Thursday, November 28, 2013

വിധി വിളക്ക്




എങ്കിലും നിഷ്ഫലമീജന്മപന്ഥാവില്‍
എത്രയോ വന്മരം കടപുഴകിവീണു,
എന്നിട്ടുമെന്തേയീ ജന്മത്തിന്നോരത്ത്
നീ നട്ട ചെറുമരം തളിരണിഞ്ഞൂ?

ഉത്തരമില്ലുത്തരമില്ലൊന്നുപോലും
നിന്‍ ചെയ്തികള്‍ ചിന്തിപ്പതാനാര്‍ക്കറിവൂ?
ഒന്നറിയുന്നുഞാനൊന്നുമാത്രം നിങ്കര്‍മ്മങ്ങള്‍
മന്ത്രരൂപത്തിലെന്നന്തരംഗം;

ഇന്നുഞാനിന്നെന്നെയറിഞ്ഞിടാത്തൊരു
നിന്നെയറിയുവാനുള്ള വൃഥാശ്രമത്തെ,
നിന്നുയിര്‍ എന്നില്പടര്‍ത്തിയ ശക്തിതന്‍
അര്‍ത്ഥത്തിന്‍ വ്യാപ്തിയില്‍ ഞാനറിവൂ!

ഒന്നുമാത്രമാണതൊന്നുമാത്രം ഞാന്‍
ശ്വാസനിശ്വാസത്തിലോര്‍ത്തെടുപ്പൂ,
ഉന്മത്തചിത്തത്തിന്നാധാര ശിലയില്‍ നാം,
എന്തിനായ് വയ്ക്കുന്നൂ വിധി വിളക്ക്?




ശ്രീദേവിനായര്‍  .

Thursday, November 7, 2013

ഉണ്മ




നിണംകൊണ്ടു പൊതിയാംനിന്നാത്മാവിനെയിന്നുഞാന്‍
മാംസത്തിന്‍ മാസ്മര ലഹരിയാല്‍ തലോടിടാം,
എങ്കിലുമസ്ഥികള്‍കുത്തിനോവിച്ചെങ്കിലോ
പ്രണയത്തിന്‍ ശക്തിയില്‍ വിസ്മരിച്ചീടുനീ!

പ്രണയമെന്നെന്നും നമുക്കു കൊണ്ടാടുവാന്‍
വിരഹിയാമെന്നുടെ ഉടല്‍ തഴുകീടുക,
അന്തരാത്മാവിനെക്കണ്ടുഞെട്ടാതെനീ
മധുരസ്മരണയാല്‍ വിരഹിയായ് ത്തുടരുക!

ഒരുനാളിലുണ്മയാലൊത്തുചേര്‍ന്നെങ്കിലോ,
ശപ്തമീ മിഥ്യതന്‍ ചിന്ത മറക്കുക
എവിടെയോ കണ്ടൊരു സ്വപ്നകുടീരത്തിന്‍
അരികിലായ് കാണുമെന്‍ ഓര്‍മ്മനിന്‍ സ്മരണയില്‍  .

പിരിയുവാനാവാത്ത ആത്മബന്ധങ്ങളില്‍
തുടരുവാനാവാതെ കുഴയുമീ ജീവിതം,
എങ്കിലുമാത്മാവിന്‍ ശക്തമാം വീചിയില്‍
അലതല്ലിയലസമായ് ഒഴുകുന്നു കദനങ്ങള്‍ !



ശ്രീദേവിനായര്‍