Friday, September 18, 2009

അറിവ്







സങ്കല്പത്തില്‍ സമരസപ്പെടാനുള്ള
സാമാന്യബോധം ,
മനുഷ്യമനസ്സിന്റെ എക്കാലത്തെയും
മോഹം.


പുഞ്ചിരിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന
ഉപചാരം,
നിമിഷങ്ങളുടെ ദീര്‍ഘശ്വാസത്തില്‍
ഹൃദയം കവരുമ്പോള്‍,
നാളത്തെ പകല്‍ ചിന്താമൂകമാകുന്നു.



ഇന്നലെകള്‍ ചിന്താശൂന്യമാകുമ്പോള്‍
പലതും മറവിയെപ്പുണരുന്നു.



പക്വതവന്ന ബന്ധങ്ങള്‍ക്ക് പറയാന്‍
വാക്കുകള്‍ അധികമില്ല;
പക്ഷേ കാണാന്‍ കണ്ണുകള്‍ ധാരാളം.
മോഹങ്ങള്‍ അതിലധികം;എന്നാലോ
സമയം തീരെക്കുറവ്!



എന്റെ സ്നേഹിതന്‍ സമ്പന്നനായിരിക്കണ
മെന്ന് ഞാന്‍ മോഹിക്കുന്നില്ല;
കാരണം,അവന്റെ സമയം കണക്കു
കൂട്ടലുകള്‍ക്കുമാത്രമുള്ളതാകാം!



എന്നാല്‍ ബുദ്ധിമാനായിരിക്കണം
എന്തെന്നാല്‍,
അവനില്‍ക്കുടി ഞാന്‍ ലോകത്തെ
മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നു.
എന്നെയും...!



ശ്രീദേവിനായര്‍

Tuesday, September 15, 2009

ഓര്‍മ്മകള്‍




കാലം കുറിച്ചൊരു കമനീയ ചിന്ത...
കദനം നിറഞ്ഞൊരു കണ്ണീരിന്‍ കവിത..
കാണാതെപോയൊരു കനവിന്റെ നിഴലായ്
കണ്മണീ നീയിന്നും തെരയുന്നുയെന്നെ..



ചിന്തകളൊരുകാലം വ്യര്‍ത്ഥമായ് തീരാം..
ഓര്‍മ്മയിലെന്നുംഞാനന്യയായ് മാറാം...
അറിയാതെകൈമോശംവന്നൊരു മാനസം
അലിവായീതേങ്ങും ഇനിയുള്ളകാലം..


ശ്രീദേവിനായര്‍

Friday, September 11, 2009

വലുതും ചെറുതും




ആരു വലിയവന്‍ എന്ന് ചിന്തിച്ചഞാന്‍
ചിന്തകളെ ഏകാന്ത ചിന്തകളാക്കി,
ആകാശത്തോളം ഉയരത്തില്‍ പ്രതിഷ്ഠിച്ചു.



ആശ്രിതന്മാര്‍ നിരന്നുനില്‍ക്കുന്ന
പടിവാതില്‍ ഉള്ളവരോ?
അരുമയായ അംഗരക്ഷകര്‍
അനുഗമിക്കുന്നവരോ?


എത്ര ശ്രമിച്ചിട്ടും മനസ്സിലാക്കാന്‍
കഴിയാത്ത സത്യം;
യഥാര്‍ത്ഥ അറിവ് എന്ത്
എന്ന്തന്നെയായിരുന്നു.


ശത്രുവിന്റെ ശത്രു മിത്രമെന്നും,
ശത്രുവിന്റെ മിത്രം ശത്രുവെന്നും,
ചിന്തിക്കുന്ന ജനതയുടെ ആത്മാവ്
എവിടെ ഞാന്‍ വീണ്ടും ചിന്തിച്ചു.


നെറ്റിയില്‍ പേരെഴുതാത്തതൊന്നും
ചന്തയില്‍ വില്‍ക്കപ്പെടില്ലയെന്ന സത്യം
ഞാന്‍ വീണ്ടും മനസ്സിലാക്കി.



ഉല്‍പ്പന്നത്തിന്റെ കാമ്പിലല്ല,
കഴമ്പിലല്ല,
കാര്യമെന്നും അതിന്റെ പേരിലാണെന്നും
ഉള്ള സത്യവും കണ്ടറിഞ്ഞു.



വിലപിടിപ്പുള്ള കുപ്പിയിലെ മലിനജലം
മുന്തിയ പനിനീരിനെപ്പോലും തോല്‍പ്പി
ക്കുന്നത് നോക്കിനിന്നു.

കൂടുതല്‍ചിന്തിച്ചാല്‍
ഞാന്‍ചിന്തകനാവില്ലല്ലോ?

“ചിതലരിച്ച എന്റെ ചിന്തകളെ
ഉറങ്ങാന്‍ അനുവദിച്ച ഞാന്‍
അവ എന്നെങ്കിലും ഉണരുന്നതുവരെ
കാത്തിരിക്കാന്‍ തീരുമാനിച്ചു.“


ശ്രീദേവിനായര്‍

Monday, September 7, 2009

സത്യം


ഞാന്‍,
സ്വര്‍ണ്ണത്തെ തിരിച്ചറിഞ്ഞത്
ചെമ്പിന്റെ അനുഭവത്തിലൂടെ
ആയിരുന്നു.


തങ്കത്തെ കണ്ട് വിസ്മയിച്ചത്,
വെള്ളിയുടെ മാസ്മര ലോകത്ത്
വച്ചാണ്.


കരിയില്‍മറഞ്ഞ കനലിന്റെ ശോഭ
ഒരു കുഴലിലൂടെ തെളിയിച്ചവനെ
നോക്കിനിന്നു.


മൂടിവച്ച സത്യത്തിന്റെ ചാരം
ഊതിക്കളയുന്ന അവനെ,
കണ്ണ് ചിമ്മാതെ നോക്കിനിന്നു.


അവനെ ഞാന്‍ “സത്യമെന്ന്“ വിളിച്ചു.....




ശ്രീദേവിനായര്‍.


Sunday, September 6, 2009

അറിവുകള്‍




അറിയാത്ത ഭാഷ,അറിയാത്ത
ബന്ധം പോലെ.
അകലുന്ന നിമിഷം ,അറിയുന്ന
നൊമ്പരം പോലെ.


അറിവിന്റെ അനുഭവം അനുവാ
ചക ഹൃദയം പോലെ;
അലിയുന്ന രാഗവായ്പുകളില്‍
കിനാക്കളുടെ തൂവല്‍ സ്പര്‍ശം.



അമാവാസിയുടെ ഇരുളിലും
പൌര്‍ണ്ണമിത്തിളക്കം.
പുഞ്ചിരിക്കുന്ന ചുണ്ടുകളില്‍
കണ്ണുനീരിന്റെ ഉപ്പുരസം.


അണയാത്ത ദീപം പോലെ,
അലയുന്ന നിശ്വാസത്തില്‍
തളരാത്ത മുകുളം പോലെ,
അറിവിന്റെ അമരത്ത് അജ്ഞാത
അനുഭവങ്ങള്‍.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന
നഭസ്സിലെ,
അഭിനയക്കാരനായ മേഘത്തെപ്പോലെ
അറിവുകള്‍ പലതുമെന്നെ
മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു!




ശ്രീദേവിനായര്‍

Sunday, August 30, 2009

തിരുവോണം

എല്ലാസുഹൃത്തുക്കള്‍ക്കും
എന്റെ സ്നേഹത്തോടൊപ്പം,
“ഓണാശംസകള്‍!“


ഓണനിലാവു പകര്‍ന്ന സന്ധ്യ...
ആലോലമാടിത്തളര്‍ന്ന സന്ധ്യ...
നറുമ്പട്ടുചേലയുടുത്തരാത്രി....
നിലാമഴയില്‍ കുതിര്‍ന്ന രാത്രി....


ഉത്രാടപ്പൂമഴചൊരിഞ്ഞുനിന്നു....
തിരുവോണമായ് നിറഞ്ഞുനിന്നു..
തിലകമായ്,തിളക്കമായ്,പൊന്നോണമായ്..
മാവേലിമന്നനെ,കാത്തുനിന്നു...


മലയാളിമനസ്സിന്റെ മധുരോര്‍മ്മകള്‍..
മനതാരിലെന്നും തിരുവോണമായ്....
അകതാരിലായിരം ആശകളായ്..
അവസാനമില്ലാതെ കാത്തുനില്‍പ്പൂ....


ശ്രീദേവിനായര്‍.

Friday, August 14, 2009

ഭാഷ




മനസ്സില്‍ തൊടുന്ന വരികളില്‍
ഞാനെന്റെ ഹൃദയത്തിന്‍ ഭാഷ
എഴുതിവച്ചു.


ഹൃത്തടം തഴുകിവന്ന കാറ്റില്‍
മധുരനൊമ്പരത്തിന്റെ വാസന.
ഒരിക്കല്‍ കാത്തിരുന്ന കാലത്തിന്റെ
കമനീയ വഴികളില്‍;


കാരിരുമ്പിന്റെ മുള്ളാണികള്‍
ക്രൂരമായെന്നെ നോവിക്കുന്നു.
നല്‍കാന്‍ കരുതിവച്ചതെല്ലാം
ഇന്നും മനസ്സില്‍ ഒളിഞ്ഞിരിക്കുന്നു.


മിന്നല്‍ പ്രവാഹത്തെ പിടിച്ചെടുക്കാന്‍
വെമ്പുന്ന കാന്തത്തെപ്പോലെ,
ജീവനെ കാത്തുനില്‍ക്കുന്ന
ചിന്തകളില്‍ ചൂടിന്റെ ഉഷ്ണരസം.
ആര്‍ദ്രതയുടെ നയനരസം.


കാഴ്ച്ചകള്‍ക്കപ്പുറം കടം വാങ്ങിയ
വികാരങ്ങളുടെ മേല്‍ക്കുപ്പായം,



ഉമിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന
അരിയുടെ മഹത്വം,
നീറുന്ന ഉമിക്കുള്ളിലെ പൊന്നിന്
കാണില്ലെന്ന അനുഭവ വിശ്വാസം!





ശ്രീദേവിനായര്‍