Wednesday, October 26, 2011

ദീപാവലി




ദീപാവലി എന്റെ മോഹാവലി,
മോഹങ്ങള്‍ കോര്‍ത്തൊരു ദീപാവലി ;
ദീപത്തിന്‍ മോഹങ്ങള്‍ കാണാത്തൊരീ-
മണ്ണിന്‍,മോഹത്തിന്‍ താഴ്വര ദീപാവലി.


പുഞ്ചിരി തൂകുമീ ദീപാവലി,
കാതടച്ചീടുമീ നാദാവലി,
കണ്ണീരു കാണാത്ത ജ്വാലാവലി,
വെണ്ണീറായ് തീരുന്ന ശോഭാവലി.

ദീപങ്ങള്‍ ദീപങ്ങള്‍ കണ്‍ തുറന്നീടുന്ന,
വിണ്ണിന്റെ പുണ്യമീ,ദീപാവലി.
മണ്ണിന്റെ  മക്കള്‍ക്കു ഹര്‍ഷമായെത്തുന്നു,
വര്‍ഷത്തിലൊന്നായ് ദീപാവലി.



“എല്ലാ പ്രിയപ്പെട്ടവര്‍ക്കും  എന്റെ  ദീപാവലി
ആശംസകള്‍“


ശ്രീദേവിനായര്‍

Monday, October 17, 2011

ത്രിമൂര്‍ത്തികള്‍




ഞാനൊന്നും കണ്ടില്ല.
കണ്ടതെല്ലാം എന്റെ  മനസ്സാണ്.
മനസ്സിനപ്പുറം കണ്ട കാഴ്ചകള്‍;
കണ്ടതാരാണെന്ന് ഇപ്പോഴും
എന്റെ ശരീരം അറിയുന്നില്ല.


മനസ്സ്,ശരീരം,ആത്മാവ് ഇതെല്ലാം
പരസ്പരം കോര്‍ത്തിണക്കിയത്
ആ‍രായിരിക്കാം?

തോന്നലുകള്‍ മാത്രമാണെങ്കില്‍
അതിന്റെ ഉറവിടം അന്യേഷിക്കുന്ന എന്നെ
സഹായിച്ചതാരാണ്?


മനസ്സോ?ശരീരമോ?ആത്മാവോ?
അന്യേഷണം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു;
എന്നിലെ ത്രിമൂര്‍ത്തികള്‍  !




ശ്രീദേവിനായര്‍  .

Wednesday, October 5, 2011

ദേവി




നാദബ്രഹ്മമേ,പരബ്രഹ്മമേ..
നാദവിദ്യാത്മക സൌഭാഗ്യമേ....
നാകലോകത്തിന്‍ അനശ്വരമേ...
നാമരൂപത്തില്‍ വണങ്ങുന്നു ഞാന്‍

സൌഭാഗ്യ സമ്പല്‍ക്കരീ ദേവി നീ...
സൌമ്യേ സനാതനേ ,സമ്പൂര്‍ണ്ണനീ...
സൌന്ദര്യ രൂപേ,സങ്കീര്‍ത്തനപ്രീയേ..
സൌശീല സന്തുഷ്ട സദാശിവനീ.....


നിത്യം വണങ്ങുന്നു നിന്‍ ചരണാംബുജം...
നിത്യ വസന്തങ്ങള്‍ നിറഞ്ഞു നില്‍ക്കാന്‍
നിത്യേ നിരഞ്ജനേ,നിന്മുന്നില്‍ കേഴുന്നു...
നിത്യം, ഈജന്മം സഫലമാകാന്‍ ..





ശ്രീദേവിനായര്‍

Monday, September 12, 2011

ഓര്‍മ്മ




സന്തോഷത്തില്‍ നീ, എന്നെ ഓര്‍ക്കുക.
ദുഃഖത്തിലും!
ഓര്‍മ്മകളുടെ ഉണര്‍വ്വിലും,മയക്കത്തിലും
എന്നെഓര്‍ക്കുക!
എന്നാല്‍ മറവിയെ പുണരുമ്പോള്‍
നീ വീണ്ടുമോര്‍ക്കുക;
അതും, 
എനിയ്ക്കുവേണ്ടിമാത്രം!



ശ്രീദേവിനായര്‍

Wednesday, August 31, 2011

താദാത്മ്യം




എന്റെ ശരീരത്തിനെ ഞാന്‍,എത്രമാത്രം സ്നേഹിച്ചിരുന്നു
വെന്ന് മനസ്സിലാക്കിയത്;
അമ്മയുടെ ശരീരം ഭസ്മമായി എന്നെ നോക്കിച്ചിരിക്കുമ്പോ
ഴായിരുന്നു!

കണ്ണുകള്‍ ആരുടേതായിരുന്നു?
കണ്ണാടിയില്‍ക്കണ്ട മുഖത്തിന്റെ സാമ്യം
ആരുടേതായിരുന്നു?
ചുണ്ടുകള്‍?
അറിയില്ല,ഒന്നുമെനിയ്ക്കറിയില്ല;
പക്ഷേ,
ഒന്നുമാത്രം എന്നെ അതിശയിപ്പിച്ചു;

വേദനയുടെ  നെരിപ്പോടില്‍ അമ്മയെ
ക്കുറിച്ചുള്ള ചിന്തകള്‍ നീറ്റിയെടുക്കാന്‍
 രക്തബന്ധത്തിനു തീവ്രമായ കഴിവ്
നല്‍കിയ  ശക്തിയ്ക്ക് അല്പവും കളങ്കമില്ലായിരുന്നു!

അതുതന്നെയല്ലേ,പൊക്കിള്‍ക്കൊടിബന്ധവും?


അമ്മയുടെ  ആത്മാവിനു  ശാന്തിനേരുന്നു!




ശ്രീദേവിനായര്‍


Wednesday, August 17, 2011

ദിവസങ്ങള്‍





ഞാന്‍ ദിവസങ്ങളെണ്ണിക്കാത്തിരുന്നത്
കഴിഞ്ഞ കാലങ്ങളെ പുണര്‍ന്നതറിയാനല്ല;
കഴിയാത്ത പിറവിയെ ഉള്‍ക്കൊള്ളാനാണ്.

വിരഹിണി സന്ധ്യയെ നോക്കിനിന്നത്
ഓര്‍മ്മ പുതുക്കാനല്ല,
വീണ്ടും വിടരുന്ന വിശുദ്ധ പുഷ്പങ്ങളെ
കാണാനായി മാത്രവും!


കുളിരുള്ള രാത്രികളെ മോഹിച്ചത്
നിദ്രയില്‍ അലിയാനല്ല;
ഉണരാത്ത സ്വപ്നങ്ങളെ ഉണര്‍ത്താനായിരുന്നു.

കണ്ണുകള്‍ മെല്ലെയടച്ചത്
ഇന്ദ്രിയസുഖം നേടാനല്ല;
അകക്കണ്ണിന്റെ  കാഴ്ച്ച വീണ്ടെടുക്കാനായിരുന്നു!


ശ്രീദേവിനായര്‍

“എല്ലാ പ്രീയപ്പെട്ടവര്‍ക്കും
ഓണാശംസകള്‍  “

Friday, August 5, 2011

സൌഹൃദം




കണ്ണടച്ചാലും മനസ്സിന്റെ മുറ്റത്ത്
കണ്ണീരൊപ്പുന്നു കാലമാം തോഴന്‍
ഓര്‍മ്മകള്‍ തന്നുടെ ഓലക്കുടക്കീഴില്‍
ഓര്‍ക്കാതിരിക്കുന്നു കപടമായ് തോഴന്‍


മയില്‍പ്പീലിയും പിന്നെ മഷിത്തണ്ടുമായി,
അക്ഷരക്കൂട്ടത്തില്‍ നിന്നൊപ്പം കൂടി,
നിന്നെക്കുറിച്ചുള്ള ചിന്തകള്‍കൊണ്ടുഞാന്‍
മനസ്സില്‍ പണിഞ്ഞൊരുമഴവില്‍ക്കൂടാരം . 


കണ്ണുകള്‍ കൊണ്ട് കഥകള്‍ പറഞ്ഞു
മനസ്സുകള്‍ കൊണ്ടു ചിത്രം മെനഞ്ഞു,
ഒരുമയായെന്നും ഒപ്പം നിന്നു,
പിരിയാത്ത മനസ്സുമായ് പിറകേയലഞ്ഞു.


കൂട്ടായ് നിന്നൂകൂടേനടന്നൂ.
അറിയാത്ത അര്‍ത്ഥങ്ങള്‍ അറിയിച്ചുതന്നൂ,
അകലേയകന്നൂ അറിയാതെ നിന്നൂ,
അരികിലേയോര്‍മ്മകള്‍ നിഴലായ് മറഞ്ഞൂ.


പഴകിയതാളുകള്‍ വെറുതേമറിച്ചു,
അറിയാത്ത പേരിനായ് പരതിത്തളര്‍ന്നൂ,
ഓര്‍മ്മയിലിന്നെന്റെ പേരിനായ് വീണ്ടും,
വെറുതേ തെരഞ്ഞു നീ പുസ്തകത്താളില്‍


നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൊണ്ടുഞാന്‍
മനസ്സിന്റെ മണിമുറ്റത്തൂഞ്ഞാലുകെട്ടീ,
പാടാന്‍ തുടിച്ചൊരെന്മനം വീണ്ടും,
അറിയാത്ത ദുഃഖ ത്തിന്‍ ഈണങ്ങള്‍ മീട്ടി.



ശ്രീദേവിനായര്‍