റെ,
അപൂര്‍ണ്ണവും,അപക്വവുമായ ചിന്തകള്‍.


അതുകഴിഞ്ഞാല്‍?
സ്വയമറിയാതുള്ള
ആത്മസംഘര്‍ഷങ്ങള്‍,
ആത്മസംയോഗങ്ങള്‍,
ആത്മാഭിലാഷം....
പിന്നെ,
ആത്മരോഷവും,ആത്മപ്രശംസയും!




ശ്രീദേവിനായര്‍.

Saturday, June 19, 2010

പ്രശസ്തി





പ്രശസ്തിയെന്ന സ്വയം അനുമാനം,
അപ്രശസ്തിയുടെ അളവുകോലാണത്രേ..
കീര്‍ത്തിയെന്ന പ്രഖ്യാപനമോ?
അപകീര്‍ത്തിയുടെ,നയപ്രഖ്യാപനവും!

സല്‍ പ്രവര്‍ത്തിയുടെ ഫലമോ?
സമാധാനവും!
അത്യാര്‍ത്തിയുടെ ആത്മാവിനു,
അന്ധതയുടെ വരദാനവും.


കാലാകാലങ്ങളില്‍ ,വിലപേശിവാങ്ങുന്ന
സൌഹൃദങ്ങളുടെ ,
അവസാന വാക്ക്,മരണവും!
അതു അത്മാവില്ലാത്തവനു അപ്രസക്തവു
മത്രേ!




ശ്രീദേവിനായര്‍.

Thursday, June 17, 2010

നിന്ദ






ചില്ലുപൊട്ടിയകണ്ണാടികണ്ടെന്റെ
സ്വന്തരൂപം മറന്നു ഞാന്‍.
വികൃതമായതിനുള്ളിലെന്റെ
സ്വന്തഭാവം തെരഞ്ഞു ഞാന്‍.


ആത്മതാപം മറന്നുഞാനെന്ന-
രികിലായി കണ്ടുനിന്‍,
ആത്മരോഷം പുകപടര്‍ത്തിയ
ആത്മാഹൂതികണ്ടു ഞാന്‍.


നന്ദികേടിന്‍ സ്വന്തമായ
നിന്ദകണ്ടു ചിരിച്ചു ഞാന്‍.
ആത്മതാപം കൊണ്ടുനിന്റെ
ചിതയെരിഞ്ഞതറിഞ്ഞു ഞാന്‍.




ശ്രീദേവിനായര്‍

Sunday, June 6, 2010

അര്‍ത്ഥങ്ങള്‍



പറയാനേറെയുണ്ട്..
കേള്‍ക്കാനാണധികവും.
പാണന്റെപാട്ടുപോലെ
പാഴ്ക്കഥയാവില്ലാ...


പഴമയ്ക്കു പൊന്‍ കുതിപ്പ്,
പുതുമയ്ക്കു മങ്ങലും,
പഴകിയ ജഡമായീ..
ബന്ധങ്ങള്‍ നാറുന്നു....


രാത്രിയ്ക്ക് മറനീക്കാന്‍
ലഹരിയ്ക്ക് പെണ്‍കാവല്‍
പകലിനു കൊതിതീര്‍ക്കാന്‍,
പലവട്ടം പലകാവല്‍....


വായ്ത്താരീ,മടുപ്പിച്ച,
അര്‍ത്ഥങ്ങള്‍മറക്കുന്നു..
അറിയാത്ത മനസ്സുകള്‍
പലവട്ടം പതറുന്നു.....




ശ്രീദേവിനായര്‍

Monday, May 31, 2010

മൊബൈല്‍ ഫോണ്‍



നന്ദിയില്ലാത്ത മനുഷ്യരുടെ
നിന്ദയും ജല്പനവും കേട്ടുതളര്‍ന്ന
നിസ്സഹായനായ മൊബൈല്‍ഫോണിന്റെ
വിറയാര്‍ന്ന ശബ്ദം,
എന്നോട് ചോദിച്ചു;


നന്ദിയുള്ള ഒരു മനുഷ്യനെയെങ്കിലും
നീ,യെനിയ്ക്ക് കാട്ടിത്തരാമോ?
മനസ്സില്‍ ഞാന്‍ സൂക്ഷിച്ച സര്‍വ്വവും
അവനോടു പറയാം!


എന്റെ ഭാരവും ദുഖവും തീര്‍ക്കട്ടെ!
എന്നാല്‍;
ഒളിഞ്ഞു നിന്നു കേട്ടു
നീ തളരരുത്!
നിന്റെ വിശ്വാസങ്ങള്‍ ഒരിക്കലും
കൈവിടുകയും അരുത്!




ശ്രീദേവിനായര്‍.

Monday, May 24, 2010

മൂടുപടം





എത്രയോ കാലം മറഞ്ഞിരുന്ന അറിവിന്റെ
അലങ്കോലപ്പെടുത്തിയ അകത്താളുകളില്‍,
നിറവിന്റെ മേലങ്കിയണിഞ്ഞ് ഞാന്‍
കാത്തിരുന്നു.



അറിവ്,
പലപ്പോഴും ഭീരുവായിരുന്നു.
ചപലമായ മനസ്സിന്റെ ഭീരുത്വമായിരുന്നു
പ്രണയം.



ധീരയാവാന്‍ ശ്രമിച്ചപ്പോഴെല്ലാം
മനസ്സ് വിലക്കി.
കുറ്റപ്പെടുത്തലിന്റെ മുള്‍മുനയില്‍
സ്നേഹം വിറങ്ങലിച്ചുനിന്നു.


കപടതയുടെ കുമ്പസാരക്കൂട്ടില്‍,
കുനിഞ്ഞശിരസ്സുമായി,
സ്ഥാനഭ്രംശം വന്ന ശിരോവസ്ത്രം
ഭയചകിതയായിരുന്നു!



ശ്രീദേവിനായര്‍.

Saturday, May 15, 2010

കവിയും കവിതയും.




കാവ്യമോഹനമായൊരു കവിതജനിയ്ക്കുന്നു.
വരദാനമായന്നുകവിയുംപിറക്കുന്നു!
കഥയറിയാതെ ഗദ്യം ജനിയ്ക്കുമ്പോള്‍,
കവികള്‍ മരിക്കുന്നൂ, കദനം നിരത്തുന്നൂ.


കണ്ടതും കേട്ടതും കവിതയായ്ത്തീരുമ്പോള്‍,
കവികള്‍ പെരുകുന്നൂ,കവിതകരയുന്നൂ.
കാണാത്ത അര്‍ത്ഥങ്ങള്‍ തെരയുന്നൂ കവിത,
കാലത്തെക്കാണാതെ അലയുന്നുകവിയും!


കാലഹരണമായ് ത്തീരുന്ന മോഹങ്ങള്‍
കവിതയായ് ത്തീരുന്നു ഇരുളിന്റെ മറവില്‍!
എന്തുമെഴുതുവാന്‍ ഇഷ്ടമായ് തീര്‍ക്കുവാന്‍,
പദവിതന്‍ അര്‍ത്ഥമായ്,തീരുന്നു കവിത.

അധികാരപ്പെരുമകള്‍ കാട്ടുന്നു കവിത,
സല്‍ക്കാരപ്രിയരാകുന്നു കവികള്‍.
നന്നെന്നു പറയുന്നു വാലാട്ടി നടക്കുന്നൂ,
പിന്നൊന്നു മറിയാതെ അകമേ ചിരിക്കുന്നു.


കൈനീട്ടി നില്‍ക്കുന്നൂ,കൈപ്പണം വാങ്ങുന്നൂ,
കാണാതെ നടക്കുന്നൂ,നവവീഥി തേടുന്നു.
മരണമായ് നിറയുന്നൂ ,മനമില്ലാക്കവിതകള്‍,
കാലമേ,കവിതയെ തിരിച്ചൊന്നു നല്‍കുമോ?



ശ്രീദേവിനായര്‍.

Sunday, May 9, 2010

അന്യേഷണം











മയില്‍പ്പീലിക്കാട്ടില്‍ മയിലിനെത്തേടി
ആത്മാവറിയാതെ അലയുന്നു ഞാനും,
ഒരു നിധികാണാതെ തെരയുന്നുഞാനെന്‍
ഉയിര്‍താങ്ങുമുള്ളിലെ നിധിയറിയാതെ!



വിടരും വെളിച്ചത്തെക്കാക്കും തമസ്സിന്റെ
മോഹങ്ങളായിരം ഉണരുന്നുരാവില്‍.
നിലാവായ് നിറയുന്നനീളുന്നരാവിന്റെ,
നിഴലായിഞാനെന്റെ ഉണ്മയെത്തേടി.


അമ്മയെന്നെന്നെ വിളിക്കുന്ന സത്യത്തെ
ചിന്മയമെന്നു ഞാന്‍ തിരിച്ചറിഞ്ഞു.
ഏതെന്നറിയാതെ ചിന്തയിലാഴ്ത്തുന്ന
ബന്ധങ്ങളെന്നെത്തളച്ചിടുന്നു.



ശ്രീദേവിനായര്‍

Thursday, April 29, 2010

ഓര്‍മ്മ





അകലെയെങ്ങോയെന്റെസ്വപ്ന
ത്തിന്‍ ചിറകുമേല്‍,
മരതകപ്പച്ചയുടുത്തൊരെന്‍,ഗ്രാമത്തില്‍,


ചിറകുകരിയാത്തൊരോര്‍മ്മപോലി
ന്നെന്റെ,
ചിരിക്കുന്ന തിരുമുറ്റം ഓര്‍ക്കുന്നു
ഞാനിന്നും!



പടവുകള്‍ കയറിയെന്‍ മനസ്സു പായുന്നു.
അടയാത്തകോലതന്‍ വാതിലില്‍ മുട്ടുന്നു.
അറിയാതെതുറക്കുന്നു അകമേചിരിക്കുന്നു,
അമ്മതന്‍ കാലൊച്ച ആത്മാവുകേള്‍ക്കുന്നു.


അണിയിച്ചുവച്ചൊരെന്‍ചിത്രത്തിന്‍
മുന്നിലായ്,
അണയാത്ത സ്നേഹത്തിന്‍
നെയ്ത്തിരികത്തുന്നു.


ഓര്‍മ്മപുതുക്കുവാനെന്മുറിതുറന്നുഞാന്‍,
അതിനുള്ളിലായിരം സ്വപ്നങ്ങളുറങ്ങുന്നു.


ചിരിതൂകിഉറങ്ങുന്ന പുകമറയ്ക്കുള്ളില്‍
ഞാന്‍,
കലങ്ങിയ കണ്ണോടെ കദനം
തെരയുമ്പോള്‍,


മാറാലകെട്ടിയ ഓര്‍മ്മകള്‍ നടുങ്ങുന്നു,
നിറയുന്ന കണ്ണുകള്‍ വിമ്മിക്കരയുന്നു.


ആരെയോ തെരയുന്നു,
മനമിന്നുംതേങ്ങുന്നു
വിടവാങ്ങിപ്പിരിഞ്ഞൊരു
സ്നേഹകുടീരമായ്!




ശ്രീദേവിനായര്‍.

Wednesday, April 21, 2010

യാത്ര




പിരിയാംനമുക്ക് വീണ്ടുംജനിയ്ക്കാന്‍
അനന്തതയില്‍ വച്ചു കണ്ടുമുട്ടാന്‍.
ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കാം നമുക്ക്
ഒരിത്തിരിക്കണ്ണീര്‍ തുടച്ചുമാറ്റാം.


എന്തിനായ് നമ്മളൊത്തുചേര്‍ന്നു
ദുഃഖം നല്‍കിപ്പിരിയാന്‍ മാത്രം
സ്വപ്നങ്ങളെല്ലാം വെറും മിഥ്യ
ഒരിക്കലുമെത്തിനോക്കാത്ത സത്യം.


കണ്ണീര്‍ വറ്റിയ ജീവിതത്തില്‍
നഷ്ടസ്വര്‍ഗ്ഗത്തിന്‍ കാത്തിരിപ്പില്‍
നീളുന്ന പാതയില്‍ നമ്മള്‍ വീണ്ടും
ഏകാന്തയാത്രികരായി മാറി.




ശ്രീദേവിനായര്‍.
(മേഘതാഴ്വര)

Sunday, April 4, 2010

മോഹം




ഞാന്‍ ,മൌനത്തെ പ്രണയിച്ചത്
ഏകാന്തതയില്‍ ഒരു
കൂട്ടുതേടിയായിരുന്നു.


വിവാദങ്ങളെ വര്‍ജ്ജിച്ചത്,
വിഷാദസ്മരണകളെ
ഒളിപ്പിക്കാനായിരുന്നു.


മഞ്ഞുത്തുള്ളിയെ മോഹിച്ചത്,
നൈര്‍മ്മല്യത്തോടുള്ള
അഭിനിവേശത്താലായിരുന്നു.


മലനിരകളെ നോക്കിനിന്നത്,
തടവറകളില്‍ നിന്നുള്ള മോചനം
തേടിയായിരുന്നു!



ശീദേവിനായര്‍.

Friday, March 26, 2010

അംഗുലീയം


ചിരിയ്ക്കാതെചിരിച്ചെന്നെ
ചിരിയില്‍മയക്കിയ,
ചിത്രാംഗുലീയമേ,ഓര്‍ത്തുനോക്കൂ...
ചില്ലലമാരയില്‍ ചിരിതൂകി നില്‍ക്കുമീ..
ചിത്രത്തില്‍ നീ അനുരാഗിയായോ?

ചിലമ്പുന്ന വാക്കുകള്‍ പലവട്ടം ചൊല്ലിനീ..
ചിലയ്ക്കാതിരിക്കുവാന്‍ പഠിച്ചുമെല്ലേ..
ചിരിതൂകീ നിന്നുനീ,അടയാളമായിയെന്‍,
ചിന്തയില്‍ മായാത്ത മനസ്സുമായീ..

ചിലനേരം വിതുമ്പീ ചിലനേരം പിണങ്ങീ,
ചില മാത്രയെങ്കിലും പ്രണയാര്‍ത്ഥിയായ്.
ചപലയാമെന്നുടെ വിരല്‍തൊട്ടുണര്‍ത്തിനീ..
ചിരകാല ബന്ധുവായ് മാറിയെന്നില്‍..


ശ്രീദേവിനായര്‍

Tuesday, March 16, 2010

യാഗം



വിരഹാഗ്നിയുടെ ധൂമപടലങ്ങളില്‍
വിഷമവൃത്തങ്ങള്‍ വിഷയലഹരിയുടെ
കുങ്കുമം തൊട്ടു.

യാഗം നടക്കുന്ന മനസ്സിനെ വാരിപ്പുണരാന്‍
മഴമേഘം അശക്തമായിരുന്നു.

സ്വയം തീര്‍ത്ത ചിതയില്‍
കത്തിയമരാന്‍ ശ്രമിക്കുന്നവിഷാദം
ഭൂമിയുടെ സാന്ത്വനം തേടുകയായിരുന്നു.




ശ്രീദേവിനായര്‍.

Friday, March 5, 2010

സമസ്യ





ഓരോ നിമിഷവും ഓരോസമസ്യയാണ്.
ഉത്തരമില്ലാത്ത സമസ്യ.
ഓരോ ജന്മവും,ജീവിതവും അറിവുകള്‍
ക്കപ്പുറം മിഥ്യസങ്കല്പങ്ങളിലും.



അറിവുതേടി അകലങ്ങളില്‍നടന്നു.
കാവിസഞ്ചിയില്‍ കദന ഭാരം.
തൂലികയില്‍ ജീവിതഭാരം.



സന്യാസത്തിനും,ജീവിതത്തിനുമിടയില്‍
വീര്‍പ്പുമുട്ടുന്ന അഭിലാഷങ്ങള്‍.
എങ്ങോട്ടുതിരിയണമെന്ന ആശങ്ക.

നാലുപാടും തിരിയുമ്പോള്‍,
കഴുത്തിന്റെ കഴിവില്‍
അവിശ്വാസം!




ശ്രീദേവിനായര്‍.

Tuesday, February 23, 2010

വിശ്വാസം





വിശ്വാസം സോപ്പുകുമിള പോലെയാണ്,
എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തകരാം.


കണ്ണടച്ചു വിശ്വസിക്കുകയെന്നാല്‍;
കണ്ണടച്ചാല്‍,മാത്രമേ വിശ്വസിക്കാനാവൂ..
എന്നോ?

സൌഹൃദത്തിന്റെ മണല്‍പ്പരപ്പില്‍,
ചതിയുടെ കരിക്കട്ടകള്‍ വിതറുമ്പോള്‍;
അവിടെ ഒരു ബന്ധം തകരുന്നു.
പകരം കനല്‍ക്കട്ടകള്‍ രൂപം കൊള്ളുന്നു.


ഇപ്പോള്‍;
വിടവാങ്ങലിന്റെ വിതുമ്പലുകളില്ല,
രോഷത്തിന്റെ നിശ്വാസങ്ങള്‍ മാത്രം!



ശ്രീദേവിനായര്‍

Friday, February 12, 2010

പ്രണയദിനം









ഒരുപൂവിതള്‍ നുള്ളിപ്രണയത്തെകാക്കുക,
മറുപൂവിതളിലെ വിരഹത്തെഓര്‍ക്കുക.
പ്രണയത്തെക്കണ്ടൊരുകണ്ണുകള്‍കൊണ്ടുനീ,
വിരഹത്തെക്കണ്ടുള്ളില്‍ സൂക്ഷിച്ചുവയ്ക്കുക!



പ്രിയമായൊരാള്‍വന്നുകാത്തുനിന്നതാം
കാലത്തെയപ്പാടെ വിസ്മരിച്ചീടുക.
പ്രേമത്തിന്‍ പാഴ്വാക്കുചൊല്ലിവിളിച്ചൊരു,
പ്രണയിയെക്കാണാതെ വാതിലടയ്ക്കുക.


മറവിതന്‍ മായയില്‍ പ്രേമത്തെക്കണ്ടൊരു
കാമുകനെനീഓര്‍ക്കാതിരിക്കുക,
ജീവിതവല്ലരി പൂത്തുലഞ്ഞീടുന്ന
പൂങ്കാവനത്തെ തേടാതിരിക്കുക...!



ശ്രീദേവിനായര്‍.

Saturday, February 6, 2010

സ്നേഹപ്പുഴ

സ്നേഹപ്പുഴത്തീരത്തു വന്നടിഞ്ഞ
പ്രണയ ദാഹികളുടെ ശരീരം,
മോഹഭംഗത്തിന്റെ മത്സ്യങ്ങള്‍
കൊത്തിപ്പറിച്ച് വികൃതമാക്കിയിരുന്നു.

മോഹപ്പുഴയില്‍ ഒഴുകിനടന്നതാകട്ടെ,
ആശയുടെ തെളിനീരില്‍ അലിയാത്ത
മണല്‍ത്തിട്ടയില്‍ തടഞ്ഞുനിന്നു.


പ്രേമസാഗരം നീന്തിക്കയറിയവരാകട്ടെ,
കാമതാപത്താല്‍ ജ്വരബാധിതരും ആയിരുന്നു.
മറഞ്ഞുനിന്ന് നോക്കിരസിക്കുകയായിരുന്നൂ
അന്ധതമസ്സെന്ന കാമുകന്‍.

അവന്റെ പുറംകാഴ്ച്ചമറഞ്ഞിരുന്നെങ്കിലും
അകക്കണ്ണു തുറന്നുതന്നെയിരുന്നു.
അത് വഞ്ചനയുടേതുമാത്രമായിരുന്നു!




ശ്രീദേവിനായര്‍

Wednesday, February 3, 2010

നീ...




മനസ്സിന്റെ മറവിയിലറിയാതെ വച്ചൊരു
മനതാരിന്മോഹങ്ങള്‍ മറന്നുപോയീ....
മറവിതന്‍ ചാരെ തപസ്സുമായ് നീയന്നു
മറക്കാതിരുന്നെന്‍ കുടീരമൊന്നില്‍.


ഇറ്റിറ്റുവീഴുംകണ്ണുനീര്‍ത്തുള്ളിയാല്‍
കഴുകീയതിന്മീതെനിന്‍കുറ്റബോധം...
അലയുവാനാകാത്ത ചിന്തതന്‍ ചാരെ
അലിയാത്തൊരാമനമന്നലിഞ്ഞുതീര്‍ന്നു.


സ്മരണതന്‍ ചാരെനീനട്ട തേന്മാവില്‍
പൂക്കള്‍ വിരിഞ്ഞുണ്ണിമാങ്ങയായീ..
ഇനിയെത്രകാലം കാക്കണമതിനുള്ളില്‍
വിരിയുംതേന്‍ കനിപക്വമാവാന്‍?



ശ്രീദേവിനായര്‍

Sunday, January 31, 2010

എങ്കില്‍?



ചിന്തകള്‍ക്ക് വെന്തുതീരാനുള്ള കഴിവ്
ഉണ്ടായിരുന്നെങ്കില്‍?
എവിടെയോ നമുക്ക് വേണ്ടി ഒരാള്‍
കാത്തിരിക്കുന്നുവെങ്കില്‍?
ഓര്‍ക്കാന്‍ മനസ്സ് വെമ്പുന്നുവെങ്കില്‍?

നഷ്ടപ്പെട്ട ബാല്യകൌമാരയൌവ്വനം
മനസ്സിന്റെ മായാവലയത്തിലൊരാളെ
വേട്ടയാടപ്പെടുന്നുവെങ്കില്‍?

ജീവിതം പ്രതീക്ഷയുണര്‍ത്തുന്നു!


ശ്രീദേവിനായര്‍

Monday, January 25, 2010

മോചനം



വസ്ത്രാഞ്ചലത്താല്‍ മറയ്ക്കാന്‍ ശ്രമിക്കുമെന്‍
നഗ്നമാം മേനിയില്‍ തീപടര്‍ത്തീ,
പിച്ചിപ്പറിച്ചവന്‍ രോഷത്തിന്‍ വിത്തുകള്‍
പാകുവാന്‍ വീണ്ടും നഗ്നയാക്കീ.


ഇറ്റിറ്റുവീഴും വിയര്‍പ്പിലെന്‍
വിഴുപ്പുപോലും പരിതപിച്ചു.
ദുശ്ശാസനനായ് വീറുകാട്ടിയവന്‍
ഉള്ളില്‍ ഞാനൊരു പാഞ്ചാലിയും.


രക്ഷയ്ക്കായെത്താന്‍ കഴിയാതെ അഞ്ചുപേര്‍
പഞ്ചഭൂതങ്ങളായെന്നില്‍ ഒത്തുചേര്‍ന്നു.
ഞെട്ടറ്റ അഞ്ചിതള്‍പ്പൂവുപോല്‍ മാനസം
പഞ്ചാഗ്നി മദ്ധ്യേ കൊഴിഞ്ഞുവീണു.



ശ്രീദേവിനായര്‍.
(മേഘതാഴ്വര)

Tuesday, January 19, 2010

അന്വേഷണം.

ജീവിതത്തിന്റെ അര്‍ത്ഥം തേടിഞാന്‍
ജീവനിലേയ്ക്കു ചെന്നു.
മനുഷ്യന്റെ മനസ്സ് കാണാന്‍ അവന്റെ
കണ്ണുകളിലേയ്ക്കു നോക്കീ.

ആത്മാവിനെയറിയാന്‍ ആശയങ്ങളി
ലേയ്ക്കു ചെന്നു.
ആശ്രയമില്ലാത്ത ജീവിതത്തിന്റെ
അവകാശികളില്‍ ആത്മാവിനെത്തേടി.

അനുവാദമില്ലാത്തിടങ്ങളിലൊക്കെ
ഔത്സുക്യത്തോടെ കടന്നുചെന്നു.
എന്നിട്ടും;
കണ്ടില്ല അന്വേഷണവസ്തുവിനെ!



ശ്രീദേവിനായര്‍

Friday, January 15, 2010

സൂര്യന്‍

പ്രകാശമേ നീ ,
അലിയൂ നിലാവിലായ്...
ഇനി എത്രകാത്തിരിക്കണമൊന്നു
മുകരുവാന്‍?

പകലില്‍ ഒരു രാത്രിയും,
വെയിലില്‍ ഒരു സന്ധ്യയും,
നിശബ്ദതയിലൊരു സംഗീതമായ്..

നിശ്വാസത്തില്‍തണുപ്പുമായ്,
ശ്വാസത്തില്‍കുളിര്‍മ്മയായ്...
അനുഭവത്തിലിന്നൊരു
അനുഭൂതിയായ്....

പറവകള്‍ക്ക് നിറവ്,
ഉരഗത്തിനോകനിവ്.
വൃക്ഷത്തിനു മൌനം,
മാരുതനിന്നു നിശ്ചലന്‍.

അറിയാതെയറിയുന്നു
നിന്നെ ഞാന്‍ പ്രപഞ്ചമേ...
അലിയുന്നു നിന്നില്‍ ഞാന്‍
മറ്റൊരു ഗ്രഹണമായ്.


ശ്രീദേവിനായര്‍.

Monday, January 11, 2010

പ്രശസ്തി




പ്രശസ്തിയുടെ അരമനകളിലെല്ലാം
ആരുമറിയാതെ ഒരു ഏണി ചരിഞ്ഞി
രിക്കുന്നുണ്ടായിരുന്നു.


കാരണമില്ലാത്ത കാര്യങ്ങള്‍ക്കായി
കരണം മറിഞ്ഞ പലരും
പടികളില്‍ മറന്നുവച്ചുപലതും
നിറം മങ്ങിയ നിഴലുകളായി
പതിയിരുന്നു മടുത്തു.


പടവുകള്‍ കയറാന്‍ ഉപയോഗിച്ച
ഏണി,
വെള്ളിപൂശി,സ്വര്‍ണ്ണം പൂശി
സൂക്ഷിക്കാന്‍ ആരും തുനിഞ്ഞില്ല.
എന്നാല്‍,
സ്വയംവെള്ളപൂശാന്‍ മറന്നതുമില്ല!



ശ്രീദേവിനായര്‍

Wednesday, January 6, 2010

കാത്തിരിപ്പ്





പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടുഞാന്‍
നിന്നെ മെനഞ്ഞു.
പഞ്ചബാണംകൊണ്ടു നിന്നില്‍
മലര്‍ശരമെയ്തു.
പഞ്ചഭൂതങ്ങളില്‍ നിന്നെമാത്രം
ദര്‍ശിച്ചു.



എന്നിട്ടും പ്രപഞ്ചസത്യം
എന്നെമായയാക്കി
നിന്നിലലിയാന്‍ അനുവദിച്ചില്ല.


കാത്തിരുന്നതെന്തിനെയാണെ
ന്നറിഞ്ഞപ്പോള്‍,
കാത്തിരിപ്പിനെത്തന്നെഞാന്‍ വെറുത്തു.



അഴലുകളെ അലകളാക്കി,
കരയെ കാമുകനാക്കി,
കാത്തിരിക്കാന്‍
കടലിനു മാത്രമേ കഴിയൂ.



ശ്രീദേവിനായര്‍