Sunday, July 6, 2014

മൌനനൊമ്പരം



കണ്ടൂഞാന്‍ നിന്‍ കണ്ണുകളില്‍
മൂകമാം ഹൃദയവിലാപം,
പറയാതെപറയുന്നൊരു
വ്യര്‍ത്ഥമാം  ജീവരഹസ്യം!

അറിയുന്നൂ നിന്‍ ഹൃദയ വികാരം
മൃദുലമാം താളനിബദ്ധം,
എന്‍ നെഞ്ചില്‍ചേര്‍ന്നിരിക്കും
നിന്‍ ഹൃത്തിന്‍ ഹൃദയമിടിപ്പായ്....

നോവിന്റെ ഗദ്ഗദമായ്
എന്നുള്ളില്‍അലിഞ്ഞുചേര്‍ന്നു....
ശരിയേത് അരുതേത്?    നീ
അലിവായ് എന്നില്‍ നിറയുന്നൂ!



ശ്രീദേവിനായര്‍

Monday, June 2, 2014

സത്യം



മനസ്സ് കൊണ്ടു ശരീരത്തെയും,
ചിന്തകൊണ്ട് അഹങ്കാരത്തെയും
ഭസ്മമാക്കുന്ന വികാരത്തെ തെരഞ്ഞു
ഞാന്‍ വിവശയായി!

കണ്ണുകൊണ്ട്  മനസ്സ് അറിയാനും,
അഹിംസകൊണ്ട്  ഹിംസചെയ്യാനും
എന്നെ പഠിപ്പിച്ചത് ആരാണ്?

ഗഹനമായ ചിന്തകളില്‍ ഗുപ്തസത്യങ്ങളില്ലെന്നും
ഭൂമിയും ആകാശവും കടലിന്റെ രൂപം തന്നെയെന്നും
ആരാണ്  എന്നെ പഠിപ്പിച്ചത്?

സത്യമേത് മിഥ്യയേത് ?ജനനവും  മരണവും
ഒന്നു തന്നെയല്ലേ?
അതും അറിയില്ല,ഭ്രാന്തമായ ചിന്തകള്‍
 ശരീരത്തെ വിഴുങ്ങാന്‍ 
തയ്യാറെടുക്കുകയാണോ?




ശ്രീദേവിനായര്‍

Tuesday, April 29, 2014

വൈചിത്ര്യം



ഉള്ളിലായ്ത്തേങ്ങിയൊരലകടലെങ്കിലും
കണ്ടുത്തുംഗമാത്മാവിന്‍ ഹിമവല്‍ പ്രദേശം.
കണ്ടുഞാനുള്ളത്തിന്‍ വൈവിദ്ധ്യഭാവം,
കാണാതെയെന്നന്തരംഗം തപിച്ചു.

വൈചിത്ര്യമെന്തെന്നറിയാതെഞാനിന്ന-,
അകക്കണ്ണിലാകാശം അളന്നങ്ങെടുത്തു;
ഭൂമിയെക്കാണാതുഴലുന്ന ജീവന്റെ
ആദിയിലെന്തെന്നറിയാന്‍ ശ്രമിച്ചു.

ആരുഞാനാരെന്നറിയാനൊരുങ്ങീ
ആരോരുമില്ലാത്തൊരംശമായ് മാറി.
എന്നന്തരംഗത്തിന്നവസാനരംഗം,
പിരിയാന്‍ മടിക്കാതെ  ജീവന്‍ തുളുമ്പീ.....



ശ്രീദേവിനായര്‍  .

Sunday, April 13, 2014

വിഷുക്കണി



മയിലാഞ്ചിയും,മാതളവും  പിന്നെ
മലയാളമണ്ണിന്റെ മാമ്പഴവും,
മായാതെ കാലങ്ങളായുണരുംഒരു
വിഷുപ്പക്ഷിയെ ക്കണ്ടുണരാന്‍...

ബാല്യകൌമാരസ്വപ്നങ്ങളില്‍,ഞാന്‍
വിഷുപ്പക്ഷിയായുണരുമ്പോള്‍
ഒരുകുലകൊന്നപ്പൂവിനെയോര്‍ത്തെന്റെ,
മനവും,തനുവും ഇടറുന്നോ?

കൊന്നപ്പൂവിനെമോഹിച്ചകാലങ്ങള്‍,
കൈനീട്ടത്തിന്‍ സ്മരണകളായ്..
“ഒരു തുളസിക്കതിര്‍കൊണ്ടെന്റെമോഹത്തിന്‍
പടിവാതില്‍ ,ഞാനിന്നു ബന്ധിക്കാം!“


“എല്ലാപ്രിയപ്പെട്ടവര്‍ക്കും എന്റെ 
വിഷു ആശംസകള്‍“

ശ്രീദേവിനായര്‍

Sunday, April 6, 2014

രാവിന്റെ രോദനം




രാവിന്‍ കിളിക്കൂടുകള്‍ തോറുമൊരു,
രാക്കിളിപ്പാട്ടിന്‍ രോദനം.
രാവേറിയായി നിലവിലും നിണമൊത്ത
നോവിന്‍ നിഴല്‍ വേദന!

പിടയും മനസ്സിന്‍ ചിറകുകള്‍
പിണരുകള്‍ പോലെയുള്ളിലായ്..
ചിറകുവിടര്‍ത്തിയമരുവാന്‍,
ചിതയിലെച്ചൂടുതെരഞ്ഞുവോ?

കൊക്കുരുമ്മിയൊതുങ്ങിയിരിക്കുവാന്‍,
ചിറകുവിടര്‍ത്തിപ്പറന്നുയരുവാന്‍,
അടയിരുന്നുകുരുന്നുണര്‍ത്തുവാന്‍,
ഇണയെത്തേടിയലഞ്ഞൊരു
 കിളിക്കൂടൊഴിഞ്ഞു നിശബ്ദമായ്..


ശ്രീദേവിനായര്‍

Saturday, March 15, 2014

പ്രകൃതി

കണിക്കൊന്ന പൂത്തുലഞ്ഞു,
കാലത്തിന്‍ മുന്‍പേനിന്നു.....
കാണാത്തസ്വപ്നമെല്ലാം
കാത്തിരിക്കാനുള്ളം ചൊല്ലീ....

കണിവെള്ളരിപച്ചപുതച്ചു,
കാലവും കുളിരുകോരീ,
കാതരയായ് നിന്നതെന്നല്‍
കാട്ടരുവിയെത്തേടിയലഞ്ഞു...

കാലം മറന്ന സന്ധ്യ,
കദനങ്ങളൊളിച്ചു വച്ചു.....
കാമുകിയായ് കാര്‍മുകിലും,
കണ്ണിണയാല്‍ കവിതചൊല്ലീ....


ശ്രീദേവിനായര്‍   

Friday, February 14, 2014

ആറ്റുകാലമ്മയ്ക്ക് പ്രണാമം

അഞ്ജന ശിലയില്‍ കൊത്തിവയ്ക്കാം,നിന്‍ രൂപം.....
അഞ്ചിതള്‍പ്പൂവും.....നടയ്ക്കുവയ്ക്കാം........
അംഗനമാരുടെയിംഗിതമറിയും,
ആറ്റുകാലമ്മേ  നീ  ശരണം!

അറിവിന്‍ പൊരുളേ,അലിവിന്‍ നിറവേ...
കനിയുക എന്നില്‍ നിറവായീ,
അഭയം നീയേ,ശരണം നീയേ..
സര്‍വ്വാഭീഷ്ടപ്രദായിനീ....... നീ!

അടിമലരിതളില്‍ അഭയം തേടും,
അടിയൊനരഭയം നീ നല്‍കൂ.....
അറിവായ്,നിറവായ്,അലിവായ്,എന്നും,
മനസ്സില്‍ നിറയൂ അമ്മേ.......നീ......


ശ്രീദേവി നായര്‍